കൊല്ലം: ഓർമ്മയില്ലേ, കമ്പിളിപ്പുതപ്പ് ചോദിച്ച മേട്രനെയും അതുകേൾക്കാത്ത ഗോപാലകൃഷ്ണനെയും? 35 വർഷത്തിനു ശേഷം അതേ ഹോസ്റ്റലിൽ കമ്പിളിപ്പുതപ്പുമായി ഗോപാലകൃഷ്ണനെത്തി. അമ്മ താമസിച്ചിരുന്ന ഹോസ്റ്റലിലെ മേട്രനോടുള്ള കടംതീർക്കാൻ.
റാംജിറാവു സ്പീക്കിംഗ് എന്ന ചിത്രത്തിൽ ഗോപാലകൃഷ്ണനായി വേഷമിട്ട നടൻ മുകേഷ് ഹോസ്റ്റലിലെത്തി മേട്രന് കമ്പിളിപ്പുതപ്പ് സമ്മാനിക്കുന്ന വീഡിയോ നവമാദ്ധ്യമങ്ങളിൽ വൈറലായി. ഒരു പരസ്യ ചിത്രത്തിനു വേണ്ടിയാണ് മുകേഷ് വീണ്ടും പഴയ സൂപ്പർ ഹിറ്റ് ചിത്രത്തിലെ ഗോപാലകൃഷ്ണനായത്. കൽക്കട്ടയിൽ ജോലി ലഭിച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സിനിമയിലെ ഗോപാലകൃഷ്ണൻ അമ്മയെ ഹോസ്റ്റലിൽ ആക്കുന്നത്. ജോലിയൊന്നും കിട്ടാതെ നട്ടംതിരിഞ്ഞ് നടക്കുന്നതിനിടെ അമ്മയെ ഹോസ്റ്റലിലെ ഫോണിൽ വിളിച്ചപ്പോഴാണ് മേട്രൻ കമ്പിളിപ്പുതപ്പ് സമ്മാനമായി ചോദിച്ചത്. പോക്കറ്റിൽ നയാ പൈസയില്ലാത്ത ഗോപാലകൃഷ്ണൻ മേട്രന്റെ ആവശ്യം കേട്ടെങ്കിലും കേട്ടില്ല, കേട്ടില്ല എന്ന് ഉച്ചത്തിൽ പറഞ്ഞു. ഇതു വിശ്വസിച്ച മേട്രൻ കമ്പിളിപ്പുതപ്പ്, കമ്പിളിപ്പുതപ്പ് എന്ന് ഫോണിൽ കൂടുതൽ ഉച്ചത്തിൽ പറഞ്ഞു. പക്ഷേ കേട്ടില്ല, കേട്ടില്ല എന്നു പറഞ്ഞു ഫോൺ കട്ട് ചെയ്ത് ഗോപാലകൃഷ്ണൻ തടിയൂരി. യുവ സംവിധായകൻ റെജിൻ എസ്.ബാബു ഈ സീനിന്റെ തുടർച്ച സൃഷ്ടിച്ച് പരസ്യ ചിത്രമാക്കുകയായിരുന്നു.
കമ്പിളിപ്പുതപ്പ് സീനിന്റെ തുടർച്ച എന്ന ആശയവുമായി റെജിൻ സമീപിച്ചപ്പോൾ മുകേഷിന് വലിയ സന്തോഷമായി. തനിക്കല്ലാതെ മറ്റാർക്കും അഭിനയിക്കാൻ കഴിയാത്ത സീൻ എന്നുപറഞ്ഞ് മുകേഷ് സന്തോഷത്തോടെ ഏറ്റെടുത്തു. നൃത്ത സംവിധായികയും നൃത്ത അദ്ധ്യാപികയുമായ അമൃതം ടീച്ചർ എന്ന ആലപ്പുഴ സ്വദേശിനിയാണ് സിനിമയിൽ മേട്രനായി അഭിനയിച്ചത്. റാംജിറാവു സ്പീക്കിംഗിനുശേഷം നാലഞ്ച് സിനിമകളിൽ അഭിനയിച്ച അമൃത ടീച്ചർക്ക് പ്രായം ഏറെയായെങ്കിലും നൃത്തം പഠിപ്പിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |