കാസർകോട്: ഉദ്ദേശ് കുമാറിനും കുടുംബത്തിനും ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. എൻഡോസൾഫാൻ ദുരിതബാധിതനായ കാസർകോട് അണങ്കൂറിലെ ഉദ്ദേശ് കുമാറിന് സർക്കാർ നൽകിയ ഭൂമിയിൽ വീടൊരുങ്ങി. ഈ കുടുംബത്തിന്റെ ദൈന്യത 'കേരളകൗമുദി'യാണ് പുറത്തുകൊണ്ടുവന്നത്.
ഓടക്കുഴൽ അവാർഡ് ജേതാവും 'എന്മകജെ'യുടെ കഥാകാരനുമായ ഡോ. അംബികാസുതൻ മാങ്ങാടിന്റെയും എഴുത്തുകാരി ബിന്ദു മരങ്ങാടിന്റെയും നേതൃത്വത്തിൽ കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജിലെ 1983-88 ബാച്ച് സിവിൽ എൻജിനിയറിംഗ് വിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'ടാസ്‌ക്' ചാരിറ്റബിൾ സൊസൈറ്റിയാണ് 11.5 ലക്ഷം രൂപ ചെലവിൽ വീട് നിർമ്മിച്ചു നൽകിയത്. ഇന്നലെ വൈകിട്ട് ടാസ്ക് പ്രസിഡന്റ് യഹ്‌യ കൊല്ലം, ട്രഷറർ ബിന്ദു സുനിൽ എറണാകുളം എന്നിവരിൽ നിന്ന് അമ്മ ശാരദയുടെ മടിയിൽ കിടന്ന് ഉദ്ദേശ് കുമാർ വീടിന്റെ താക്കോൽ ഏറ്റുവാങ്ങി. അച്ഛൻ ഗോപാലനും സഹോദരൻ വിഘ്‌നേഷും ചേർന്ന് വാതിൽ തുറന്ന് അകത്ത് പ്രവേശിച്ചു. പിന്നീട് പാലുകാച്ചലും മധുര വിതരണവും നടത്തി. അരിയും സാധനങ്ങളും വസ്ത്രങ്ങളും പലരും സമ്മാനിച്ചു.
നെല്ലിക്കട്ട ചെർളടുക്കം റോഡരികിലെ വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ ബിന്ദു മരങ്ങാട് വീടിന്റെ രേഖകൾ കൈമാറി. ടാസ്ക് സ്ഥാപക പ്രസിഡന്റ് ഡോ. അയ്യൂബ് കൊല്ലം, സെക്രട്ടറി ബി. പദ്മകുമാർ കൊല്ലം, ജോയിന്റ് സെക്രട്ടറി എച്ച്. ടൈറ്റസ്, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ഡോ. സുരേഷ് തുടങ്ങിയവരും എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു. കഴിഞ്ഞ ജനുവരി 31ന് അന്നത്തെ ജില്ലാ കളക്ടർ കൈമാറിയ പട്ടയം പ്രകാരമുള്ള നെല്ലിക്കട്ട- പൈക്ക വില്ലേജിലെ ചെർളടുക്കത്തെ അഞ്ച് സെന്റ് ഭൂമിയിലാണ് വീട് പണിതു നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |