കോഴിക്കോട് : ക്രൈസ്തവരെ ഒപ്പം നിറുത്താനുള്ള ബി.ജെ.പിയുടെ നീക്കങ്ങളെ കുടിയേറ്റ തട്ടകത്തിൽ നേരിടാൻ സി.പി.എം. പോഷക സംഘടനായ കേരള കർഷകസംഘം നാളികേരം, റബർ കർഷകരുടെ പ്രതിസന്ധി ചൂണ്ടിക്കാണിച്ച് താമരശ്ശേരിയിൽ ഈ മാസം ആറിന് സമര സായാഹ്നം സംഘടിപ്പിക്കും. പതിനായിരത്തോളം കർഷകർ പങ്കെടുക്കുന്ന പരിപാടി വൈകീട്ട് നാലിന് സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനൻ ഉദ്ഘാടനം ചെയ്യും.
നാളികേര കർഷകരും റബർ കർഷകരും നേരിടുന്ന പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരിന്റെ നയങ്ങളാണെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുമെന്ന് തിരുവമ്പാടി മുൻ എം.എൽ.എയും കേരള കർഷകസംഘം ജില്ലാ സെക്രട്ടറിയുമായ ജോർജ് എം. തോമസ് പറഞ്ഞു. ഒരു കിലോ റബറിന് 300 രൂപ തന്നാൽ ബി.ജെ.പിയ്ക്ക് എം.പിയെ തരാമെന്ന പുരോഹിതരുടെ നിലപാട് അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിനെയും ഇടതുപക്ഷത്തെയും പ്രതിരോധത്തിലാക്കുന്ന സഭയുടെ നീക്കങ്ങളെ തുടക്കത്തിൽ തന്നെ പ്രതിരോധിക്കാനാണ് താമരശ്ശേരിയിൽ തന്നെ സി.പി.എം സമരസായാഹ്നം സംഘടിപ്പിക്കുന്നത്. സി.പി.എമ്മിന്റെ രാഷ്ട്രീയ വിശദീകരണ വേദി കൂടിയാവും പരിപാടി. മതമേലദ്ധ്യക്ഷന്മാരെ ബോദ്ധ്യപ്പെടുത്താൻ ഉദ്ദേശിച്ചല്ല സമരസായാഹ്നമെന്നും കർഷകരെ ബോദ്ധ്യപ്പെടുത്താനാണെന്നെന്നും ജോർജ് എം. തോമസ് പറഞ്ഞു. മുസ്ലീം ക്രിസ്ത്യൻ വിഭാഗങ്ങളെ തമ്മിൽ തെറ്റിക്കാനള്ള ശ്രമം ചെറുക്കും. ചില പുരോഹിതരുടേത് ഒറ്റപ്പെട്ട അഭിപ്രായം മാത്രമാണ്.സഭയുടെ നിലപാട് സമരത്തിന് ഒരു ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |