തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശശതകത്തിലെ 100 ശ്ലോകങ്ങളെയും അമേരിക്കയിലെ ഒറിഗോൺ സ്വദേശി ആൻഡ്രൂ ലാർക്കിൻകാൻവാസിൽ ചിത്രങ്ങളായി ആവിഷ്കരിച്ചു. കാൽനൂറ്റാണ്ടിലധികം നീണ്ട സമർപ്പണത്തിന്റെ ഫലമാണ് നൂറ് ശ്ലോകങ്ങളുടെ ദൃശ്യാവിഷ്‌കാരം.
അമേരിക്കയിലെ ഹവായ് സർവകലാശാലയിൽ നിത്യചൈതന്യ യതി നടത്തിയ 'സൗന്ദര്യലഹരി' ക്ലാസിൽ പങ്കെടുത്തതോടെയാണ് ഗുരുവിലേക്ക് ആകൃഷ്ടനായത്.
1978 -79 കാലത്ത് പോർട്ലാന്റ് നാരായണ ഗുരുകുലത്തിൽ നിത്യചൈതന്യയതിയുടെ 'ആത്മോപദേശശതകം' പഠന പരിപാടിയിലൂടെയാണ് ഗുരുദേവ കൃതിയുടെ ഉള്ളറകളിലേക്കു കടന്നത്.
വാഷിംഗ്ടൺ സർവകലാശാലയിൽ നിന്ന് 'മാസ്റ്റർ ഒഫ് ഫൈൻ ആർട്സ് ' ബിരുദവും പാരീസിൽ നിന്ന് പ്രിന്റ് മേക്കിംഗിൽ യോഗ്യതയുമുണ്ട് . പൂനയിലെ ഡക്കാൺ കോളേജിൽ ചേർന്നാണ് ഇന്ത്യൻ കലയുടെ ചരിത്രം പഠിച്ചത്.
വാഷിംഗ്ടൺ സർവകലാശാലയിലും പോർട്ലാന്റ് സ്റ്റേറ്റ് സർവകലാശാലയിലും അദ്ധ്യാപകനായിരുന്ന ആൻഡ്രു, പോർട്ലാന്റ് 'ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ' അക്കാഡമിക് ഡയറക്ടറുമായിരുന്നു. അമേരിക്കയിലെ ആനുകാലികങ്ങളിൽ വരയ്ക്കുന്നുണ്ട്.
ഫോർഡ് ഫൗണ്ടേഷൻ അവാർഡ്, സാറാ ഡെന്നി ഫെലോഷിപ്പ്, ഉർസുല ഹെമിംഗ്‌വേ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
വർക്കല ഗുരുകുലത്തിൽ
ഈ മാസം പ്രദർശനം
വർക്കല നാരായണ ഗുരുകുലം ശതാബ്ദി ആഘോഷ സമാപനത്തിന്റെയും നിത്യചൈതന്യയതിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ആരംഭത്തിന്റെയും ഭാഗമായി ഗുരുകുലത്തിൽ ഈ മാസം ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. ഡിസംബർ 23ന് തുടങ്ങുന്ന നാരായണ ഗുരുകുലം കൺവൻഷനിലാണ് പ്രദർശനം.
ആദ്യ പ്രദർശനം നിത്യചൈതന്യ യതിയുടെ ശിഷ്യയായ നാൻസി യീൽഡിംഗ് അമേരിക്കയിലെ ബെയ്ൻബ്രിഡ്ജിൽ സ്ഥാപിച്ച ഗുരുകുലമായ 'ഐലന്റ് ഗുരുകുല ആരണ്യയിൽ' ആയിരുന്നു. രണ്ടാമത്തെ പ്രദർശനം ലണ്ടനിൽ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |