പീരുമേട്: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ പ്രതിയെ വെറുതെ വിട്ട കോടതി വിധി ഇനിയും ഉൾക്കൊള്ളാനാകാതെ കുട്ടിയുടെ കുടുംബം. ഇങ്ങനെ ഒരു വിധി വരുമെന്ന് കരുതിയില്ലെന്ന് അമ്മയും മുത്തശ്ശിയും പറഞ്ഞു. താമസിച്ചാണെങ്കിലും പ്രതിയെ പിടികൂടുകയും കുറ്റം ഏറ്റുപറയുകയും ചെയ്തതതിനാൽ ശിക്ഷ കിട്ടുമെന്നായിരുന്നു വിശ്വാസം. സാക്ഷികളിൽ ഒരാൾ പോലും കൂറുമാറിയില്ല. പ്രതി പൊതുസമൂഹത്തിൽ ഇറങ്ങി നടക്കുകയാണ്. പൊതുസമൂഹം പ്രതികരിയ്ക്കണം. കുറ്റവാളിയെ ജയിലിൽ അടയ്ക്കാൻ കഴിയണം. ഇനി ഒരു അമ്മയ്ക്കും കുഞ്ഞുങ്ങളെ ഇങ്ങനെ നഷ്ടപ്പെടാൻ പാടില്ല. നീതി കിട്ടണം. അപ്പീലിന് പോകുമെന്നും അമ്മയും മുത്തശ്ശിയും പറഞ്ഞു.
പൊലീസ് പ്രതിയുടെ പക്ഷം:പിതാവ്
പൊലീസ് പ്രതിക്കൊപ്പം നിന്നുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. പട്ടികജാതി- പട്ടികവർഗ്ഗ പീഡന നിരോധന നിയമം ചുമത്തിയില്ല. ഡിവൈ.എസ്.പിയ്ക്ക് പരാതി നൽകിയപ്പോൾ സി.ഐയെ സമീപിക്കാനായിരുന്നു നിർദേശം. പീരുമേട് എം.എൽ.എയുടെ കത്ത് നൽകിയിട്ടും വകുപ്പ് ചുമത്തിയില്ലെന്ന് പിതാവ് പറഞ്ഞു.
വിധി റദ്ദാക്കാൻ അപ്പീൽ: പ്രോസിക്യൂട്ടർ
വിധി റദ്ദ് ചെയ്യാൻ അപ്പീൽ നൽകുമെന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. സുനിൽ മഹേശ്വരൻപിള്ള പറഞ്ഞു. സാക്ഷിമൊഴികളിലെ ചെറിയ വ്യത്യാസം പോലും കോടതി വലുതായി കണ്ടു. പ്രോസിക്യൂഷൻ പറഞ്ഞ ചില കാര്യങ്ങൾ വിധിയിൽ ഇല്ല. അന്വേഷണത്തിൽ പാളിച്ചയുണ്ടെന്ന പരാമർശം ശരിയല്ല.പൊലീസ് കൃത്യസമയത്ത് എത്തി. വിരലടയാള വിദഗ്ദ്ധർ ഒപ്പം ഉണ്ടായിരുന്നു. ഏറ്റവുംഅടുത്ത ദിവസം തന്നെ അപ്പീൽ നൽകും.
വീഴ്ച ഉണ്ടായില്ലെന്ന് പൊലീസ്
തെളിവുകൾ ശേഖരിക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ടി.ഡി. സുനിൽ കുമാർ പറഞ്ഞു. വിരൽ അടയാള വിദഗ്ദ്ധരും സയന്റിഫിക് വിദഗ്ധനും ഫോട്ടോഗ്രാഫറും ഒപ്പം ഉണ്ടായിരുന്നു. അപ്പീൽ നൽകും. കുറ്റവാളി അർജുൻ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ഉടൻ അപ്പീൽ നൽകും
ഇടുക്കി വണ്ടിപ്പെരിയാരിൽ ആറുവയസുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെവിട്ട കട്ടപ്പന അതിവേഗകോടതി ഉത്തരവിനെതിരെ സർക്കാർ ഉടൻ ഹൈക്കോടതിയിൽ അപ്പീൽ നൽകും. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജിയുമായി വിചാരണക്കോടതിയിലെ പ്രോസിക്യൂട്ടർ ഫോണിൽ ബന്ധപ്പെട്ടു. ഉത്തരവിന്റെ പകർപ്പും സർക്കാരിന്റെ അനുമതിയും ലഭിച്ചുകഴിഞ്ഞാൽഅപ്പീൽ നൽകും. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണമെന്നായിരിക്കും ആവശ്യപ്പെടുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |