തിരുവനന്തപുരം: തലസ്ഥാനത്ത് മെട്രോ റെയിലിന് പദ്ധതിരേഖ (ഡി.പി.ആർ) തയ്യാറാക്കുന്നതിനായി ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡി.എം.ആർ.സി) ഫീൽഡ് സർവേ തുടങ്ങി. പള്ളിപ്പുറം, പള്ളിച്ചൽ എന്നിവിടങ്ങളിലാണ് സർവേ തുടങ്ങിയത്. 41 കിലോമീറ്ററിൽ ലേസർ സർവേ നടത്തും. മൂന്ന് മാസത്തിനകം ഡി.പി.ആർ തയ്യാറാക്കാൻ കൊച്ചി മെട്രോ ലിമിറ്റഡാണ് ഡി.എം.ആർ.സിയെ ചുമതലപ്പെടുത്തിയത്. സമഗ്ര ഗതാഗത പദ്ധതി, സമാന്തര അനാലിസിസ് റിപ്പോർട്ട് എന്നിവയും തയ്യാറാക്കും.
ജനുവരിയിൽ ഡി.പി.ആർ സർക്കാരിന് സമർപ്പിക്കും. 2018ൽ ഡി.പി.ആർ തയ്യാറാക്കിയിരുന്നെങ്കിലും കേന്ദ്രാനുമതിക്ക് അയച്ചിരുന്നില്ല. ദേശീയപാതാവികസനം, ബൈപ്പാസ് അടക്കമുള്ളവ പരിഗണിച്ചാവും പുതിയ അലൈൻമെന്റ്. ലൈറ്റ്മെട്രോ, മെട്രോ ലൈറ്റ് പദ്ധതികൾക്കായിരുന്നു ശുപാർശയെങ്കിലും മീഡിയം മെട്രോ വേണമെന്ന ധാരണയിലെത്തുകയായിരുന്നു.
പള്ളിപ്പുറം മുതൽ പള്ളിച്ചൽ വരെ ഒന്നാംഘട്ടമായും പള്ളിച്ചൽ മുതൽ നെയ്യാറ്റിൻകര വരെ രണ്ടാംഘട്ടമായും പദ്ധതി നടപ്പാക്കണമെന്നാണ് ശുപാർശ. ഭാവിയിലെ ആവശ്യത്തിനായി ഒന്നാംഘട്ടം ആറ്റിങ്ങൽ വരെ നീട്ടണമെന്നും ശുപാർശയുണ്ട്. പള്ളിപ്പുറത്തു നിന്ന് കരമന, നേമം വഴി പള്ളിച്ചൽ വരെയും കഴക്കൂട്ടത്തു നിന്ന് ഈഞ്ചയ്ക്കൽ വഴി കിള്ളിപ്പാലത്തേക്കും രണ്ട് ഇടനാഴികൾക്കും ശുപാർശയുണ്ട്. ഭാവിയിൽ പള്ളിപ്പുറം- മംഗലപുരം (3.7കി.മീ), ഈഞ്ചയ്ക്കൽ- വിഴിഞ്ഞം (14.7കി.മീ) പാതകൾക്കും ശുപാർശയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |