കൊച്ചി: അടുത്ത പത്ത് വർഷത്തിനുളളിൽ ഇന്ത്യയിലെ മുഖ്യമന്ത്രിമാരിൽ അൻപത് ശതമാനവും വനിതകൾ ആകണമെന്നാണ് ആഗ്രഹമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്ത്രീകളാണ് സമൂഹത്തിൽ നിന്നും കൂടുതൽ മാറ്റി നിർത്തപ്പെടുന്നതെന്നും അതിന് മാറ്റമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ മറൈൻ ഡ്രൈവിൽ മഹിളാ കോൺഗ്രസ് സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
ഇന്ത്യയിൽ കോൺഗ്രസും ബിജെപിയും സ്ത്രീകളെ എങ്ങനെയാണ് പരിഗണിക്കുന്നതെന്ന് മനസിലാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ആർഎസ്എസിന്റെ പ്രവർത്തകരായ വനിതകളുമായി അധികാരം പങ്കിടുന്നില്ല. കോൺഗ്രസ് പാരമ്പര്യം അങ്ങനെയല്ലെന്നും രാഹുൽ വ്യക്തമാക്കി.
'ഇന്ത്യയെ വീണ്ടെടുക്കുവാൻ പെൺകരുത്ത് രാഹുൽ ഗാന്ധിക്കൊപ്പം' എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് 'ഉത്സാഹ് 'എന്ന പേരിൽ കൺവെൻഷൻ സംഘടിപ്പിച്ചത്.എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, മഹിളാ കോൺഗ്രസ് ദേശീയ പ്രസിഡന്റ് നെറ്റ ഡിസൂസ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഹൈബി ഈഡന്‍ എം പി കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങൾ, മറ്റ് എംപിമാർ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, ജനപ്രതിനിധികൾ തുടങ്ങിയവരും കൺവെൻഷനിൽ അഭിസംബോധന ചെയ്ത് സംസാരിച്ചു. മഞ്ചേശ്വരം മുതൽ പാറശാലവരെയുള്ള അമ്പതിനായിരത്തോളം വനിതാ കോൺഗ്രസ് പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |