തിരുവനന്തപുരം: ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനഃസംഘടനയിൽ മാറ്റമുണ്ടാകില്ലെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം സൂചിപ്പിക്കുമ്പോൾ, പ്രതിഷേധം കനപ്പിക്കുന്ന എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങൾ
സംയുക്തമായി ഹൈക്കമാൻഡിനെ സമീപിക്കും.
ഇന്നലെ തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഇരു ഗ്രൂപ്പിന്റെയും നേതാക്കൾ ഒരുമിച്ചിരുന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ നീങ്ങാൻ തീരുമാനിച്ചത്. വയനാട്ടിലെ ലീഡേഴ്സ് മീറ്റിൽ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തീരുമാനിച്ച മിഷൻ-24 ദൗത്യം പാർട്ടി പിടിക്കാനുള്ള നേതൃത്വത്തിന്റെ മിഷൻ 24 ആയെന്ന് യോഗം അഭിപ്രായപ്പെട്ടു. രമേശ് ചെന്നിത്തല, എം.എം. ഹസൻ, കെ.സി. ജോസഫ്, ബെന്നി ബെഹനാൻ, ജോസഫ് വാഴയ്ക്കൻ എന്നിവരും ശശി തരൂർ എം.പിയുമായി അടുപ്പമുള്ള എം.കെ. രാഘവൻ എം.പിയും പങ്കെടുത്തു.
ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനത്തിൽ കൂടിയാലോചന ഉണ്ടായില്ലെന്നും വയനാട് ലീഡേഴ്സ് മീറ്റിലുണ്ടാക്കിയ ഐക്യാന്തരീക്ഷത്തിൽ വിള്ളലുണ്ടായെന്നും ഹൈക്കമാൻഡിനെ ബോധിപ്പിക്കും. എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടക്കമുള്ള കേന്ദ്രനേതാക്കളുടെ സൗകര്യമറിഞ്ഞാകും ഡൽഹി യാത്ര. പരാതിയുള്ള എം.പിമാർ പ്രത്യേകമായും ഹൈക്കമാൻഡിനെ സമീപിക്കാൻ ധാരണയുണ്ട്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കൂടിയാലോചിച്ചാണ് അന്തിമ പട്ടികയുണ്ടാക്കിയതെങ്കിലും ഗ്രൂപ്പ് നേതൃത്വങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത് വി.ഡി. സതീശനെയാണെന്നാണ് സൂചന. കൂടിയാലോചനയ്ക്ക് തടസം സൃഷ്ടിക്കുന്നത് സതീശന്റെ കടുംപിടുത്തമാണെന്നാണ് ഇവരുടെ വികാരം.
അതേസമയം, ഗ്രൂപ്പ് നേതാക്കൾ നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഇന്നലെ അനുനയ നീക്കം തുടങ്ങി. രമേശ് ചെന്നിത്തലയുമായും എം.എം. ഹസനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനഃസംഘടനയിൽ ഗ്രൂപ്പുകൾക്ക് നഷ്ടമുണ്ടായെന്ന് കാട്ടിയല്ല ഹൈക്കമാൻഡിനെ സമീപിക്കുക. പുനഃസംഘടന നടപ്പാക്കിയ രീതിയോടുള്ള പ്രതിഷേധമാകും അറിയിക്കുക. ഇനിയങ്ങോട്ടെങ്കിലും കൂടിയാലോചനയ്ക്കും നേതാക്കളെ വിശ്വാസത്തിലെടുക്കാനും സംസ്ഥാന നേതൃത്വം തയ്യാറാകണമെന്നാണ് ആവശ്യം. പാർട്ടിയിൽ നഷ്ടമാകുന്ന ഐക്യം തിരിച്ചെത്തിക്കണം. മുതിർന്ന നേതാക്കളുമായി ആലോചിച്ച് പുനഃസംഘടന പൂർത്തിയാക്കണമെന്ന ലീഡേഴ്സ് മീറ്റിലെ തീരുമാനം നടപ്പായില്ല. ആകെയുള്ള 282 ബ്ലോക്ക് പ്രസിഡന്റുമാരിൽ പുനഃസംഘടനയ്ക്കുള്ള ഏഴംഗ ഉപസമിതി ഏകകണ്ഠമായി നിർദ്ദേശിച്ചത് 170ഓളം പേരുകളാണ്. 112 പേരുകൾ പ്രതിപക്ഷനേതാവും കെ.പി.സി.സി പ്രസിഡന്റും മാത്രം കൂടിയിരുന്നാണ് തീരുമാനിച്ചത്. മുൻ കെ.പി.സി.സി പ്രസിഡന്റുമാരുമായി ആലോചിച്ചില്ല. മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുക്കാത്തത് അംഗീകരിക്കാനാവില്ല. ഇത് തുടർന്നാൽ മണ്ഡലം, ബൂത്ത് പുനഃസംഘടനയെയും ബാധിക്കും. ഗ്രൂപ്പടിസ്ഥാനത്തിൽ ചർച്ചയില്ലെന്ന് പറഞ്ഞവർ തന്നെയാണ് പഴയ എ ഗ്രൂപ്പിന്റെ പ്രതാപം ഇപ്പോഴില്ലെന്നും രമേശിന്റെ കൂടെയുള്ളവർ പല തട്ടിലാണെന്നുമൊക്കെ പ്രചരിപ്പിച്ച് സ്ഥാനങ്ങൾ വീതം വച്ച് നൽകുന്നത്. ഇത് പുതിയ ഗ്രൂപ്പുണ്ടാക്കലാണെന്നാണ് യോഗം വിലയിരുത്തിയത്.
പുനഃസംഘടനാ വിഷയം പരിഹരിക്കും: കെ.സി. വേണുഗോപാൽ
ന്യൂഡൽഹി: ബ്ലോക്ക് പുനഃസംഘടനയുമായി ബന്ധപ്പെട്ട് എ.ഐ.സി.സി ഇടപെടില്ലെന്നും കേരളത്തിൽ ചർച്ച ചെയ്തു പരിഹരിക്കുമെന്നും സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. പുനഃസംഘടനയുമായി ബന്ധപ്പെട്ട് എ, ഐ ഗ്രൂപ്പുകൾ ഹൈക്കമാൻഡിന് പരാതി നൽകാനൊരുങ്ങുന്നതിനിടെയാണ് വേണുഗോപാലിന്റെ പ്രതികരണം. പ്രവർത്തക സമിതിയിൽ ആരൊക്കെ വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം എ.ഐ.സി.സി അദ്ധ്യക്ഷനാണ്.
രാജസ്ഥാനിലെ പ്രശ്നങ്ങൾ ഹൈക്കമാൻഡ് രമ്യമായി പരിഹരിക്കും. സച്ചിൻ പൈലറ്റ് പാർട്ടി വിടുമെന്നത് ഊഹാപോഹം മാത്രമാണ്. സച്ചിൻ പുതിയ പാർട്ടി രൂപീകരിക്കുമെന്ന വ്യാജപ്രചാരണം വസ്തുതകൾക്ക് നിരക്കുന്നതല്ല. രാജസ്ഥാനിൽ പാർട്ടി ഒറ്റക്കെട്ടാണ്. മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ആത്മവിശ്വാസമുണ്ട്. ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കി യാത്രക്കാരെ കൊള്ളയടിക്കാൻ വിമാനക്കമ്പനികൾക്ക് കേന്ദ്ര സർക്കാർ ഒത്താശ ചെയ്യുകയാണെന്നും വേണുഗോപാൽ ആരോപിച്ചു.
സുധാകരന്റെ അനുനയനീക്കം വിജയിച്ചില്ല
ബ്ലോക്ക് കമ്മിറ്റി പുന:സംഘടനയുമായി ബന്ധപ്പെട്ട് എ, ഐ ഗ്രൂപ്പുകളുയർത്തിയ കലാപത്തെ തണുപ്പിക്കാനായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഇന്നലെ രമേശ് ചെന്നിത്തലയെയും എം.എം. ഹസനെയും കണ്ടെങ്കിലും ഫലം കണ്ടില്ല. ആദ്യം ചെന്നിത്തലയുമായും അദ്ദേഹം മടങ്ങിയ ശേഷം ഹസനുമായും വെവ്വേറെ കൂടിക്കാഴ്ചയാണ് നടത്തിയത്.
കൂടിയാലോചനകൾക്ക് തയാറാകാത്ത നേതൃത്വത്തിന്റെ സമീപനത്തിൽ കടുത്ത അതൃപ്തി അറിയിച്ച ചെന്നിത്തലയും ഹസനും ഹൈക്കമാൻഡ് ഇടപെടലിലൂടെയേ ഇനി പ്രശ്നപരിഹാരമുണ്ടാകൂവെന്ന് വ്യക്തമാക്കി. ഈ നിലപാടിൽ ഇരുവരും ഉറച്ചുനിന്നതോടെയാണ് ചർച്ച സമവായമില്ലാതെ അവസാനിച്ചത്.
നീതിപൂർവ്വകമായാണ് ബ്ലോക്ക് കമ്മിറ്റി പുന:സംഘടനയെന്നും എല്ലാവരും ഒരുമിച്ച് പോകണമെന്നും കെ.പി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു. എന്നാൽ പുന:സംഘടനയിലെ അതൃപ്തിക്കിടയാക്കിയ സാഹചര്യങ്ങളെപ്പറ്റിയാണ് ചെന്നിത്തലയും ഹസനും സുധാകരനോട് വിശദീകരിച്ചത്. തങ്ങളുടെ പരാതി ഹൈക്കമാൻഡിന്റെ പരിഗണനയിലാണ്. അവിടെ തീർപ്പുണ്ടാകാൻ കാത്തിരിക്കുകയാണ്. തങ്ങളെ ഒഴിവാക്കി മുന്നോട്ട് പോകാനാണ് തീരുമാനമെങ്കിൽ എല്ലാ കാര്യങ്ങളും നേതൃത്വം ഒറ്റയ്ക്ക് നടത്തിക്കോളൂ, പുതിയ ബ്ലോക്ക് പ്രസിഡന്റുമാർക്കായി സംഘടിപ്പിച്ച പഠന ക്യാമ്പിൽ പങ്കെടുക്കാനില്ല എന്നും ഇരുവരും വ്യക്തമാക്കി.
പറയാനുള്ളതെല്ലാം കെ.പി.സി.സി പ്രസിഡന്റിനോട് പറഞ്ഞിട്ടുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഹൈക്കമാൻഡ് പരിഹരിക്കുമോ എന്നു നോക്കാം. പ്രതിപക്ഷനേതാവാണോ കാര്യങ്ങൾ തീരുമാനിക്കുന്നത് എന്ന് ചോദിച്ചപ്പോൾ അത് നിങ്ങൾ വിലയിരുത്തൂവെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.
പ്രശ്നങ്ങൾ ഹൈക്കമാൻഡിനെ അറിയിക്കുമെന്നും ഇക്കാര്യം കെ.പി.സി.സി പ്രസിഡന്റിനോട് പറയേണ്ടതില്ലെന്നും ഹസൻ പ്രതികരിച്ചു. പ്രസിഡന്റുമായി ചർച്ച ചെയ്തത് മഴ പെയ്യാത്തതിനെപ്പറ്റിയാണെന്നും അല്പം സംഘടനാകാര്യങ്ങളും ചർച്ച ചെയ്തെന്നും ഹസൻ പരിഹാസരൂപേണ പറഞ്ഞു.
പി.സി. വിഷ്ണുനാഥിന്
തെലങ്കാനയുടെ ചുമതല
□മൂന്ന് പി.സി.സികൾക്ക് പുതിയ പ്രസിഡന്റ്
ന്യൂഡൽഹി: ഗുജറാത്ത്, പുതുച്ചേരി, മുംബയ് പി.സി.സികൾക്ക് പുതിയ അദ്ധ്യക്ഷനെ നിയമിച്ചും സംഘടനാ ചുമതലകൾ മാറ്റി നൽകിയും എ.ഐ.സി.സിയുടെ അഴിച്ചുപണി. കർണാടകയുടെ ചുമതലയുണ്ടായിരുന്ന എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥിന് ഉടൻ തിരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയുടെ ചുമതല നൽകി. ഒപ്പം മറ്റൊരു സെക്രട്ടറി മൻസൂർ അലി ഖാനുമുണ്ട്.
ഗുജറാത്ത് പി.സി.സി അദ്ധ്യക്ഷനായി ശക്തി സിംഗ് ഗോഹിൽ എം.പിയെയും പുതുച്ചേരി പി.സി.സി അദ്ധ്യക്ഷനായി വി. വൈത്തി ലിംഗം എം.പിയെയും മുംബയ് പി.സി.സി അദ്ധ്യക്ഷയായി വർഷാ ഗെയ്ക്ക്വാദ് എം.എൽ.എയെയും നിയോഗിച്ചു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടർന്ന് സ്ഥാനമൊഴിഞ്ഞ ജഗദീഷ് താക്കറിന് പകരമാണ് ഗുജറാത്തിൽ ഗോഹിലിനെ നിയമിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഗുജറാത്ത് പ്രതിപക്ഷ നേതാവായിരുന്നു ഗോഹിൽ. ശക്തി സിംഗിൽ നിന്ന് ഹരിയാന, സംസ്ഥാനങ്ങളുടെ ചുമതല ദീപക് ബാബറിയയ്ക്ക് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |