കോഴിക്കോട്: ഉത്സവങ്ങളുടെ അവിഭാജ്യ ഘടകമായ വെടിക്കെട്ട് രാത്രി നടത്താതെ പകൽ നടത്താൻ കഴിയില്ലെന്ന് കെ മുരളീധരൻ എംപി. ആരാധനാലയങ്ങളിൽ അസമയത്തുളള വെടിക്കെട്ട് പാടില്ലെന്ന ഹൈക്കോടതിയുടെ നിർദ്ദേശത്തിന് പിന്നാലെയാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
കേരളത്തിലെ ആഘോഷങ്ങളുടെ ഭാഗമാണ് വെടിക്കെട്ട്. വർണങ്ങളൊക്കെ വിടരുന്നത് രാത്രിയല്ലേ കാണാൻ പറ്റുകയുള്ളൂ. എല്ലാ മതങ്ങളുടെ ആഘോഷങ്ങളിലും വെടിക്കെട്ട് നടത്താറുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
'മുസ്ലിം ലീഗുമായി കോൺഗ്രസിന് നല്ല ബന്ധമാണ്. ഈ ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ ആർക്കും സാധിക്കില്ല. സി.പി.എം നടത്തുന്ന പാലസ്തീൻ റാലിയിൽ നിന്ന് അവർ വിട്ടുനിന്നത് ഒരു ഓഫറിന്റെയും അടിസ്ഥാനത്തിലല്ല. മുന്നണി നിലനിൽക്കണമെന്ന് തങ്ങളേക്കാൾ കൂടുതൽ അവർ ആഗ്രഹിക്കുന്നു. മൂന്നാം സീറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിഷയവും ഇതും തമ്മിൽ യാതൊരു ബന്ധവുമില്ല. അതെല്ലാം ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ചർച്ചചെയ്യേണ്ട വിഷയമാണ്' മുരളീധരൻ പറഞ്ഞു.
'കേരളീയം കാണാൻ പോയാൽ ബിസ്‌ക്കറ്റും ചായയും ലഭിക്കും. എന്നാൽ റേഷൻ കടകളിലും സപ്ലൈക്കോയിലും സാധനങ്ങളില്ല. കേരളീയം ജനങ്ങൾ ഏറ്റെടുത്തുവെന്നാണ് സിപിഎം സംസ്ഥാന സമിതി വ്യക്തമാക്കിയത്. മമ്മൂട്ടി, മോഹൻലാൽ, ശോഭന, യേശുദാസ് എന്നിവർ കഥാപാത്രമായി വരുന്ന കേരളീയം കാണാൻ ജനങ്ങൾ പോകുന്നത് പിണറായിയോടുള്ള ഇഷ്ടം കൊണ്ടല്ല. മറിച്ച് അവരുടെ പ്രയാസങ്ങൾ മറക്കാനാണ്. ലൈറ്റ് ഇട്ടാൽ കാശ് കൂടുതൽ, വെള്ളമെടുത്താൽ കാശ് കൂടുതൽ. ഈ ദുരിതങ്ങളൊക്കെ മറക്കാൻ ഒരു നൃത്തം കാണാം. ഒരു ഗാനമേള വയ്ക്കാം എന്ന് കരുതുന്നത് നല്ല കാര്യമാണ്' മുരളീധരൻ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |