തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. പ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിൽ വി.ഡി. സതീശന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിയെക്കുറിച്ചാണ് അന്വേഷണം നടത്തുന്നത്. കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ വിദേശത്ത് നിന്ന് പദ്ധതിക്ക് വേണ്ടി പണം പിരിച്ചെന്ന ആരോപണത്തിൻമേലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
സതീശനെതിരെ ചാലക്കുടി കാതിക്കുടം ആക്ഷൻ കൗൺസിലാണ് പരാതി നൽകിയത്. പ്രാഥമിക അന്വേഷണത്തിനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ആരോപണം കഴമ്പുള്ളതാണെന്ന് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞാൽ ഇദ്ദേഹത്തിനെതിരെ വിശദമായ അന്വേഷണം നടത്തിയേക്കും.
ഒരു വർഷം മുൻപ് വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിൽ പ്രാഥമിക പരിശോധനയ്ക്ക് ശേഷം നടപടിയെടുക്കാൻ അനുമതി തേടി വിജിലൻസ് സ്പീക്കർ എ.എൻ. ഷംസീറിന് കത്ത് നൽകിയിരുന്നു. നിയമസഭാംഗത്തിനെതിരെ വിജിലൻസ് അന്വേഷണം നടത്താൻ തന്റെ അനുമതി വേണ്ടെന്ന് സ്പീക്കർ സർക്കാരിനെ അറിയിച്ചു. ഇതേതുടർന്നാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |