
പാലാ: ഒരാഴ്ചയായി പാലാ സ്റ്റേഷനിലെ പൊലീസുകാരുടെ കണ്ണിലുണ്ണിയായി വിലസിയ ബീഗിൾ ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയെത്തേടി യജമാനനെത്തി. പൊലീസുകാർ കുട്ടൂസെന്ന് വിളിച്ചിരുന്ന ആറുമാസം പ്രായമുള്ള നായക്കുട്ടിയെ അന്വേഷിച്ച് ഇന്നലെ വൈകിട്ടാണ് ചേർപ്പുങ്കൽ പുതിയവീട്ടിൽ അരുൺ എത്തിയത്. യജമാനനെ കണ്ടതോടെ തുള്ളിച്ചാടിയ കുട്ടൂസ് വീണ്ടും അരുണിന്റെ ബെല്ലയായി.
ചേർപ്പുങ്കൽ ഭാഗത്ത് റോഡിലൂടെ അലഞ്ഞ് തിരിഞ്ഞ് അവശയായ നിലയിൽ കണ്ടെത്തിയ നായക്കുട്ടിയെ രണ്ട് ചെറുപ്പക്കാരാണ് പട്രോളിംഗിന് വന്ന പൊലീസ് സംഘത്തിന് കൈമാറിയത്. സി.ഐ. കെ.പി ടോംസണിന്റെ നേതൃത്വത്തിൽ പൊലീസുകാർ നായക്കുട്ടിക്ക് ബിസ്കറ്റും പാലും പെഡിഗ്രിയും (നായകൾക്കുള്ള ഭക്ഷണം) എല്ലാം വാങ്ങി നൽകി. പെട്ടെന്ന് പൊലീസുകാരുടെ ഓമനയായി.
പിറ്റേദിവസം തന്നെ പത്രങ്ങളിലും ചാനലുകളിലും സാമൂഹ്യ മാദ്ധ്യമങ്ങളിലുമെല്ലാം ചിത്രം സഹിതം അറിയിപ്പ് നൽകിയിരുന്നു. ആരും എത്താതായതോടെ ഡോഗ് സ്കാഡിലേക്ക് ചേർക്കാമെന്ന് കരുതിയിരിക്കേയാണ് അരുൺ വന്നത്. കെട്ടിട നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന അരുൺ നായക്കുട്ടിയെ ആരെങ്കിലും മോഷ്ടിച്ചുകൊണ്ടു പോയെന്നാണ് കരുതിയത്. പത്രങ്ങളിലും സാമൂഹ്യ മാദ്ധ്യമങ്ങളിലും പാലാ പൊലീസ് നൽകിയ വാർത്ത അതിരാവിലെ ജോലിക്ക് പോയി രാത്രിയിൽ തിരിച്ചെത്തിയിരുന്ന അരുൺ കണ്ടില്ല. സുഹൃത്ത് പറഞ്ഞാണ് അറിഞ്ഞത്. പാലാ സി.ഐ. കെ.പി.ടോംസണും പോലീസുകാരും പ്രിയപ്പെട്ട കുട്ടൂസിനെ അരുണിനൊപ്പം യാത്രയാക്കി
മുറിവിന്റെ പാട് തെളിവായി
നാല്പതോളം പേർ തങ്ങളുടേതാണ് നായക്കുട്ടി എന്ന അവകാശവാദവുമായി പാലാ സി.ഐ യെ വിളിച്ചിരുന്നു. അതിനാൽ കുട്ടൂസിനെ യഥാർത്ഥ ഉടമസ്ഥന് കൈമാറാൻ പൊലീസ് വിശദമായ അന്വേഷണം നടത്തി.
രണ്ട് മാസം മുമ്പ് അരുണിന്റെ തന്നെ റോട്ട്‌വീലർ ഇനത്തിൽപ്പെട്ട നായ ബെല്ലയെ കടിച്ചിരുന്നു. ഈ മുറിവടയാളം സൂചിപ്പിച്ചതോടെയാണ് യഥാർത്ഥ ഉടമസ്ഥൻ അരുൺ ആണെന്ന് പോലീസ് ഉറപ്പിച്ചത്.
ബ്രിട്ടനിൽ വേരുകളുള്ള ബീഗിൾ നായകൾക്ക് കേരളത്തിലും ജനപ്രീതിയുണ്ട്. 15,000 മുതൽ 40,000 രൂപ വരെ കുഞ്ഞുങ്ങൾക്ക് വില വരും. പെട്ടെന്ന് ഇണങ്ങുന്ന ബീഗിൾ ബുദ്ധിയിലും മുമ്പനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |