മാള: കോട്ടമുറിയിലുള്ള വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിലായി. പാറപ്പുറം സ്വദേശി ജോമോനെയാണ് തൃശൂർ റൂറൽ പൊലീസ് മേധാവി നവനീത് ശർമയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്. കോട്ടമുറിയിലെ വടക്കൻ ഇട്ടിരയുടെ വീട്ടിൽ നിന്നും മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്.
രാത്രി സമയങ്ങളിൽ ജനലുകൾ തുറന്നു കിടക്കുന്ന വീടുകൾ കണ്ടാൽ അവിടെ കയറുകയും ജനലിലൂടെ കൈകടത്തി ആഭരണങ്ങൾ മോഷ്ടിക്കുകയും ജനലിലൂടെ കൈ എത്തിച്ച് വാതിൽ തുറന്നു അകത്തു കയറി മോഷണം നടത്തുകയുമാണ് ഇയാളുടെ രീതി.
കൃത്യം ചെയ്യുന്ന ദിവസങ്ങളിൽ ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കാറില്ലായിരുന്നു. ഇതോടെ ടവറിൽ ലൊക്കേഷനും പൊലീസിന് കണ്ടെത്താനാവില്ല. മാളയിലും പരിസര പ്രദേശങ്ങളിലും മോഷണം വ്യാപകമായതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.
തുടർന്ന് സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ നിരന്തരം നിരീക്ഷിച്ചതിൽ നിന്നാണ് പ്രതിയെ കണ്ടെത്തിയത്. മോഷണ മുതലുകൾ പ്രതിയിൽ നിന്നും കണ്ടെത്തി. മോഷ്ടിച്ച പണം ലോട്ടറി ടിക്കറ്റ് എടുക്കുന്നതിനും ആർഭാട ജീവിതം നയിക്കാനുമാണ് ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. നാലുവർഷം മുമ്പ് 75 ലക്ഷം രൂപയുടെ ലോട്ടറി അടിച്ച ആളാണ് പ്രതി. ചാലക്കുടി പൊലീസ് സ്റ്റേഷനിൽ സമാനമായ കേസുകളിലും പ്രതിയാണ് ജോമോൻ എന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |