ബംഗളൂരു: ഹിജാബ് നിരോധനമുൾപ്പെടെ എടുത്തുകളയുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ കർണാടകത്തിലെ കോൺഗ്രസ് സർക്കാർ നിലപാടു മാറ്റി. സർക്കാർ ഒഴിവുകളിലേക്ക് നടക്കുന്ന പരീക്ഷകളിൽ തല മറയ്ക്കുന്ന എല്ലാ വസ്ത്രങ്ങളും നിരോധിച്ചു. കർണാടക എക്സാമിനേഷൻ അതോറിട്ടിയുടേതാണ് തീരുമാനം.
ഹിജാബ് എന്ന് പ്രത്യേകം പറയുന്നില്ലെന്നു മാത്രം. തലയോ, വായോ, ചെവിയോ മറയ്ക്കുന്ന വസ്ത്രമോ തൊപ്പിയോ പരീക്ഷാ കേന്ദ്രങ്ങളിൽ അനുവദിക്കില്ല. ബ്ലൂ ടൂത്ത് ഉൾപ്പെടെ ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിച്ച് കോപ്പിയടി തടയുന്നതിനാണ് നടപടിയെന്നാണ് വിശദീകരണം.
അധികാരമേറ്റ ആദ്യ നാളുകളിൽ, പരീക്ഷാഹാളിൽ ഹിജാബ് ഉൾപ്പെടെ വസ്ത്രങ്ങൾക്കുള്ള നിരോധനം നീക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു.
കർണാടകയിൽ ഐക്യവും മതേതരത്വവും തടയാൻ അനുവദിക്കില്ലെന്നും പറഞ്ഞിരുന്നു.
എന്നിട്ടാണിപ്പോൾ മലക്കംമറിച്ചിൽ.
ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ കോളേജിൽ പ്രവേശിപ്പിക്കാത്തതിനെതിരെ വൻ പ്രതിഷേധമാണ് മുൻപുണ്ടായത്. സുപ്രീംകോടതി വരെ കേസ് നീണ്ടു.
പിൻവലിക്കാതെ ഹിജാബ്
നിരോധന നിയമം
ബി.ജെ.പി സർക്കാർ അധികാരത്തിലിരിക്കെ ഹിജാബ് നിയമം കൊണ്ടുവന്നാണ് നിരോധനം ഏർപ്പെടുത്തിയത്. നിയമം ഇതുവരെ പിൻവലിച്ചിട്ടില്ല. അതിന് സഭയിൽ ബിൽ അവതരിപ്പിക്കണം
നിരോധന നിയമം നിലനിൽക്കെ മത്സര പരീക്ഷകളിൽ തലമറച്ചുള്ള വസ്ത്രം അനുവദിച്ചാൽ നിയമപ്രശ്‌നം ഉണ്ടാകാനുള്ള സാദ്ധ്യതയുള്ളതിനാലാണ് പുതിയ ഉത്തരവെന്നാണ് സർക്കാർ ന്യായീകരണം
മുമ്പ് പരീക്ഷാ കേന്ദ്രങ്ങളിൽ മംഗല്യ സൂത്രം ധരിക്കുന്നതിന് എതിർപ്പുണ്ടായിരുന്നു. വൻ പ്രതിഷേധത്തെത്തുടർന്ന് പിന്നീട് അനുവദിച്ചു
ഒക്ടോബറിൽ കെ.ഇ.എ നടത്തിയ പരീക്ഷയിൽ ബ്ലൂടൂത്ത് ഉപയോഗിച്ചതായി ആരോപണമുയർന്നിരുന്നു. ഇതിൽ അന്വേഷണവും നടത്തി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |