#അവകാശവാദവുമായി അയ്യപ്പ സേവാസംഘത്തിന്റെ കേരള, തമിഴ്നാട് ഘടകങ്ങൾ
ന്യൂഡൽഹി : ശബരിമലയിൽ തങ്ങളുടെ അന്നദാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്റെ കേരള, തമിഴ്നാട് ഘടകങ്ങൾ തമ്മിൽ കോടതിയിൽ തർക്കം.
തിരുവനന്തപുരം ഫോർട്ടിലെ മേൽവിലാസത്തോടെ അഖില ഭാരത അയ്യപ്പ സേവാ സംഘം സമർപ്പിച്ച ഹർജി ജസ്റ്റിസുമാരായ അനിരുദ്ധ ബോസും, ബേല എം. ത്രിവേദിയും അടങ്ങിയ ബെഞ്ച് ഇന്നലെ പരിഗണിക്കുകയായിരുന്നു. വാദം പുരോഗമിക്കുന്നതിനിടെ സംഘടനയുടെ തമിഴ്നാട് ഘടകത്തിന്റെ അഭിഭാഷകൻ എതിർപ്പുമായി രംഗത്തെത്തി. തമിഴ്നാട് ഘടകമാണ് യഥാർത്ഥ അഖില ഭാരത അയ്യപ്പ സേവാസംഘമെന്ന് അറിയിച്ചു. ഇതോടെ, വിഷമ വൃത്തത്തിലായ കോടതി ഹർജി പരിഗണിക്കുന്നത് സെപ്തംബർ 22ലേക്ക് മാറ്റി.
കേരള ഹൈക്കോടതിയുടെ അനുമതിയോടെ 2017 മുതൽ ശബരിമലയിൽ അന്നദാനം നടത്തിവന്നിരുന്ന അഖില ഭാരത അയ്യപ്പ സേവാസംഘത്തിന് കഴിഞ്ഞ ഏപ്രിലിൽ ഹൈക്കോടതി അനുമതി നിഷേധിച്ചു. അന്നദാനത്തിന് സമ്മതം തേടി ശബരിമല അയ്യപ്പ സേവ സമാജമെന്ന മറ്റൊരു സംഘടന ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയായിരുന്നു ഇത്. തങ്ങൾ അന്നദാനം നടത്തുന്ന സാഹചര്യത്തിൽ വേറെ ആർക്കും അനുമതി നൽകേണ്ടതില്ലെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലപാട് ഹൈക്കോടതി അംഗീകരിച്ചു. ഇതോടെയാണ് അഖില ഭാരത അയ്യപ്പ സേവാ സംഘം സുപ്രീംകോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |