തിരുവനന്തപുരം: സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ സ്ഥാപിച്ച ശേഷം അപകടങ്ങള്‍ കുറഞ്ഞെന്ന മുഖ്യമന്ത്രിയുടെയും ഗതാഗതമന്ത്രിയുടെയും വാദം പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമസഭയിലും പുറത്തും ഈ കള്ളം ആവര്‍ത്തിച്ചതുകൂടാതെ സര്‍ക്കാര്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. കള്ളക്കണക്ക് നല്‍കി ഹൈക്കോടതിയെ കബളിപ്പിക്കാന്‍ ശ്രമിച്ച ഗതാഗതമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'പ്രതിപക്ഷാംഗങ്ങളുടെ ചോദ്യത്തിന് നിയമസഭയില്‍ ഗതാഗതമന്ത്രി നല്‍കിയ മറുപടി പൊതുസമൂഹത്തിന് മുന്നില്‍ നില്‍ക്കെയാണ് മുഖ്യമന്ത്രിയും മന്ത്രിയും നട്ടാല്‍ കുരുക്കാത്ത കള്ളം ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. നിയമസഭാ രേഖകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ജൂണില്‍ 3714 അപകടങ്ങളും ഈ വര്‍ഷം ജൂണില്‍ 3787 അപകടങ്ങളും ഉണ്ടായി. ജൂലായ് മാസത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 254 അപകടങ്ങള്‍ കൂടുതലായി ഉണ്ടായി. 2022 ഓഗസ്റ്റില്‍ 3366 അപകടങ്ങളും 307 അപകട മരണങ്ങളും നടന്നപ്പോള്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ 4006 അപകടങ്ങളും 353 അപകട മരണങ്ങളാണുണ്ടായത്. വസ്തുതകള്‍ ഇതായിരിക്കെ കള്ളക്കണക്ക് നല്‍കി ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണ്'- പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
'എ.ഐ ക്യാമറയുടെ പേരില്‍ നടന്ന കൊള്ള മറച്ചുവയ്ക്കാനാണ് റോഡ് അപകടങ്ങളില്‍ കുറവുണ്ടായെന്ന വ്യാജ പ്രചരണം സര്‍ക്കാര്‍ ബോധപൂര്‍വം നടത്തുന്നത്. അഴിമതിയില്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്ക് വരെ പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതമാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്. എന്നിട്ടും മറുപടി നല്‍കാനോ നടപടികള്‍ സ്വീകരിക്കാനോ മുഖ്യമന്ത്രിയോ സര്‍ക്കാരോ തയാറാകാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം കോടതിയെ സമീപിച്ചത്. കോടതിയുടെ പരിഗണനയിലുള്ള ഈ കേസിനെ ദുര്‍ബലപ്പെടുത്തുകയെന്ന ഗൂഡലക്ഷ്യത്തോടെയാണോ വ്യാജക്കണക്കുകള്‍ നിര്‍മ്മിച്ചതെന്നും സംശയിക്കേണ്ടിയിരിക്കുന്നു' സതീശൻ പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ക്യാമറയിടപാടുകളിലെ അഴിമതിയാരോപണത്തിന്റെ ഉന്നം മുഖ്യമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കും തിരിഞ്ഞതോടെ സർക്കാരും സി.പി.എമ്മും തീർത്തും വെട്ടിലായിരുന്നു.73 കോടി രൂപയ്ക്ക് തീർക്കാവുന്ന പദ്ധതി 232 കോടിയിലേക്കെത്തിച്ച ബാദ്ധ്യത വരുത്തിയതെങ്ങനെ, പണം മുടക്കി നിർമ്മിച്ച് പ്രവർത്തിപ്പിച്ച് കൈമാറുകയെന്ന നിബന്ധന മാറ്റി പണം വർഷാവർഷം മുൻകൂറായി കൈമാറുന്ന ആന്വിറ്റി പദ്ധതിയിലേക്ക് മാറിയതെങ്ങനെ എന്നീ ചോദ്യങ്ങൾക്ക് സർക്കാരോ കെൽട്രോണോ കൃത്യമായ ഉത്തരം നൽകാത്തതാണ് പ്രതിപക്ഷം ആയുധമാക്കിയത്.
കെൽട്രോണിൽ നിന്ന് ഉപകരാറുകൾ നേടിയ കമ്പനികളെ ചുറ്റിപ്പറ്റിയാണ് ആരോപണവിവാദം കൊഴുത്തത്. അതിലേറ്റവും പ്രധാനം പ്രസാഡിയോ എന്ന കമ്പനിയെ ചൊല്ലിയായിരുന്നു. ഈ കമ്പനിയെ ചൂഴ്ന്നുനിൽക്കുന്ന ദുരൂഹതയാണ് മുഖ്യമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കും ആരോപണമുന കേന്ദ്രീകരിക്കാൻ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |