പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ മരണപ്പെട്ട ഗവേഷണവിദ്യാർത്ഥിനിക്ക് മരണാനന്തര ബഹുമതിയായി പിഎച്ച്‌ഡി നൽകാൻ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തീരുമാനമായി. മരണപ്പെട്ട പ്രിയ രാജന്റെ മകളും യുകെജി വിദ്യാർത്ഥിനിയുമായ ആൻറിയ സർവകലാശാലയിലെത്തി അമ്മയുടെ പിഎച്ച്‌ഡി ബിരുദം ഏറ്റുവാങ്ങും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. മകൾ ബിരുദം ഏറ്റുവാങ്ങുന്ന നിമിഷം എത്ര വൈകാരികമായിരിക്കുമെന്ന് ഇപ്പോഴേ അറിയാനാവുന്നു എന്നും മന്ത്രി കുറിച്ചു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ജന്തുശാസ്ത്ര വിഭാഗം ഗവേഷണ വിദ്യാർത്ഥിനിയായിരുന്നു പ്രിയ രാജൻ. ഡോ. ബാലു ടി കുഴിവേലിയുടെ കീഴിൽ 2011 ആഗസ്ത് 22 മുതൽ 2017 ആഗസ്ത് 21വരെയായിരുന്നു പ്രിയയുടെ ഗവേഷണം. 2018 ഏപ്രിൽ 28ന് പ്രബന്ധം സർവ്വകലാശാലയ്ക്ക് സമർപ്പിച്ചു. അതേവർഷം ജൂലായ് 21ന് ചേർന്ന സിൻഡിക്കേറ്റ് പ്രബന്ധം അംഗീകരിക്കുകയും ചെയ്തു. ഡോക്ടറേറ്റ് ഏറ്റുവാങ്ങും മുമ്പ്, ഓഗസ്റ്റിൽ പ്രസവശസ്ത്രക്രിയക്കിടെയാണ് പ്രിയയെ മരണം കീഴടക്കിയത്.
ഗവേഷകയുടെ അഭാവത്തിലും പ്രബന്ധത്തിന് ഡോക്ടറേറ്റ് നൽകാൻ ഡോ. ബാലു ടി കുഴിവേലി നൽകിയ അപേക്ഷ സിൻഡിക്കറ്റ് അംഗീകരിക്കുകയായിരുന്നു. വാചാ പരീക്ഷയും മുഖാമുഖവും ഒഴിവാക്കി ഡോക്ടറേറ്റ് നൽകാനുള്ള അപേക്ഷയിലാണ് വൈസ് ചാൻസലറുടെ നിർദ്ദേശാനുസരണം സിൻഡിക്കേറ്റ് തീരുമാനമെടുത്തത്. തൃശ്ശൂർ ജില്ലയിലെ ചെമ്പൂക്കാവ് ആലക്കപ്പള്ളി എ.ടി. രാജൻ-മേഴ്സി ദമ്പതികളുടെ മകളായിരുന്നു പ്രിയ. പയസ് പോളിന്റെ പത്നിയാണ്.
ഗവേഷകയായ അമ്മയുടെ ഏറെനാളത്തെ സ്വപ്നമാണ് മകൾ ആൻറിയ ഏറ്റുവാങ്ങാൻ പോകുന്നതെന്നത് നമുക്കോരോരുത്തർക്കും എക്കാലത്തേക്കും പ്രിയതരമായ ഓർമ്മയായിരിക്കും എന്നുറപ്പാണെന്നും മന്ത്രിയുടെ കുറിപ്പിൽ പറയുന്നു. പ്രിയയുടെ പ്രയത്നത്തിനും തിളക്കമാർന്ന നേട്ടത്തിനും അവളുടെ അഭാവത്തിലും നമുക്ക് അഭിവാദനങ്ങൾ നേരാം. ഉചിതമായ തീരുമാനമെടുത്ത കാലിക്കറ്റ് സർവ്വകലാശാലാ സിൻഡിക്കേറ്റിനും അഭിനന്ദനങ്ങൾ അർപ്പിക്കാമെന്നും മന്ത്രി കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |