SignIn
Kerala Kaumudi Online
Friday, 09 May 2025 1.26 PM IST

കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മണിക്കൂറുകള്‍, ആശങ്കകള്‍ക്കൊടുവില്‍ സന്തോഷവാര്‍ത്തയെത്തിയത് 21ാം മണിക്കൂറില്‍

Increase Font Size Decrease Font Size Print Page
kidnap

കൊല്ലം: കഴിഞ്ഞ ദിവസം കൊല്ലം പൂയപ്പള്ളിയില്‍ നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറയെ തിരിച്ചുകിട്ടിയെന്ന വാര്‍ത്ത സന്തോഷവും ആശ്വാസവും പകരുകയാണ് മലയാളികള്‍ക്ക്. നാടുറങ്ങാതെയാണ് ആറ് വയസ്സുകാരിക്കായി തിരച്ചില്‍ നടത്തിയത്. ഒടുവില്‍ 21ാം മണിക്കൂറിലാണ് സന്തോഷവാര്‍ത്തയെത്തിയത്. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് വീട്ടില്‍ നിന്ന് സഹോദരന് ഒപ്പം ട്യൂഷന് പോകുകയായിരുന്ന കുട്ടിയെ ഒരു സ്ത്രീയും മൂന്ന് പുരുഷന്‍മാരുമുള്‍പ്പെടുന്ന സംഘം തട്ടിക്കൊണ്ടുപോയത്.

കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. പണം ആവശ്യപ്പെട്ട് വന്ന ഫോണ്‍ കോളിലും രേഖാചിത്രത്തിലും കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. പള്ളിക്കല്‍ മേഖല കേന്ദ്രീകരിച്ച് വീടുകളടക്കം കയറി പൊലീസ് പരിശോധന നടത്തിയിരുന്നു.

പ്രതികളില്‍ ഒരാളുടെ രേഖാചിത്രവും പൊലീസ് പുറത്തുവിട്ടിരുന്നു. അതിനിടെ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ഒരാള്‍ നോക്കി നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഇയാളെ കണ്ടെത്താനും പൊലീസ് അന്വേഷണം നടത്തിയിരുന്നു. പ്രതികളെ കണ്ടെത്തുന്നതിന് മുന്നോടിയായി ഇയാളെയും തിരിച്ചറിയേണ്ടതുണ്ട്.

കുട്ടിയെ കൊല്ലത്ത് നിന്ന് കാണാതായതിന് പിന്നാലെ തന്നെ പൊലീസ് കൊല്ലം-തിരുവനന്തപുരം ജില്ലകള്‍ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കിയിരുന്നു. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയെങ്കിലും കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

ഇന്നലെ രാത്രിയില്‍ പൊലീസിനൊപ്പം നാട്ടുകാരും കുട്ടിക്കായി തിരച്ചില്‍ നടത്തിയിരുന്നു. പൂയപ്പള്ളി കാറ്റാടിമുക്കിന് സമീപം ഓട്ടുമല റെജി ഭവനില്‍ റെജി ജോണിന്റെയും സിജിയുടെയും ഇളയ മകളാണ് അബിഗേല്‍. പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലെ ഡയാലിസിസ് ഇന്‍ചാര്‍ജ്ജാണ് റെജി. സിജി കൊട്ടിയം കിംസിലെ നഴ്‌സും. വ്യാജ നമ്പര്‍ വച്ച വെള്ള ഹോണ്ട കാറിലെത്തിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

സ്‌കൂള്‍ വിട്ട ശേഷം ഒന്നാം ക്ലാസുകാരി അബിഗേലും മൂന്നാം ക്ലാസുകാരന്‍ ജോനാഥനും നൂറ് മീറ്ററപ്പുറമുള്ള ട്യൂഷന്‍ വീട്ടിലേക്ക് പോവുകയായിരുന്നു. ഇതിനിടെ പിന്നില്‍ നിന്നെത്തിയ കാര്‍ കുട്ടികള്‍ക്ക് അരികില്‍ നിറുത്തി. കാറില്‍ നിന്നിറങ്ങിയ ഒരാള്‍ അമ്മയ്ക്ക് കൊടുക്കെന്ന് പറഞ്ഞ്ഒരു പേപ്പര്‍ അബിഗേലിന് നേരെ നീട്ടിയ ശേഷം പെട്ടെന്ന് കാറിലേക്ക് വലിച്ച് കയറ്റി. ജോനാഥനെ പിടിച്ചപ്പോള്‍ കൈയിലുണ്ടായിരുന്ന കമ്പ് ഉപയോഗിച്ച് അടിച്ച് രക്ഷപ്പെട്ടു.

കാര്‍ അതിവേഗത്തില്‍ ഓടിച്ചുപോയി. ഓയൂര്‍-പാരിപ്പള്ളി റൂട്ടിലേക്കാണ് കാര്‍ പോയത്. ജോനാഥന്‍ ഉറക്കെ കരഞ്ഞുകൊണ്ട് വീട്ടിലെത്തിയപ്പോഴാണ് വിവരം അറിയുന്നത്. വീട്ടില്‍ റെജിയുടെ മാതാവ് മാത്രമേ ഉണ്ടായിരുന്നുള്ളു. നാട്ടുകാര്‍ ഉടന്‍ പൊലീസില്‍ അറിയിച്ചു. പൊലീസ് സംസ്ഥാനത്തെയും തമിഴ്‌നാട്ടിലെയും എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും വിവരം കൈമാറി.

നിരീക്ഷണ കാമറകള്‍ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നു. വാഹന പരിശോധനയും തുടര്‍ന്നു. കൊട്ടാരക്കര ഡിവൈ.എസ്.പി അബിഗേലിന്റെ രക്ഷിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി. എ.ഡി.ജി.പി അജിത് കുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.

TAGS: ABIGEL SARA, KIDNAP, KERALA POLICE, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.