രണ്ട് പതിറ്റാണ്ടായി ഭരണം നടത്തിയ കെ.ചന്ദ്രശേഖർ റാവുവിന്റെ ബി.ആർ.എസ് സർക്കാരിനെ പുറത്താക്കി തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിലേറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് 11 മന്ത്രിമാരടങ്ങുന്ന എ. രേവന്ത് റെഡ്ഡി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. തെലങ്കാനയിലെ പുതിയ സർക്കാരിന്റെ ഭാഗമായ പെൺപുലികളിൽ ഒരു മുൻകാല നക്‌സലേറ്റുമുണ്ട്.
തെലുങ്ക് മണ്ണിന്റെ സ്വന്തം 'സീതാക്ക' ആയിരങ്ങളെ സാക്ഷിയാക്കി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ പിറന്നത് ചരിത്രം. സിനിമാ കഥകളെ വെല്ലുന്ന ജീവിമാണ് സീതക്കയുടേത്. ദനസരി അനസൂയ എന്ന സീതാക്ക മൂന്നാംവട്ടവും മുലുഗു മണ്ഡലത്തിൽ ജയിച്ച് നടന്നുകയറിയത് മന്ത്രിപദത്തിലേക്കാണ്.
കോയ ഗോത്രത്തിൽ 1971ൽ ജനനം. ചെറുപ്പത്തിൽ നക്‌സലൈറ്റ് ആശയങ്ങളിൽ ആകൃഷ്ടയായി. 14ാം വയസിൽ ജനശക്തി നക്സൽ ഗ്രൂപ്പിന്റെ ഭാഗമായി. 2004ൽ നക്‌സലിസം വിട്ട് രാഷ്ട്രീയത്തിലേയ്ക്ക് കടന്നു. തുടർന്ന് നിയമപഠനം. അഭിഭാഷകയായി. 51ാം വയസിൽ ഒസ്‌മാനിയ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റും സ്വന്തമാക്കി.
2004ലാണ് തെലുങ്ക് ദേശത്തിൽ ചേർന്നത്. അക്കൊല്ലം മുലുഗു സംവരണ മണ്ഡലത്തിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ പരാജയം നേരിട്ടു. 2009 ൽ ടി.ഡി.പി ടിക്കറ്റിൽ വിജയം കൊയ്‌തു. അന്ന് അവിഭക്ത ആന്ധ നിയമസഭയാണ്. 2014ൽ തെലങ്കാന സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2017ൽ കോൺഗ്രസിൽ എത്തി. ഓൾ ഇന്ത്യ മഹിള കോൺഗ്രസ് സെക്രട്ടറിയായി.
2018ൽ മുലുഗുവിൽ കോൺഗ്രസ് ടിക്കറ്റിൽ വിജയം. മുലുഗുവിലെ തുടർച്ചയായ രണ്ടാം വിജയം മന്ത്രിക്കസേരയും നേടിക്കൊടുത്തു. കെ.സി.ആറിനെ താഴെയിറക്കാൻ സീതാക്ക അക്ഷീണം പ്രവർത്തിച്ചിരുന്നു. മുലുഗുവിൽ ഒതുങ്ങേണ്ട ആളല്ലെന്ന് ഭാരത് ജോഡോ യാത്രയോടെ ദേശീയ നേതൃത്വത്തിനും ബോദ്ധ്യപ്പെട്ടു.
വഴിത്തിരിവ്
27 വർഷങ്ങൾക്ക് മുമ്പ് ചോരയൊലിച്ച ശരീരവുമായി പൊലീസ് വെടിവയ്പിൽ നിന്ന് രക്ഷപ്പെടാൻ സീതാക്ക ഓടിയിരുന്നു. 11 വർഷത്തെ ഒളിവുജീവിതത്തിന് ശേഷം കീഴടങ്ങി. ചന്ദ്രബാബു നായിഡുവിന്റെ ക്ഷണപ്രകാരം തെലുങ്ക് ദേശത്തിൽ ചേർന്നത് വഴിത്തിരിവായി. കൊവിഡ് കാലത്ത് ജനങ്ങളുടെ വിശപ്പകറ്റാൻ അവർ കിലോമീറ്ററുകളോളം നടന്നു. റോഡ് പോലുമില്ലാത്ത പ്രദേശങ്ങളിൽ സാധാരണക്കാർക്ക് ഭക്ഷണം എത്തിച്ചും സീതാക്ക ജനഹൃദയങ്ങളിൽ ഇടം നേടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |