തിരുവനന്തപുരം: അടുത്തിടെയുണ്ടായ മഴയിൽ തിരുവനന്തപുരത്തെ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു. അടുത്തെങ്ങും അനുഭവിക്കാത്ത ദുരിതത്തിനാണ് നഗരവാസികൾ ഇരയായത്. നഗരത്തിലെ വെള്ളം കയറാൻ സാദ്ധ്യത കുറവായിരുന്ന ഇടങ്ങൾ പോലും മുങ്ങി. ഇതിന്റെ പ്രധാന കാരണവും അതിനുള്ള ശാശ്വത പരിഹാരവും കണ്ടെത്താനുള്ള ശ്രമത്തിലാണ് കോർപ്പറേഷനെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.
പുതിയ മാസ്‌റ്റർ പ്ളാനിലാണ് ഇക്കാര്യങ്ങൾ ഉൾക്കൊള്ളിക്കുക. തിരുവനന്തപുരം നഗരത്തിൽ ധാരാളം ബഹുനില കെട്ടിടങ്ങളും, ധാരാളം ലേഔട്ടുകളും, വലുതും ചെറുതുമായ ധാരാളം റോഡുകളും രൂപപ്പെട്ടിട്ടുണ്ട്. മാത്രവുമല്ല നഗരത്തിലെ പല താഴ്ന്ന പ്രദേശങ്ങളിൽ പലതരത്തിലുള്ള നിർമ്മിതികൾ ഉയർന്നിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ അമിതമായ നിർമ്മാണങ്ങളാണ് തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്. ചില നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഉണ്ടായാലേ, നഗരത്തിലെ വെള്ളക്കെട്ടിന് ഒരു പരിഹാരം കാണുവാൻ കഴിയുള്ളൂ. ഇതൊക്കെ പരിഗണിച്ചാണ് പുതിയ മാസ്റ്റർ പ്ലാനിന് രൂപം നൽകിയതെന്ന് മേയർ അറിയിച്ചു.
1971ൽ പ്രസദ്ധീകരിച്ചതും നിലവിൽ ഏറ്റവും പഴക്കം ചെന്നതുമായ മാസ്റ്റർ പ്ലാനാണ് തിരുവനന്തപുരം നഗരസഭയ്ക്ക് ഉള്ളത്. 215 ച.ശ്ര. കിലോമീറ്റർ വിസ്തീർണമുള്ള തിരുവനന്തപുരം നഗരസഭയ്ക്ക് ആദ്യഘട്ടത്തിൽ വെറും 74 ച.ശ്ര. കിലോമീറ്റർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അന്നത്തെ ഭൂവിനിയോഗം കണക്കിലെടുത്താണ് പഴയ മാസ്റ്റർ പ്ലാൻ രൂപീകരിച്ചത്. കാലക്രമേണ പത്തോളം പഞ്ചായത്തുകൾ കൂട്ടിച്ചേർക്കപ്പെടുകയും നിലവിലെ 215 ച.ശ്ര. കിലോമീറ്ററിലേക്ക് വികസിക്കുകയുമായിരുന്നു. പ്രസ്തുത പ്രദേശങ്ങൾ ഇപ്പോൾ നഗരവത്ക്കരിച്ചിരിക്കുകയാണ്. ഇവിടത്തെ നിർമാണ/വികസന പ്രവർത്തനങ്ങൾ കാലോചിതമായ രീതിയിൽ ഉചിതമായ ക്രമീകരണങ്ങൾ അത്യാവശ്യമാണ്.
1971 രൂപം നൽകിയ മാസ്റ്റർ പ്ലാനിന് പുറമെ നഗരത്തിന് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ചും കോവളം വിഴിഞ്ഞം എന്നിവ കേന്ദ്രീകരിച്ചും രണ്ട് മാസ്റ്റർ പ്ലാനുകളുണ്ട്. ഇത് കൂടാതെ നഗരത്തിലെ പ്രധാനപ്പെട്ട 12 ജംഗ്ഷനുകൾ കേന്ദ്രീകരിച്ചു ഡി.റ്റി.പി. സ്കീമുകളുമുണ്ട്. പുതിയ മാസ്റ്റർ പ്ലാൻ വരുമ്പോൾ ഇവയൊക്കെ ഏകീകരിക്കുവാൻ കഴിയുന്നതാണ്. മാത്രവുമല്ല നഗരത്തിലെ പുതിയ ഭൂവിനിയോഗ സാദ്ധ്യതയും നിലവിലെ സാഹചര്യവും പരിഗണിച്ചാണ് പുതിയ മാസ്റ്റർ പ്ലാനിന് രൂപം നൽകുന്നത്. പുതിയ മാസ്റ്റർ പ്ലാൻ നിലവിൽ വരുന്നതോടെ നഗരത്തിൽ മുഴുവനായി ഏകീകൃത സാഹചര്യം വരികയും നിലവിലെ ഭൂവിനിയോഗം പരിഗണിച്ചുകൊണ്ട് പ്രസ്തുത സ്ഥലങ്ങളിൽ തുടർന്നും വികസിപ്പിക്കുന്നതിന് അനുയോജ്യമാകുന്ന മാസ്റ്റർ പ്ലാനാണ് തയ്യാറാക്കുവാൻ പോകുന്നത്. ഇതിലൂടെ നഗരത്തിലെ വെള്ളക്കെട്ടുകളും മറ്റു അപകട സാദ്ധ്യതകൾക്കും പരിഹാരം കാണുവാൻ കഴിയും.
ഇതൊക്കെ പരിഗണിച്ചാണ് പുതിയ കരട് മാസ്റ്റർ പ്ലാൻ വിഭാവന ചെയ്തത്. ഈ മാസ്റ്റർ പ്ലാനിൽമേൽ പൊതുജനങ്ങൾക്ക് ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ ആയത് അറിയിക്കുവാൻ അറിയിപ്പ് നൽകിയിരുന്നു. 1796 ആക്ഷേപങ്ങളാണ് നിലവിൽ മാസ്റ്റർ പ്ലാനിൽ ലഭിച്ചത്. ഇതിൽ 34 ആക്ഷേപങ്ങൾ നേരിട്ട് കേൾക്കണമെന്ന് അപേക്ഷയിൽ പറഞ്ഞതിൻ പ്രകാരം ആദ്യഘട്ട ഹിയറിംഗ് ആരംഭിച്ചതായും മേയർ ആര്യ രാജേന്ദ്രൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |