ജലാശയങ്ങളിൽ തള്ളിയാൽ ജാമ്യമില്ലാക്കുറ്റം
ഓർഡിനൻസിന്റെ കരടിന് അംഗീകാരം
തിരുവനന്തപുരം : പൊതു നിരത്തിലും ജലാശയങ്ങളിലും വലിച്ചെറിയുന്നത് ഉൾപ്പെടെ മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവർക്ക് 1000 മുതൽ 50,000 രൂപ വരെ പിഴയും ആറു മാസം മുതൽ ഒരു വർഷം വരെ തടവും ചുമത്തുന്ന ഓർഡിനൻസിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം.
വിസർജ്യവും മാലിന്യങ്ങളും ജലാശയത്തിലോ ജലസ്രോതസിലോ തള്ളുന്നതും, കക്കൂസ് മാലിന്യം ഒഴുക്കുന്നതും ജാമ്യമില്ലാത്ത കുറ്റമാണ്. കൃത്യമായ മാലിന്യ നിർമ്മാജ്ജന സംവിധാനങ്ങൾ ഏർപ്പെടുത്താത്ത സർക്കാർ,സ്വകാര്യ സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്. സ്ഥാപന മേധാവിമാർക്കെതിരെയാകും നടപടി. വീടുകളും സ്ഥാപനങ്ങളും മാലിന്യ ശേഖരണത്തിനുള്ള യൂസർ ഫീ നിർബന്ധമായും നൽകണം. അടയ്ക്കാത്തവർക്കെതിരെ പിഴയോടു കൂടി യൂസർ ഫീ ഈടാക്കുന്നതിനുള്ള നിർദേശങ്ങളും മന്ത്രിസഭ അംഗീകരിച്ചു.ഓർഡിനൻസിന് ഗവർണറുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നടപടി തുടങ്ങും.
മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ കുഴിച്ചുമൂടുകയോ ചെയ്താലും 5,000 രൂപ പിഴയായി ഈടാക്കും. മാലിന്യസംസ്‌കരണ പദ്ധതികൾക്ക് സ്വകാര്യഭൂമി ഏറ്റെടുക്കാൻ അധികാരം നൽകുന്ന വ്യവസ്ഥയും ഓർഡിനൻസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്നു പ്രവൃത്തി ദിവസം മുമ്പെങ്കിലും തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കാതെയും ലൈസൻസ് ഇല്ലാതെയും നൂറിലധികം പേർ പങ്കെടുക്കുന്ന പരിപാടിയോ ഒത്തുകൂടലോ പാടില്ല. മാലിന്യം തരംതിരിച്ച് ഏജൻസികൾക്ക് കൈമാറുന്നുവെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണം.
വീടുകളിലും സ്ഥാപനങ്ങളിലുമുള്ള മാലിന്യം ശേഖരിക്കുന്നതിന് മാസം തോറും യൂസർ ഫീ നൽകിയില്ലെങ്കിൽ മൂന്നു മാസം കഴിയുന്ന മുറയ്ക്ക് 50 ശതമാനം പിഴ സഹിതമാകും ഈടാക്കുക. ആളൊഴിഞ്ഞ വീടുകളെ യൂസർ ഫീയിൽ നിന്ന് ഒഴിവാക്കും.
ഉത്തരവാദി
ഉദ്യോഗസ്ഥർ
ഓരോ പ്രദേശത്തേയും മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങൾ തദ്ദേശസ്ഥാപന സെക്രട്ടറിമാരും ജനപ്രതിനിധിയും നിരീക്ഷിക്കും.
പൊതുസ്ഥലത്ത് മാലിന്യം കൂടിയാൽ സെക്രട്ടറിയോ ചുമതലയുള്ള ഉദ്യോഗസ്ഥനോ ശിക്ഷ നേരിടേണ്ടിവരും.
നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങൾക്ക് പിഴ ചുമത്തും.
സാധാരണ നിയമലംഘനങ്ങൾക്ക് 1000 മുതൽ 10,000 രൂപവരെ പിഴ ഈടാക്കാൻ സെക്രട്ടറിക്ക് അധികാരം.
മാലിന്യ നിക്ഷേപം സംബന്ധിച്ച് കുറ്റകൃത്യത്തിന്റെ വിവരം നൽകുന്നവർക്ക് പാരിതോഷികം
വിവരം തെറ്റാണെങ്കിൽ 10,000 രൂപ പിഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |