SignIn
Kerala Kaumudi Online
Saturday, 27 July 2024 8.36 AM IST

അമേരിക്കയുടെയും ഇസ്രയേലിന്റെയും നിരവധി പൗരന്മാരെ ചാരമാക്കിയ ശാസ്ത്രജ്ഞൻ, നശിപ്പിച്ചിട്ടും അരിശം തീരാതെ ഇയാളുടെ ചരമവാർഷികത്തിൽ പോലും അവർ തിരിച്ചടിക്കുന്നു

khasim-soleimani

ഇറാനിലെ അബദാനിലെ ഒരു സിനിമ തിയറ്ററിൽ 1978ൽ 300ൽപ്പരം ആൾക്കാരുടെ മരണത്തിന് ഇടയാക്കിയ അട്ടിമറി തീപിടിത്തതിനുശേഷം ഏറ്റവും കൂടുതൽ ആൾ നാശമുണ്ടായ സ്ഫോടനമാണ് കഴിഞ്ഞ ദിവസം ഇറാനിലെ കെർമാനിലെ ഇരട്ട സ്ഫോടനത്തിൽ നടന്നത്. പശ്ചിമേഷ്യയിലെ ഇസ്രയേൽ ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഈ സ്ഫോടനത്തിന് പ്രസക്തിയുണ്ട്. ഇസ്ലാമിക് റെവലൂഷനറി ഗാർഡിന്റെ വിദേശ വിഭാഗം - ഖുദ്സ് ഫോഴ്സിന്റെ തലവനായ ഖാസിം സുലൈമാനിയുടെ നാലാം ചരമവാർഷിക ദിനാചരണ പരിപാടിയിലാണ് ഈ സ്ഥോടനം നടന്നത്. ആക്രമണം നടത്തിയത് ആരാണെന്ന് വ്യക്തമല്ലെങ്കിലും, ' അമേരിയ്ക്കക്കും ഇസ്രയേലിനും മരണം" എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഈ സ്ഫോടനത്തെക്കുറിച്ച് ജനങ്ങൾ പ്രതിഷേധിച്ചത്. അതുക്കൊണ്ട് തന്നെ ഇത് പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് കിടക്കുന്നു.

ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ് ബേ റൂട്ടിൽ ഹമാസിന്റെ ഉപമേധാവി അടക്കം എട്ട് പേർ കൊല്ലപ്പെട്ട സംഭവം. ഇത് നടത്തിയത് ഇസ്രയേലാണെന്ന് പകൽ പോലെ വ്യക്തം. ഇതൊരു തുടക്കം മാത്രമാണെന്നാണ് ഇസ്രയേൽ ഔദ്യോഗിക വൃത്തങ്ങൾ പ്രതികരിച്ചത്. ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നടന്ന ആക്രമണവുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് ഇസ്രയേൽ വാദം. ഇതുപോലെ പ്രസക്തമാണ് കഴിഞ്ഞ ഡിസംബർ അവസാനം സിറിയയിൽ റെവലൂഷനറി ഗാർഡിന്റെ കമാൻഡർ സായ്ദാസ് സെനബ് ഇസ്രയേലി മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയ്ക്കും മറ്റു തീവ്രവാദ സംഘടനകൾക്കും ആയുധങ്ങൾ എത്തിച്ചു കൊടുക്കുന്നതിൽ പ്രധാനിയായിരുന്നു ഈ കമാൻഡർ.

ഈ മൂന്ന് സംഭവങ്ങളും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇറാനിലെ സ്ഫോടനം ഒരു ഇസ്രയേൽ രീതി ശാസ്ത്രം അനുസരിച്ചല്ലെന്നുള്ള വാദമുണ്ടെങ്കിലും ഇത് പൂർണമായും തള്ളിക്കളയാൻ കഴിയില്ല. എന്നാൽ ഇറാൻ ഈ സംഭവത്തിൽ ഇസ്രയേലിനെയും അമേരിക്കേയും ഉത്തരവാദികളായി പ്രഖ്യാപിച്ചു കഴിഞ്ഞു.

ഇസ്രയേൽ - ഇറാൻ നിഴൽ യുദ്ധം

ഇസ്രയേലും ഇറാനും നിഴൽ യുദ്ധം ആരംഭിച്ചിട്ട് കാലമേറെയായി. പശ്ചമേഷ്യയിലെ ബദ്ധവൈരികളാണ് ഇവ. ഇസ്രയേലിനെ ഇറാൻ കൊളോണിയൽ കടന്നു കയറ്റക്കാരനായിട്ടാണ് കാണുന്നത്. അതുകൊണ്ട് അവരെ ഇല്ലാതാക്കുമെന്നതാണ് ഇറാന്റെ നയം. നിഴൽ സംഘടനകളിലൂടെയും രഹസ്യ ആക്രമണങ്ങളിലൂടെയുമാണ് ഇവർ പോരാടുന്നത്. ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ഇസ്രയേൽ ഇറാന്റെ ആണവായുധ പദ്ധതിയെ തകർക്കാൻ നിരവധി ആണവ ശാസ്ത്രജ്ഞന്മാരേയും വകവരുത്തിയിട്ടുണ്ട് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു 2020 നംവബറിൽ ഇറാന്റെ ഏറ്റവും മിടുക്കനായ ആണവ ശാസ്ത്രജ്ഞനെ സാറ്റ്ലൈറ്റ് നിയന്ത്രണ തോക്കിന് ഇരയാക്കിയത്. ഇറാനും നിരവധി ആക്രമണങ്ങളാണ് ഇസ്രയേലിനെതിരെ നടത്തിയിട്ടുള്ളത്. അതുകൊണ്ടാണ് ഇരട്ട സ്ഫോടനത്തെ നിഴൽ യുദ്ധത്തിന്റെ അവസാന ഏടായി കാണാവുന്നത്.

ആരാണ് ഖാസിം സുലൈമാനി

2019ൽ ബഗ്‌ദാദിലെ എയർപോർട്ടിൽ വച്ച് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നേരിട്ടുള്ള നിർദ്ദേശത്താൽ ഡ്രോൺ ആക്രമണത്തിലാണ് സുലൈമാനിയെ കൊലചെയ്യത്. ഇറാന്റെ താര പരിവേഷമുള്ള 'സ്പൈ മാസ്റ്റർ " ആയിരുന്നു സുലൈമാനി. ഇറാന്റെ എല്ലാ നിഴൽ തീവ്രവാദ സംഘടനകളേയും അവരുടെ ആയുധ ഇടപാടുകളേയും ഏകോപിപ്പിച്ചത് സുലൈമാനിയാണ്. ലബനൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹിസ്ബുള്ള, ഗാസയിലെ ഹമാസ്, യമനിൽ ഹൂതികൾ തുടങ്ങിയവരെല്ലാം ഇറാന്റെ നിഴൽ യുദ്ധ സംഘങ്ങളാണ്. സിറിയയിലും ഇറാഖിലും ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അമേരിക്കയും ഇസ്രയേലുമാണ് ഇവരുടെ പ്രധാന എതിരാളികൾ. അതേസമയം, സൗദി അറേബ്യയ്ക്ക് എതിരെയും ഇസ്ലാമിക് സ്റ്റേറ്റിനെതിരെയും ഇവർ ആക്രമണം നടത്താറുണ്ട്. ഇറാൻ - ഇറാഖ് യുദ്ധക്കാലത്താണ് സുലൈമാനി റെവലൂഷനറി ഗാർഡിന്റെ തലപ്പത്തേക്ക് വരുന്നത്. ഒട്ടനവധി അമേരിക്കൻ ഇസ്രയേലി പൗരന്മരെ ഇല്ലാതാക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചുണ്ട്. അതുകൊണ്ടാണ് അമേരിക്ക ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്. ചരമ വാർഷികത്തിൽ ഇപ്പോൾ നടന്ന സ്ഫോടനത്തിൽ അമേരിക്കയും ഇസ്രയേലും പ്രതിയാകുന്നത് മറ്റൊന്നും കൊണ്ടല്ല.

പ്രത്യാഘാതം

ഈ ആക്രമണങ്ങൾക്കും സ്ഫോടനങ്ങൾക്കും കനത്ത വില നൽകേണ്ടി വരുമെന്നാണ് നിഴൽ സംഘടനകളും ഇറാനും പ്രതികരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ പശ്ചിമേഷ്യയിലെ സംഘർഷം വർദ്ധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇപ്പോൾതന്നെ ഇറാന്റെ പിന്തുണയുള്ള നിഴൽ സംഘടനകൾ കരയിലും കടലിലും ഇസ്രയേലിനും അമേരിക്കയ്ക്കും എതിരെ പോരാടുന്നു. ചർച്ചകൾ വഴിമുട്ടിയ അവസ്ഥയിലുമാണ്. ബന്ധികളെ മോചിപ്പിക്കാനുള്ള സാദ്ധ്യത സങ്കീർണമായിരിക്കുകയാണ്. ഇറാൻ പിന്തുണയ്ക്കുന്ന നിഴൽ സംഘടനകൾ കൂടുതലായി യുദ്ധത്തിൽ ഇടപെടുവാനാണ് സാദ്ധ്യത. അതുക്കൊണ്ട് തന്നെ ഇസ്രയേൽ ലബനൻ അതിർത്തി സംഘർഷപൂരിതമാകും. ഇസ്രയേൽ ഗാസയിൽ നിന്ന് കുറച്ച് സൈനികരെ പിൻവലിച്ചിട്ടുള്ളത് ലബനോനിലെ ഹിസ്ബുള്ളയ്ക്കെതിരെ പോരാടാൻ വേണ്ടിയാണ്. വിദേശ രാജ്യങ്ങളിൽ കഴിയുന്ന തങ്ങളുടെ പൗരൻമാരോട് സുരക്ഷിതരായിരിക്കാൻ ഇസ്രായേൽ നിർദ്ദേശം നൽകിയത് ഇറാന്റെ അക്രമണ ഭീഷണി ഉണ്ടായേക്കുമെന്ന സംശയത്താലാണ്.അതായത് ഇറാൻ നേരിട്ട് ഇടപെടുന്നില്ലെങ്കിലും ഇറാന്റെ നിഴൽ സംഘങ്ങൾ സജീവമായി യുദ്ധത്തിന് ഇടപ്പെടാനുള്ള സാദ്ധ്യത സംജാതമായി കഴിഞ്ഞിട്ടുണ്ട്. ചുരുക്കത്തിൽ ഇറാനിലെ ഇരട്ട സ്ഥോടനത്തിന്റെ അലയൊലികൾ പശ്ചിമേഷ്യയിൽ ആകെമാനം പ്രതിധ്വനിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AMERICA, ISRAEL, IRAN, KHASIM SOLEIMANI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.