തിരുവനന്തപുരം: പ്രമുഖ പത്രപ്രവർത്തകനും കേരളകൗമുദി എഡിറ്റോറിയൽ അഡ്വൈസറുമായിരുന്ന എൻ.രാമചന്ദ്രന്റെ സ്മരണാർത്ഥം എൻ.രാമചന്ദ്രൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തനത്തിനുള്ള ദേശീയ പുരസ്കാരം ഡോ. ശശിതരൂർ എം.പിക്ക് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ സരോദ് സംഗീത വിദ്വാൻ ഉസ്താദ് അംജദ് അലിഖാൻ പ്രശസ്തി പത്രം കൈമാറി.
ഇന്നലെ വൈകിട്ട് മാസ്‌കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ പ്രസിഡന്റ് പ്രഭാവർമ്മ അദ്ധ്യക്ഷത വഹിച്ചു. മുൻ കേന്ദ്രമന്ത്രി ഒ.രാജഗോപാൽ പ്രസംഗിച്ചു. ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി.ബി. ഷാജി പ്രശസ്തിപത്രം വായിച്ചു. വിശിഷ്ടാതിഥികൾക്കുള്ള ഉപഹാരം ഫൗണ്ടേഷൻ വൈസ് പ്രസിഡന്റും കേരളകൗമുദി ചീഫ് എഡിറ്ററുമായ ദീപുരവി സമ്മാനിച്ചു. ശശിതരൂർ അനുസ്മരണ പ്രഭാഷണം നടത്തി. ഫൗണ്ടേഷൻ സെക്രട്ടറി പി.പി.ജയിംസ് സ്വാഗതവും വൈസ് പ്രസിഡന്റ് ബാബു ദിവാകരൻ നന്ദിയും പറഞ്ഞു.
തരൂരിനെ തോൽപ്പിക്കാൻ
കഴിയില്ല :ഒ.രാജഗോപാൽ
തിരുവനന്തപുരം:പൊതുവേദിയിൽ ശശി തരൂർ എം.പിയെ പുകഴ്ത്തി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ഒ.രാജഗോപാൽ. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ അടുത്ത കാലത്ത് മറ്റൊരാൾക്ക് അവസരമുണ്ടാവുമോ എന്ന് സംശയമാണെന്നും തരൂരിന്റെ സേവനം ഇനിയും ലഭ്യമാവട്ടെയെന്ന് പ്രാർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എൻ.രാമചന്ദ്രൻ ഫൗണ്ടേഷൻ പുരസ്കാരദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാജഗോപാൽ.
2014ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ തരൂരിന്റെ എതിർ സ്ഥാനാർത്ഥിയായിരുന്നു രാജഗോപാൽ. ശശി തരൂരിന്റെ മഹിമ ലോകം അംഗീകരിച്ചതാണ്. ഐക്യരാഷ്ട്ര സഭയിൽ വരെ പോകാൻ യോഗ്യതയുണ്ടായ ആളാണ് അദ്ദേഹം. തിരുവനന്തപുരത്തുകാരുടെ മനസിനെ സ്വാധീനിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതു കൊണ്ടാണ് വീണ്ടും വീണ്ടും അദ്ദേഹം ജയിക്കുന്നതെന്നും രാജഗോപാൽ വിശദമാക്കി. പ്രസംഗം കഴിഞ്ഞപ്പോൾ രാജഗോപാലിന്റെ പാദം തൊട്ടു വന്ദിച്ചാണ് ശശിതരൂർ ആദരവ് കാട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |