അബുദാബി: യുഎഇയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന 'അഹ്‌ലൻ മോദി' എന്ന പരിപാടിക്കായി രജിസ്റ്റർ ചെയ്തത് 65,000പേർ. ഇന്ത്യൻ പീപ്പിൾ ഫോറത്തിന്റെ പ്രസിഡന്റും 'അഹ്‌ലൻ മോദി' യുടെ സംഘാടകനുമായ ജിതേന്ദ്ര വൈദ്യയാണ് ഇക്കാര്യം അറിയിച്ചത്.
'ഇത് വളരെ സവിശേഷമായ ഒരു പരിപാടിയാണ്. കാരണം ഇതൊരു സംഘടന നടത്തുന്ന പരിപാടിയല്ല. ഒരു സമൂഹം മുഴുവൻ ഇതിനൊപ്പമുണ്ട്. നിങ്ങൾക്കറിയാവുന്ന പോലെ പ്രധാനമന്ത്രിയുടെ പേര് കേൾക്കുമ്പോൾ തന്നെ ജനങ്ങൾ തടിച്ചുകൂടും. ഇതാണ് ജനങ്ങൾക്ക് മോദിയോടുള്ള സ്നേഹം. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷൻ 65,000 കവിഞ്ഞു. അതിനാൽ ഫെബ്രുവരി രണ്ടിന് തന്നെ ഞങ്ങൾ രജിസ്ട്രേഷൻ ക്ലോസ് ചെയ്തു. ' - ജിതേന്ദ്ര വൈദ്യ ഒരു വാർത്താ ഏജൻസിയോട് പറഞ്ഞു. ഏകദേശം 3.5 ദശലക്ഷം ഇന്ത്യക്കാരാണ് യുഎഇയിലുള്ളത്. ഇത് രാജ്യത്തെ ജനസംഖ്യയുടെ 35 ശതമാനത്തോളം വരും.
'അഹ്‌ലൻ മോദി' പരിപാടിയിൽ 700ലധികം കലാകാരന്മാർ അണിനിരക്കും. വൈവിധ്യമാർന്ന ഇന്ത്യൻ കലകൾ ഇവർ അവതരിപ്പിക്കും. ഇന്ത്യയിലെ വിവിധ സമൂഹങ്ങളിൽപ്പെട്ടവർ വ്യത്യസ്തമായ സംസ്കാരങ്ങളെ വിളിച്ചോതുന്ന കലാപരിപാടികൾ അവതരിപ്പിക്കും. 'നാരി ശക്തി'യ്ക്ക് ആവേശം പകർന്നുകൊണ്ടുള്ള പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീ ശാക്തീകരണം, സാമുദായിക സൗഹാർദ്ദം, പങ്കാളിത്തം എന്നിവയെ പ്രോത്സാഹിപ്പിക്കുമെന്നും സംഘാടക സമിതി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ കേൾക്കാൻ യുഎഇയിലെ ജനങ്ങൾ കൊതിക്കുന്നുവെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സുഞ്ജയ് സുധീർ 'അഹ്‌ലൻ മോദി' യുമായി ബന്ധപ്പെട്ട് നേരത്തേ നടന്ന ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ കഴിയാത്തതിനാലാണ് പരിപാടിയിൽ പങ്കെടുക്കാൻ കഴിയുന്നവരുടെ എണ്ണം 65,000 ആക്കി രജിസ്ട്രേഷൻ അവസാനിപ്പിക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ എട്ട് മാസത്തിനിടെ മോദിയുടെ മൂന്നാമത്തെ യുഎഇ സന്ദർശനമാണിത്. സന്ദർശന വേളയിൽ മോദി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇരു നേതാക്കളും രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും വികസിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള വഴികൾ ചർച്ച ചെയ്യും. പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |