ന്യൂഡൽഹി: വേദന സംഹാരി മെഫ്താളിന്റെ ഉപയോഗത്തിൽ ജാഗ്രത വേണമെന്ന നിർദ്ദേശവുമായി ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ (ഐ.പി.സി). മരുന്ന് ആന്തരിക അവയവങ്ങളെ ബാധിക്കുന്ന തരത്തിൽ അലർജിക്ക് കാരണമാകുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നാണിത്.
ആർത്തവ വേദന, റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ഓസ്റ്റിയോ ആർത്രൈറ്റിസ്, ഡിസ്മനോറിയ, വീക്കം, പനി, പല്ലുവേദന തുടങ്ങിയ അസുഖങ്ങൾക്ക് മെഫെനാമിക് ആസിഡ് അടങ്ങിയ മെഫ്താൾ ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. ആരോഗ്യ വിദഗ്ദ്ധരും രോഗികളും ഉപഭോക്താക്കളും ഉപയോഗത്തിൽ ജാഗ്രത പാലിക്കണമെന്നും പ്രതികൂല പ്രതികരണങ്ങളുണ്ടായാൽ www.ipc.gov.in എന്ന വെബ്സൈറ്റു വഴിയോ, എ.ഡി.ആർ പി.വി.പി.ഐ ആപ്പിലൂടെയോ അറിയിക്കണമെന്നും ഐ.പി.സി പറയുന്നു. ഹെൽപ്പ് ലൈൻ നമ്പർ. 1800-180-3024.
ഈസ്നോഫീലിയ, സിസ്റ്റമിക് സിംപ്റ്റംസ് സിൻഡ്രം എന്നിവയാണ് മെഫ്താളിന്റെ സൈഡ് എഫക്ട്സ് ആയി വരുന്നത്. ഉയർന്ന പനി, ശ്വാസ തടസം, കിതപ്പ്, ചർമ്മത്തിൽ ചൊറിച്ചിൽ, വയറുവേദന, വയളിളക്കം. ഓക്കാന, മഞ്ഞപ്പിത്തം തുടങ്ങിയ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടൻ റിപ്പോർട്ട് ചെയ്യണം എന്നാണ് നിർദ്ദേശം. വൃക്ക, ഹൃദയം, ശ്വാസകോശം, പാൻക്രിയാസ് തുടങ്ങിയ പല അവയവങ്ങളെയും പാർശ്വഫലങ്ങൾ ബാധിക്കാം. എല്ലാ കേസുകളിലും ഇങ്ങനെ സംഭവിക്കണമെന്നില്ലെങ്കിലും സാദ്ധ്യകളേറെയാണ്. അതിനാൽ ജാഗ്രത നിർബന്ധമെന്ന് അധികൃതർ പറയുന്നു.
ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഐ.പി.സിയാണ് ഇന്ത്യയിൽ നിർമ്മിക്കുന്നതും വിൽക്കുന്നതും ഉപയോഗിക്കുന്നതുമായ എല്ലാ മരുന്നുകൾക്കും മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |