കോഴിക്കോട്: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരിൽ കുറ്റ്യാടിയിലെ സൂപ്പർ മാർക്കറ്റ് തൊഴിലാളിയായ ബംഗാൾ സ്വദേശിയും. ബംഗാൾ കോയിത്തോൺ ജില്ലയിലെ ബർദുമ സ്വദേശി സദ്ദാം ഹുസൈനാണ് (32) മരിച്ചത്. പതിനഞ്ച് വർഷമായി ഇയാൾ കുറ്റ്യാടിയിൽ ജോലി ചെയ്തുവരികയാണ്.
ഇക്കഴിഞ്ഞ റംസാൻ മാസത്തിന്റെ അവസാന നാളിൽ നാട്ടിലേക്ക് പോയതായിരുന്നു. കഴിഞ്ഞ ദിവസം കുറ്റ്യാടിയിലേക്ക് വരാൻ കൊൽക്കത്തയിലെ ഷാലിമാറിൽ നിന്ന് ചെന്നൈയിലേക്കുള്ള കോറമണ്ഡൽ ട്രെയിനിലായിരുന്നു യാത്ര. ഈ ട്രെയിനാണ് ബാലസോറിൽ അപകടത്തിൽ പെട്ടത്. ഭാര്യ: സുൽത്താന. ഇവർക്ക് മൂന്നുമാസം പ്രായമായ കുഞ്ഞുണ്ട്. ബർദ്ദുമയിലെ പരേതനായ മുജീബ് സേട്ടിന്റെയും തൊയിമ ബീബിയുടെയും മകനാണ് സദ്ദാം.
അതേസമയം, ട്രെയിൻ ദുരന്തത്തിന്റെ കാരണം കണ്ടെത്തിയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയായെന്നും അപകട കാരണമടക്കമുള്ള വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 'ബാലസോറിലെ റെയിൽവേ ട്രാക്കിന്റെ അറ്റകുറ്റപ്പണികൾ ഇന്നത്തോടെ പൂർത്തിയാകും. എല്ലാം നിരീക്ഷിച്ചുവരികയാണ്. അപകടത്തിന്റെ മൂലകാരണം എന്താണെന്ന് കണ്ടെത്തി. മൃതദേഹങ്ങളെല്ലാം സംഭവ സ്ഥലത്തുനിന്ന് മാറ്റിയിട്ടുണ്ട്. ബുധനാഴ്ച രാവിലെയോടെ ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ.'- മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |