ആലുവ: കണ്ണൂരിൽ കരിങ്കൊടി വീശിയ യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ച സി.പി.എം ഗുണ്ടകളെ ജീവൻരക്ഷാ പ്രവർത്തകരായി മുഖ്യമന്ത്രി വിശേഷിപ്പിച്ചത് കലാപാഹ്വാനമാണെന്നും അദ്ദേഹത്തിന്റെ പൊലീസ് അന്വേഷിച്ചപ്പോൾ അവർ വധശ്രമക്കേസിൽ പ്രതികളായെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇനിയും ഇത്തരം രക്ഷാപ്രവർത്തനം തുടരുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രി ക്രിമിനലാണ്. നികൃഷ്ടവും ക്രൂരവുമായ മനസുള്ളവരേ ഇങ്ങനെ പ്രതികരിക്കൂ. ഒന്ന് മുതൽ 14 വരെ പ്രതികൾ രാഷ്ട്രീയ വിരോധവും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയതിലെ വിരോധവും വച്ച് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ഹെൽമറ്റും ചെടിച്ചട്ടിയും ഉപയോഗിച്ച് മർദ്ദിച്ചതായാണ് എഫ്.ഐ.ആറിലുള്ളത്. എഫ്.ഐ.ആർ പുറത്തു വന്നതിനാൽ മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കും.
മുഖ്യമന്ത്രിക്കെതിരെ ഡി.ജി.പിക്ക് പരാതി
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സി.പി.എം - ഡി.വൈ.എഫ്.ഐ സംഘത്തെ ജീവൻരക്ഷകർ എന്ന് ന്യായീകരിച്ച മുഖ്യമന്ത്രിക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകി. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റിയാണ് പരാതി നൽകിയത്. അക്രമികൾക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. എന്നാൽ ഡി.വൈ.എഫ്.ഐയുടേത് ജീവൻരക്ഷാ പ്രവർത്തനമാണെന്നും കേരളത്തിലുടനീളം ഇത് തുടരണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അക്രമത്തെ പ്രോത്സാഹിപ്പിക്കലും കലാപാഹ്വാനവുമാണെന്നും ജില്ലാ പ്രസിഡന്റ് വിജിൻ മോഹനൻ നൽകിയ പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |