തിരുവനന്തപുരം: പല സംസ്ഥാനങ്ങളിലും ബി.ജെ.പി വിരുദ്ധ സർക്കാരുകൾ ചീട്ടുകൊട്ടാരം പോലെ തകർന്നുവീഴുന്നുവെന്നും എന്നാൽ അത്തരമൊന്നല്ല കേരളത്തിലെ സർക്കാരെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയ ചർച്ചയ്ക്ക് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ഇന്ന് നടക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. കേരളത്തെ സാമ്പത്തിക ഉപരോധത്തിലാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.
ധനകാര്യ കമ്മിഷൻ ശുപാർശ പോലും ലംഘിച്ചാണ് കേരളത്തിനുള്ള വിഹിതം വെട്ടിക്കുറയ്ക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണ്. ഒന്നിച്ചു പ്രതിഷേധിക്കണം എന്ന ആവശ്യത്തോട് പ്രതിപക്ഷം വിമുഖത കാട്ടി. കേരളം വിഷമസന്ധിയിൽ നിൽകുമ്പോൾ ധൂർത്തെന്ന് ആരോപിക്കുകയാണ് പ്രതിപക്ഷം. കേന്ദ്രം പറയുന്ന വാദം പ്രതിപക്ഷം ആവർത്തിക്കുകയാണ്.
ഡൽഹി സമരത്തിൽ നിന്നുള്ള പിന്മാറ്റത്തിൽ യു.ഡി.എഫ് പുനരാലോചന നടത്തണം.
വാലും തലയുമില്ലാത്ത ആരോപണങ്ങളുമായി അസത്യങ്ങളുടെ ഘോഷയാത്രയുമായി പ്രതിപക്ഷം നടത്തുന്ന പടപ്പുറപ്പാട് ആരെ തൃപ്തിപ്പെടുത്താനാണെന്ന് ആലോചിക്കണം. കേന്ദ്രത്തിനെതിരെ സംസാരിക്കാൻ ഇവിടെ ആർക്കും മടിയോ, പേടിയോ ഇല്ല. ഡൽഹിയിലെ സമരം സമ്മേളനമെന്ന് പറഞ്ഞുനടക്കുന്നത് വിവരക്കേടാണ്.
രാഹുൽഗാന്ധി മാതൃകയാണെന്ന് പറയുന്നത് വിചിത്രമാണ്. വർഗീയതയെ മൃദുഹിന്ദുത്വം കൊണ്ട് നേരിടുന്നത് എങ്ങനെയാണ് മാതൃകയാകുന്നത്. ഇടതുപക്ഷം ദുർബലമായ സ്ഥലങ്ങളിൽ സംഘപരിവാറിനെ എതിർക്കാൻ കോൺഗ്രസിനെ സഹായിക്കില്ലെന്ന പിടിവാശി ഞങ്ങൾക്കില്ലെന്നും പറഞ്ഞു. 35നെതിരെ 77 വോട്ടുകൾക്ക് നന്ദിപ്രമേയം പാസാക്കി.
ഷൂ ഏറ് നിസാരമല്ല
നവകേരള ബസിന് നേരെ ഷൂ എറഞ്ഞത് നിസാരമെന്ന് പറയുന്നത് പ്രതിപക്ഷത്തിന്റെ തന്ത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിപാടിക്ക് ആളുവന്നില്ലെന്ന് പറയുന്നത് പ്രതിപക്ഷത്തിന്റെ ആഗ്രഹം മാത്രമാണ്. വന്നവർ ആർക്ക് വോട്ട് ചെയ്യുമെന്നത് കാത്തിരുന്ന് കാണാം.
ഗവർണറെക്കുറിച്ച് മിണ്ടിയില്ല
ഒരു മിനിറ്റിൽ നയപ്രഖ്യാപനം പ്രസംഗം അവസാനിപ്പിച്ച ഗവർണറെ കുറിച്ച് ഒന്നും മിണ്ടാതെ മുഖ്യമന്ത്രി. എന്നാൽ ബില്ലുകളിൽ ഒപ്പിടാത്തതിനെ പരോക്ഷമായി വിമർശിച്ചു. രാജ്ഭവനിൽ ഗവർണർ ചോദിച്ച സ്റ്റാഫിനെ നിയമിക്കാൻ അനുവദിച്ചത് ഒത്തുകളിയല്ല. അത് മനുഷ്യത്വപരമായ മര്യാദമാത്രമാണ്. കണ്ണൂർ വി.സി നിയമനത്തിൽ സർക്കാരിന് തെറ്റുപറ്റിയിട്ടില്ല. സംസ്ഥാനത്ത് വി.സിമാരില്ലാത്തത് നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിട്ടു കിട്ടാത്തതു കൊണ്ടാണ്. അതിന് പിന്നിൽ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന്റെ താത്പര്യങ്ങളാണ്. കോൺഗ്രസിന്റെ ചില സംഘടനകൾ ഗവർണറെ ഉപദേശിച്ച് വഴിതെറ്റിക്കുന്നുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |