തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പും ക്രമക്കേടും പുറത്തുകൊണ്ടുവന്ന സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്. ക്രമക്കേട് സംബന്ധിച്ച് സി.പി.എം ജില്ലാ സെക്രട്ടറി ബേബി ജോണിന് ആദ്യം പരാതി നൽകിയ പൊറത്തിശേരി സ്വദേശി എം.വി സുരേഷിനും സി.പി.എം വിട്ട് ഇരിങ്ങാലക്കുട നഗരസഭയിൽ ബി.ജെ.പി കൗൺസിലറായ ടി.കെ ഷാജൂട്ടനുമാണ് ഭീഷണിയെന്നാണ് റിപ്പോർട്ട്.
സുരേഷിന്റെ പൊറത്തിശേരിയിലെ വീടിന് മുന്നിലും ശാരീരിക അസ്വസ്ഥതകൾ കാരണം ചികിത്സയിൽ കഴിയുന്ന ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും പൊലീസ് നിരീക്ഷണം ശക്തമാക്കി. 2005ൽ ബാങ്കിന്റെ സിവിൽ സ്റ്റേഷൻ എക്സ്റ്റൻഷൻ കൗണ്ടർ മാനേജരായിരുന്നു സുരേഷ്.
2015ൽ പൊറത്തിശേരിയിലെ ഒരു വ്യക്തിയുടെ 67,500 രൂപയുടെ നിക്ഷേപത്തിൽ നിന്ന് സെക്രട്ടറിയും വനിതാ ജീവനക്കാരിയും ചേർന്ന് ലോണെടുത്തതിനെക്കുറിച്ച് പരാതിപ്പെട്ടതോടെ സുരേഷിനെതിരെ ബാങ്ക് അധികൃതർ വനിതാ ജീവനക്കാരിയിൽ നിന്നും പരാതി എഴുതി വാങ്ങി. 2015 നവംബർ 11ന് സസ്‌പെൻഡ് ചെയ്തു. ഇതോടെ സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്നു. 2018 ആഗസ്റ്റ് 20ന് ജോലിയിൽ നിന്നും പിരിച്ചുവിട്ടു. 2019 ജനുവരി 16ന് ജോയിന്റ് രജിസ്ട്രാർക്കും ക്രമക്കേട് സംബന്ധിച്ച് പരാതി നൽകിയിരുന്നു.
പൊറത്തിശേരി ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ഷാജൂട്ടനും ക്രമക്കേട് സംബന്ധിച്ച് പരാതിപ്പെട്ടിരുന്നു. ഭീഷണിയുണ്ടെന്ന് സുഹൃത്തുക്കളിൽ നിന്ന് അറിഞ്ഞതോടെ പൊലീസിന്റെ നിർദ്ദേശപ്രകാരം വീട്ടിൽ രണ്ടുവർഷം മുൻപ് സി.സി ടിവി സ്ഥാപിച്ചിരുന്നു. തട്ടിപ്പിനെതിരായ പ്രതിഷേധ പരിപാടികളിലും സജീവമായിരുന്നു. പിന്നീട് സി.പി.എം പുറത്താക്കി. ബി.ജെ.പിയിൽ ചേർന്നശേഷം കൗൺസിലറായി.
സതീശന്റെ 9 ആധാരങ്ങൾ ചെയ്തു : ആധാരമെഴുത്തുകാരൻ
കരുവന്നൂർ കള്ളപ്പണക്കേസിൽ ഇ.ഡിയുടെ പിടിയിലായ സതീശനും ഇടനിലക്കാരനുമായി 9 ആധാരങ്ങൾ നടത്തിക്കൊടുത്തെന്നും വഴിവിട്ട ഇടപാടുകൾ അറിഞ്ഞിരുന്നില്ലെന്നും ആധാരം എഴുത്തുകാരൻ ജോഫി കൊള്ളന്നൂർ. സതീശനെ വർഷങ്ങളായി പരിചയമുണ്ട്. സതീശനായി ആധാരം എഴുതാൻ തുടങ്ങിയിട്ട് ഒരു കൊല്ലമായി. ഏതാണ്ട് മുക്കാൽ കോടിയുടെ ഇടപാടുകളുണ്ടായി. സതീശൻ, ഭാര്യ, സഹോദരൻ, മധുസൂദനൻ എന്നിവർക്കായാണ് ആധാരങ്ങൾ ചെയ്തത്. സതീശനും സഹോദരനുമാണ് വന്നിരുന്നത്. ഭാര്യയുടെ പേരിൽ തൃശൂരിലെ വെളപ്പായയിലും സഹോദരനായി കണ്ണൂരിലും സ്ഥലം വാങ്ങിയതിന്റെ ആധാരങ്ങളാണ് ചെയ്തു കൊടുത്തത്. രണ്ട് ആധാരങ്ങൾ ചെറിയതായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |