വണ്ടിപ്പെരിയാർ: ആറു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതി കുറ്റം സമ്മതിച്ചിട്ടും ശിക്ഷ വിധിക്കാത്തത് ആശ്ചര്യമാണെന്ന് കെ. പി. സി. സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിന് നിയമ സഹായം നൽകുമെന്നും വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയുടെ വീട് സന്ദർശിച്ചശേഷം അദ്ദേഹം പറഞ്ഞു.പിണറായിയുടെ പൊലീസിൽ വിശ്വാസമില്ല. ഇടതു സർക്കാരിന്റെ ഏത് ഏജൻസി അന്വേഷിച്ചാലും ഈ കേസ് തെളിയില്ല. സി.ബി.ഐയെകൊണ്ട് അന്വേഷിപ്പിക്കണം. ഇതിനായി ഹൈക്കോടതിയെ സമീപിക്കും. കുടുംബത്തിന് നിയമസഹായം നൽകാൻ മുഖ്യമന്ത്രി തയ്യാറായില്ല. വാളയാറും വണ്ടിപ്പെരിയാറും ആവർത്തിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാവിലെ ഒമ്പതോടെയാണ് സുധാകരൻ പെൺകുട്ടിയുടെ വീട്ടിൽ എത്തി മാതാപിതാക്കളോട് വിവരങ്ങൾ ആരാഞ്ഞത് .കെ.പി.സി.സി. ഭാരവാഹികളായ അഡ്വ. എം .ലിജു, വി. പി.സജീന്ദ്രൻ, അഡ്വ. എസ്. അശോകൻ, ഡീൻ കുര്യാക്കോസ് എം.പി., അഡ്വ. ഇ.എം. ആഗസ്തി, റോയി കെ. പൗലോസ്, സി.പി.മാത്യു, ഇബ്രാഹിം കുട്ടി കല്ലാർ ജോയി വെട്ടിക്കുഴി, എ. പി. ഉസ്മാൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
കൈയ്യുംകെട്ടി നോക്കിനിൽക്കില്ല
ഇനിയും തെരുവിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതയ്ക്കുന്നത് തുടർന്നാൽ കോൺഗ്രസ് പ്രവർത്തകർ നോക്കിനിൽക്കില്ലെന്ന് കെ. സുധാകരൻ പറഞ്ഞു. താൻ മുഖ്യമന്ത്രിയുടെ നാട്ടുകാരനായതിൽ ലജ്ജിക്കുന്നു. മുഖ്യമന്ത്രിക്ക് നാണവും മാനവും ഇല്ല. കോൺഗ്രസ് പ്രവർത്തകരെ ഗൺമാനെ ഉപയോഗിച്ച് തല്ലിച്ചതക്കുന്നു. മുഖ്യമന്ത്രിയെ അടിക്കാനും തല്ലാനും ആരും പോയിട്ടില്ല. കേരളം പിണറായി വിജയന്റെ ഏകാധിപത്യ രാജ്യമായി പ്രഖ്യാപിക്കേണ്ട അവസ്ഥയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |