തിരുവനന്തപുരം:സൂര്യനെ നിരീക്ഷിക്കാൻ അയച്ച ആദിത്യ എൽ 1 പേടകത്തിലെ രണ്ടാമത്തെ ഉപകരണവും മിഴി തുറന്നതായി ഐ.എസ്.ആർ.ഒ അറിയിച്ചു. ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്‌പെരിമെന്റിലെ രണ്ടാം ഉപകരണമായ സോളാർ വിൻഡ് അയോൺ സ്‌പെക്ട്രോമീറ്റർ - സ്വിസ് - ആണ് നവംബർ രണ്ടിന് പ്രവർത്തനം തുടങ്ങിയത്. പ്രധാന പഠനോപകരണമായ സോളാർ അൾട്രാ വയലറ്റ് ഇമേജിങ് ടെലെസ്‌കോപ് കഴിഞ്ഞ മാസം പ്രവർത്തിച്ചു തുടങ്ങിയിരുന്നു. ഏഴ് ഉപകരണങ്ങളാണ് ആദിത്യയിലുള്ളത്. വരും ദിവസങ്ങളിൽ ബാക്കി അഞ്ചും പ്രവർത്തനക്ഷമാകും. ഇതോടെ സൂര്യന്റെ സമഗ്ര ചിത്രം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലെഗ്രാഞ്ച് വൺ പോയന്റിലേക്കാണ് ആദിത്യ കുതിക്കുന്നത്.
സൗരവാതത്തിലെ പ്രോട്ടോണുകളെയും ആൽഫാ പാർട്ടിക്കിളുകളെയുമാണ് സ്വിസ് പഠിക്കുന്നത്. ഇതിനായി 360 ഡിഗ്രിയിൽ വിവരങ്ങൾ ശേഖരിക്കുന്ന രണ്ട് സെൻസറുകളുണ്ട്. പരസ്പരം ലംബമായ പ്രതലങ്ങളിലാണ് പ്രവർത്തനം. ഒരു സെൻസർ ശേഖരിച്ച രണ്ട് ദിവസത്തെ വിവരങ്ങൾ ഗ്രാഫിക്കലായി ചിത്രീകരിച്ച ഹിസ്റ്റോഗ്രാമും ഐ.എസ്.ആർ.ഒ. പുറത്തുവിട്ടു. വിവരങ്ങൾ വിശകലനം ചെയ്യുന്നതോടെ സൗരവാതത്തെ കുറിച്ചും അത് ഭൂമിയെ എങ്ങനെ ബാധിക്കുമെന്നും അറിയാനാവും.
ലഗ്രാൻജ് പോയിന്റ് 1ൽ (എൽ1) നിന്നാണ് ആദിത്യ സൂര്യനെ പഠിക്കുന്നത്. 15 കോടി കിലോമീറ്ററാണ് ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം. അതിന്റെ ഒരു ശതമാനം മാത്രം അകലെയാണ് എൽ1. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകർഷണ ബലം തുല്യമായ നാല് ബിന്ദുക്കളിൽ ഒന്നാണ് ലഗ്രാഞ്ച് 1. ആകാശ ഗോളങ്ങളുടെ നിഴൽ വീഴാത്ത ഇവിടെ നിന്ന് തടസമില്ലാതെ സൂര്യനെ നിരീക്ഷിക്കാം
അഞ്ച് വർഷവും രണ്ടു മാസവുമാണ് ആദിത്യയുടെ കാലാവധി.സെപ്തംബർ രണ്ടിന് വിക്ഷേപിച്ച ദൗത്യം ജനുവരി ഏഴിന് ലഗ്രാഞ്ച് 1ൽ എത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |