തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ആനകളിൽ ഏറ്റവും പ്രായമുള്ള ഗജമുത്തശ്ശി താര ചരിഞ്ഞു. ഇന്ന് വൈകുന്നേരം നാല് മണിയോടെ ഗുരുവായൂർ പുന്നത്തൂർകോട്ടയിലായിരുന്നു അന്ത്യം. ദേവസ്വം രേഖപ്രകാരം 70 വയസായിരുന്നു. അഞ്ച് വർഷം മുൻപ് ഗജമുത്തശ്ശി പട്ടം നൽകി താരയെ ആദരിച്ചിരുന്നു. ഗുരുവായൂർ ആനക്കോട്ടയിലെ ചുരുക്കം പിടിയാനകളിലൊന്നായ താരയെ 1957 മേയ് ഒൻപതിന് കമല സർക്കസ് ഉടമ ദാമോദരനാണ് നടയ്‌ക്കിരുത്തിയത്. സർക്കസിലെ ആനയായിരുന്ന താരയ്‌ക്ക് അന്ന് നാല് വയസായിരുന്നു.
ഗുരുവായൂർ ക്ഷേത്രത്തിലെ ചിട്ടവട്ടങ്ങൾ നന്നായറിയുമായിരുന്ന താര മണ്ഡലകാലത്ത് നടക്കുന്ന സ്വർണകോലം എഴുന്നള്ളത്തിൽ തിടമ്പേറ്റി. ലക്ഷ്‌മിക്കുട്ടി, താര എന്നിവയായിരുന്നു ആനക്കോട്ടയിലെ മറ്റ് പെൺ ആനകൾ. പ്രശസ്‌തനായ ഗുരുവായൂർ കേശവനെ നടയ്‌ക്കിരുത്തിയ സമയത്ത് തന്നെയാണ് താരയും ആനക്കോട്ടയിലെത്തിയത്. കഴിഞ്ഞ മൂന്ന് വർഷമായി വാർദ്ധക്യ കാല പ്രശ്‌നങ്ങൾ താരയെ അലട്ടിയിരുന്നു. അതിനാൽ പാപ്പാന്മാരുടെ പ്രത്യേക പരിചരണത്തിലായിരുന്നു ആന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |