കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ മൂന്നുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കെ ആർ പത്മകുമാർ (52 ), ഭാര്യ എം ആർ അനിതകുമാരി (45), മകൾ അനുപമ(20) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്ര് ചെയ്തത്. പ്രതികളെ എആർ ക്യാമ്പിൽ നിന്ന് പൂയപ്പള്ളി സ്റ്റേഷനിലേയ്‌ക്ക് മാറ്റും. കൊല്ലം റൂറൽ എസ്‌പി, പൂയപ്പള്ളി എസ്‌എച്ച്‌ഒ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്.
ഇന്ന് വൈകുന്നേരത്തിനുള്ളിൽ പ്രതികളെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും. പത്മകുമാറും ഭാര്യയും ചേർന്നാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ആസൂത്രണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് മകളും ഇവർക്കൊപ്പം ചേർന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ മകൾക്ക് യൂട്യൂബ് വഴിയുള്ള വരുമാനം കുറഞ്ഞതിനാലാണ് മാതാപിതാക്കൾക്കൊപ്പം ചേർന്നത്.
ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോകുന്നതിനിടെ അമ്മയ്‌ക്ക് കൊടുക്കാനെന്ന പേരിൽ ഒരു കത്ത് കുട്ടിയുടെ സഹോദരന്റെ കയ്യിൽ കൊടുത്തിരുന്നു. പണം നൽകിയാൽ കുട്ടിയെ തിരികെ തരാം, കുട്ടിയെ ഉപദ്രവിക്കില്ല എന്ന ഭീഷണി സന്ദേശമാണ് പേപ്പറിൽ എഴുതിയിരുന്നത്. എന്നാൽ സഹോദരൻ ഇത് വാങ്ങാൻ തയ്യാറല്ലാതിരുന്നതോടെ അവിടെ വച്ച് പിടിവലി ഉണ്ടായി. കയ്യിലുണ്ടായിരുന്ന കമ്പ് വച്ച് കുട്ടി അടിക്കുന്നതിനിടെ പേപ്പർ കാറിൽ തന്നെ വീഴുകയായിരുന്നു. തുടർന്നാണ് കടയിലെത്തി ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തി പണം ചോദിച്ചത്.
1993 ബാച്ചിൽ ടികെഎം എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ബിരുദം നേടിയ ആളാണ് പത്മകുമാർ. ശേഷം നിരവധി ബിസിനസുകൾ ചെയ്തു. അതിന്റെ കടബാദ്ധ്യതകൾ ഉണ്ട്. ലോൺ ആപ്പ് വഴി വരെ പണം എടുത്തിട്ടുണ്ട്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്. ക്രെഡിറ്റ് കാർഡ് വഴിയും നിരവധി പർച്ചേസുകൾ നടത്തിയിട്ടുണ്ട്. ഇതെല്ലാം വലിയ പ്രതിസന്ധിയിലായതിനാലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്താൻ ശ്രമിച്ചത്. വീട്ടുകാർ പൊലീസിനെ അറിയിക്കാതെ പണം നൽകുമെന്നത് തന്നെയായിരുന്നു ഇവർ കരുതിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |