കൊച്ചി: സാമ്പത്തിക മേഖലയിലെ മികച്ച വളർച്ചയുടെ കരുത്തിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ വീണ്ടും സജീവമാകുന്നു. അമേരിക്കയിൽ നാണയപ്പെരുപ്പം കുറഞ്ഞതോടെ പലിശ വർദ്ധന നടപടികൾ മരവിപ്പിച്ചതും യു. എസ് കടപ്പത്രങ്ങളുടെ മൂല്യം ഇടിഞ്ഞതും മൂലം വൻകിട ഫണ്ടുകൾ മികച്ച വളർച്ചാ സാധ്യതയുള്ള വിപണിയായി ഇന്ത്യയെയാണ് കണക്കാക്കുന്നത്. ഇതോടെ കഴിഞ്ഞ മാസം വിദേശ നിക്ഷേപകർ ഒൻപതിനായിരം കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യൻ വിപണിയിൽ നിന്നും വാങ്ങിയത്. ഇതോടൊപ്പം രാജ്യത്തെ കടപ്പത്ര വിപണിയിൽ വിദേശ നിക്ഷേപകർ 14,860 കോടി രൂപയുടെ നിക്ഷേപം നടത്തി. ആറ് വർഷത്തിനിടയിൽ ഇന്ത്യയിലെത്തുന്ന ഏറ്റവും ഉയർന്ന പ്രതിമാസ നിക്ഷേപമാണിത്.
സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ വിദേശ സ്ഥാപനങ്ങൾ ഇന്ത്യയിൽ കനത്ത വില്പന സമ്മർദ്ദം സൃഷ്ടിച്ചിരുന്നു. സെപ്തംബറിൽ 14,677 കോടി രൂപയും ഒക്ടോബറിൽ 24,548 കോടി രൂപയുമാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിച്ചത്.
അമേരിക്കയും യൂറോപ്പും അടക്കമുള്ള പ്രമുഖ സാമ്പത്തിക മേഖലകളെല്ലാം കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങുമ്പോഴാണ് ഇന്ത്യൻ ഓഹരികൾ അസാധാരണമായ മുന്നേറ്റം കാഴ്ച വെക്കുന്നത്. ഉത്പാദന മേഖലയിലെ വെല്ലുവിളികളും ഉയർന്ന പലിശ നിരക്കും വിലക്കയറ്റ ഭീഷണിയും മറികടന്ന് ഇന്ത്യൻ കമ്പനികൾ മികച്ച പ്രകടനം തുടരുന്നതിനാലാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വൻതോതിൽ ഇന്ത്യയിലേക്ക് പണമൊഴുക്കുന്നതെന്ന് അനലിസ്റ്റുകൾ പറയുന്നു. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ഏറെ കരുത്താർജിച്ചതോടെ കഴിഞ്ഞ വർഷം വിദേശ ഹെഡ്ജ് ഫണ്ടുകളും നിക്ഷേപ സ്ഥാപനങ്ങളും ഇന്ത്യയിൽ നിന്നും വലിയ തോതിൽ പണം പിൻവലിച്ചിരുന്നു.
ബാങ്കിംഗ്, ഐ.ടി., ഓട്ടോ, കൺസ്യൂമർ ഗുഡ്സ് തുടങ്ങിയ മേഖലകളിലെ ഓഹരികളിലാണ് വിദേശ നിക്ഷേപം കൂടുതലായെത്തിയത്. ചരക്ക് സേവന നികുതി സമാഹരണം, വ്യാവസായിക ഉത്പാദന കണക്കുകൾ എന്നിവയെല്ലാം വിപണിക്ക് കരുത്ത് പകർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |