തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ നിയമസഭാ സ്പീക്കർ വക്കം പുരുഷോത്തമനും ആദരാഞ്ജലി അർപ്പിച്ച് പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് ഇന്നലെ തുടക്കമായി. സ്പീക്കർ എ.എൻ.ഷംസീറും മുഖ്യമന്ത്രിപിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വിവിധ കക്ഷി നേതാക്കളും അനുസ്മരണ പ്രസംഗങ്ങൾ നടത്തി.ഒരു മണിക്കൂർ 40 മിനിട്ട് നീണ്ട ചരമോപചാര ചടങ്ങുകൾക്കു ശേഷം ഇന്നലത്തെ സമ്മേളനം പിരിഞ്ഞു.
ഉമ്മൻചാണ്ടിയുടെ വേർപാടോടെ കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ് അവസാനിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ഏഴര പതിറ്റാണ്ടോളം നീണ്ടുനിന്ന വക്കത്തിന്റെ രാഷ്ട്രീയജീവിതം പൊതുപ്രവർത്തകർക്ക് മികച്ച പാഠമാണ്.ഉമ്മൻചാണ്ടിയുടെ സവിശേഷതകൾ പലതും കാലത്തെ അതിജീവിച്ചു നിലനിൽക്കും.ഒരേ മണ്ഡലത്തിൽ 12 തിരഞ്ഞെടുപ്പുകളിൽ ഒരിക്കലും പരാജയപ്പെടാതിരിക്കുക, 53 വർഷം നിയമസഭാ സാമാജികനായി തുടരുക ഇതൊക്കെ ലോക പാർലമെന്ററി ചരിത്രത്തിൽത്തന്നെ അത്യപൂർവമാണ്.
.അഭിഭാഷക വൃത്തിയിൽ പേരും പെരുമയും കൈവരിച്ച വക്കം പുരുഷോത്തമൻ ജനസേവനത്തിനാണ് വില കൽപ്പിച്ചതെന്ന് പിണറായി അനുസ്മമരിച്ചു. വക്കത്തിന്റെ ജീവിതം ആധുനിക കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിനൊപ്പം സഞ്ചരിക്കുകയായിരുന്നു.
സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭങ്ങളിൽ, സവിശേഷമായ സ്ഥാനമുള്ള നാടാണ് വക്കം. ജനാധിപത്യപ്രക്രിയയുടെ ഒട്ടുമിക്ക തലങ്ങളിലും നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട് വക്കംപുരുഷോത്തമൻ. പഞ്ചായത്ത് മുതൽ പാർലമെന്റ് വരെയുള്ള ജനപ്രതിനിധി സഭകളിൽ അദ്ദേഹം അംഗമായിട്ടുണ്ട്. ധനകാര്യം, ആരോഗ്യം, എക്സൈസ്, തൊഴിൽ, കൃഷി, ടൂറിസം തുടങ്ങി സുപ്രധാനമായ പല വകുപ്പുകളും മന്ത്രിയെന്ന നിലയ്ക്ക് അവധാനതയോടെ കൈകാര്യം ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികാരം തുളുമ്പുന്ന ഓർമ്മകൾ അലയടിച്ച ചരമോപചാരം
വികാരം തുളുമ്പുന്ന ഓർമകൾ അയവിറക്കിയും കക്ഷി രാഷ്ട്രീയത്തിന്റെ കാലുഷ്യം പുരട്ടാതെയുമായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും മുൻസ്പീക്കർ വക്കംപുരുഷോത്തമന്റെയും അനുസ്മരണ ചടങ്ങിൽ വിവിധ കക്ഷിനേതാക്കൾ സംസാരിച്ചത്.
ജനങ്ങളുടെ ചെറിയ കാര്യങ്ങളെപ്പോലും വലിയ കാര്യങ്ങളായി കണ്ട പൊതുപ്രവർത്തകനാണ് ഉമ്മൻചാണ്ടിയെന്ന് സി.പി.ഐ നിയമസഭാ കക്ഷി നേതാവ് ഇ. ചന്ദ്രശേഖരൻ അനുസ്മരിച്ചു. സ്പീക്കറെന്ന നിലയിൽ കർക്കശകാരനായിരുന്നു വക്കം പുരുഷോത്തമനെന്നും അദ്ദേഹം പറഞ്ഞു.ഏറെ വ്യത്യസ്തതകൾ നിറഞ്ഞ ഉമ്മൻചാണ്ടിയുടെ പൊതുജീവിതം ഒരു കാലഘട്ടത്തിന്റെ പ്രതിഭാസമായിരുന്നുവെന്ന്പി.കെ.കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ബുദ്ധിമാനും കർക്കശക്കാരനുമായ ഭരണാധികാരിയായിരുന്നു വക്കം പുരുഷോത്തമനെന്നും അദ്ദേഹം പറഞ്ഞു.
ത്യാഗസന്നദ്ധനായ നേതാവും ജനകീയനായ ഭരണാധികാരിയുമായിരുന്നു ഉമ്മൻചാണ്ടിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.. സ്പീക്കറായി കഴിഞ്ഞാൽ രാഷ്ട്രീയമില്ലെന്ന വക്കം പുരുഷോത്തമന്റെ നിലപാട് തന്നെ ആകർഷിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
കാരുണ്യം വഴിഞ്ഞൊഴുകുന്ന ഹൃദയത്തിനുടമയായിരുന്നു ഉമ്മൻചാണ്ടിയുടേതെന്നും വിസ്മരിക്കാനാവാത്ത സേവനങ്ങൾ നൽകിയ ഭരണകർത്താവായിരുന്നു വക്കം പുരുഷോത്തമനെന്നും പി.ജെ.ജോസഫ് ചൂണ്ടിക്കാട്ടി.വിവിധ കക്ഷി നേതാക്കളായ മാത്യു.ടി.തോമസ്, അനൂപ് ജേക്കബ്, തോമസ്.കെ.തോമസ്, കെ.കെ.രമ, മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, ആന്റണിരാജു, കോവൂർ കുഞ്ഞുമോൻ, മാണി.സി.കാപ്പൻ തുടങ്ങിയവരും സംസാരിച്ചു.
ഉമ്മൻചാണ്ടിപാഠ പുസ്തകം: സ്പീക്കർ
രാഷ്ട്രീയ വിദ്യാർത്ഥികൾക്കും പൊതു പ്രവർത്തകർക്കുംപാഠപുസ്തകമായിരുന്നു ഉമ്മൻചാണ്ടിയെന്ന് ചരമോപചാര പ്രസംഗത്തിൽ സ്പീക്കർ എ.എൻ.ഷംസീർ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച് കേരളത്തിൽ ജനാധിപത്യ പ്രക്രിയയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഉമ്മൻചാണ്ടി വലിയ പങ്ക് വഹിച്ചു. രാഷ്ട്രീയ ജീവിതത്തിലെ ഏത് പ്രതിസന്ധി ഘട്ടത്തിലും അത് നേരിടാനുള്ള മനക്കരുത്തും തന്റേടവും അദ്ദേഹം കാട്ടി.ചെയ്യുന്ന എല്ലാ കാര്യങ്ങളും സ്വന്തം മനസാക്ഷിയെ ബോദ്ധ്യപ്പെടുത്തണമെന്ന നിർബന്ധം ഉമ്മൻചാണ്ടിക്കുണ്ടായിരുന്നു. കുറ്റബോധമില്ലാതെ മുന്നോട്ടുപോകാൻ ആ രീതി സഹായിച്ചിട്ടുണ്ടാകണം. ജനക്കുട്ടത്തെ ആകർഷിക്കുന്ന വലിയ പ്രാസംഗികനല്ലായിരുന്നെങ്കിലും ജനങ്ങളെ കൈയ്യിലെടുക്കാനുള്ള രാഷ്ട്രീയ സാമർത്ഥ്യം നിരന്തരം പ്രയോഗിച്ചു. ജനസമ്പർക്ക പരിപാടി പോലുള്ളവയിലൂടെ ജനങ്ങളിലാണ് താൻ ജീവിക്കുന്നതെന്ന് അദ്ദേഹം പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്തി. ഉമ്മൻചാണ്ടിയുടെ വേർപാടോടെ കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ് അവസാനിക്കുന്നത്- സ്പീക്കർ പറഞ്ഞു.
വക്കത്തിന്റേത് മികവാർന്ന ഭരണ പാടവം: സ്പീക്കർ
തനിക്ക് ശരിയെന്നു തോന്നുന്ന നിലപാടുകളിൽ ഉറച്ചു നിന്ന ഭരണാധികാരിയായിരുന്നു വക്കം പുഷോത്തമനെന്ന് നിയമസഭയിൽ ചരമോപചാര പ്രസംഗത്തിൽ സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു.
ഏത് പദവിയിലിരുന്നപ്പോഴും മികവാർന്ന ഭരണപാടവം അദ്ദേഹം മുന്നോട്ടു വച്ചു. കണിശക്കാരനെന്നുള്ള നിലയിൽ തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകൾ ഉയർത്തിപ്പിടിച്ചു. കൃത്യനിഷ്ഠ പാലിക്കാൻ ഏവരേയും സജ്ജരാക്കി. വിവാദങ്ങളെ വകവയ്ക്കാതെ തന്റെ തീരുമാനങ്ങളിൽ ഉറച്ചു നിന്നു. മന്ത്രി പദത്തിലിരുന്ന വേളയിൽ സംസ്ഥാനത്തിന്റെ വികസനത്തിനു വേണ്ടിയുള്ള വീക്ഷണമാണ് അദ്ദേഹം ഉയർത്തിപ്പിടിച്ചത്. പാർലമെന്റിൽ കേരളത്തിന്റെ പൊതുവായ ആവശ്യങ്ങൾ കേന്ദ്ര ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനും അദ്ദേഹത്തിന് സാധിച്ചു .
നിയമത്തിലും നിയമസഭാ നടപടിക്രമങ്ങളിലുമുള്ള അഗാധമായ പാണ്ഡിത്യം വക്കം വേണ്ടവിധം പ്രയോഗിച്ചു. തൊഴിൽ മന്ത്രിയായിരിക്കെ രൂപം നൽകിയ കർഷകത്തൊഴിലാളി ക്ഷേമനിധി ബില്ലും ചുമട്ടുതൊഴിലാളി ക്ഷേമനിധി ബില്ലും സംസ്ഥാന തൊഴിൽ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഓണം വാരാഘോഷത്തിന് തുടക്കം കുറിച്ചതും ഗവ. മെഡിക്കൽ കോളേജുകൾ റഫൽ ആശുപത്രികളാക്കി മാറ്റിയതും അദ്ദേഹത്തിന്റെ ഭരണ മികവാണെന്ന് സ്പീക്കർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |