കാബൂൾ : അഫ്ഗാനിസ്ഥാനിൽ 80ഓളം പെൺകുട്ടികൾക്ക് സ്കൂളുകളിൽ നിന്ന് വിഷബാധയേറ്റതായി റിപ്പോർട്ട്. ശനി, ഞായർ ദിവസങ്ങളിലായി വടക്കൻ പ്രവിശ്യയായ സാർ - ഇ - പല്ലിലാണ് സംഭവമെന്ന് ഒരു അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഇവിടെ സാംഗ്‌ചരക് ജില്ലയിൽ ഒന്ന് മുതൽ ആറാം ക്ലാസിൽ വരെ പഠിക്കുന്ന പെൺകുട്ടികൾക്കാണ് വിഷബാധയേറ്റതെന്ന് പ്രവിശ്യയിലെ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ മുഹമ്മദ് റഹ്‌മാനി അറിയിച്ചു.
വിഷബാധയേറ്റതിൽ 60 കുട്ടികൾ നസ്‌വാൻ - ഇ - കബോദ് ആബ് സ്കൂളിൽ നിന്നുള്ളവരാണ്. പിന്നാലെ തൊട്ടടുത്തുള്ള നസ്‌വാൻ - ഇ - ഫൈസാബാദ് സ്കൂളിൽ 17 കുട്ടികൾക്കും വിഷബാധയേറ്റു. വിഷബാധയേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും എല്ലാവരുടെയും നില തൃപ്തികരമാണെന്നും റഹ്‌മാനി പറയുന്നു.
ചിലർ ബോധപൂർവം പണം നൽകി ചെയ്യിപ്പിച്ച ആക്രമണമാണിതെന്ന് റഹ്‌മാനി സൂചിപ്പിച്ചു. എന്നാൽ, കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ വിസമ്മതിച്ചു. അതേ സമയം, കുട്ടികൾക്ക് എങ്ങനെയാണ് വിഷബാധയേറ്റതെന്നും എന്ത് തരം വിഷമാണ് പ്രയോഗിച്ചതെന്നും വ്യക്തമല്ല.
അഫ്ഗാനിൽ 2021 ഓഗസ്‌റ്റിൽ താലിബാൻ ഭരണകൂടം അധികാരത്തിലേറിയ ശേഷം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിലക്കിയിരുന്നു. പെൺകുട്ടികൾക്ക് ആറാം ക്ലാസിനപ്പുറത്തേക്ക് വിദ്യാഭ്യാസം വിലക്കിയിട്ടുണ്ട്. ഒട്ടുമിക്ക ജോലികളിലും യൂണിവേഴ്സിറ്റികളിലും പൊതുസ്ഥലങ്ങളിലും സ്ത്രീകളെ വിലക്കി.
അതേ സമയം, നേരത്തെ ഇറാനിലും പെൺകുട്ടികൾക്ക് നേരെ വിഷപ്രയോഗം റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ നവംബർ മുതലാണ് ടെഹ്‌റാനിലേത് അടക്കമുള്ള ഇറാനിയൻ സ്കൂളുകളിൽ വിഷ വാതകം ശ്വസിച്ച് പെൺകുട്ടികൾ അവശനിലയിലായത്. പതിനായിരത്തിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും എല്ലാവരും അപകടനില തരണം ചെയ്തു. ഈ സംഭവത്തിന് പിന്നിലെ കാരണമെന്താണെന്നോ പ്രതികൾ ആരാണെന്നോ വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |