ഓരോ രാജ്യങ്ങൾ അനുസരിച്ച് അവിടുത്തെ വിമാനത്താവളത്തിലെ സൗകര്യങ്ങളും മറ്റ് കാര്യങ്ങളുമെല്ലാം വ്യത്യാസപ്പെട്ടിരിക്കും. എന്നാൽ, ആഗോളതലത്തിൽ എല്ലാ വിമാനത്താവളങ്ങളിലും ഒരുപോലെ കാണപ്പെടുന്ന ഒരു കാര്യമുണ്ട്. അതാണ് ഭക്ഷണത്തിന്റെ കൊള്ളവില. എല്ലാ വിമാനത്താവളങ്ങളിലും ഭക്ഷണത്തിന് വിപണിയിലെ വിലയേക്കാൾ നാലിരട്ടി വിലയായിരിക്കും ഈടാക്കുന്നത്. ഇത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?
വിമാനത്തിൽ യാത്ര ചെയ്യുന്നവരിൽ ഭൂരിഭാഗവും ഉയർന്ന വരുമാന ശ്രോതസുള്ളവരായിരിക്കും. ഇങ്ങനെ സാമ്പത്തികമായി ശേഷിയുള്ളവർ എത്ര വില കൊടുക്കും ഭക്ഷണം വാങ്ങിക്കഴിക്കും എന്നതാവും കാരണമെന്നാണ് പലരും വിചാരിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഇതിന് പിന്നിൽ കുറച്ച് വ്യക്തമായ കാരണങ്ങളുണ്ട്. ഒരു കപ്പ് ചായക്ക് പോലും ഇത്രയും കനത്ത വില ഈടാക്കുന്നത് എന്തിനാണെന്ന് നോക്കാം.
ആവശ്യക്കാരേറെ
വിമാനത്താവളങ്ങൾ അതീവ സുരക്ഷാ മേഖലയായതിനാൽ പുറത്തുനിന്നുള്ള പല ഭക്ഷണങ്ങളും അകത്ത് അനുവദിക്കില്ല. അതിനാൽ യാത്രക്കാർക്ക് എന്തെങ്കിലും കഴിക്കാനോ കുടിക്കാനോ തോന്നുമ്പോൾ ഉയർന്ന വില ആണെങ്കിൽപോലും അവിടെ നിന്നും വാങ്ങാതെ നിവർത്തിയില്ല. സുരക്ഷാ കാരണങ്ങളാൽ ഒരു പരിധിയിൽ കൂടുതൽ സാധനങ്ങൾ സ്റ്റോക്ക് ചെയ്യാൻ സാധിക്കില്ല. അങ്ങനെ ചെയ്യുകയാണെങ്കിൽ തന്നെ കച്ചവടക്കാർ വിമാനത്താവള അധികൃതർക്ക് പ്രത്യേകം സ്റ്റോറേജിനുള്ള പണവും കൊടുക്കേണ്ടതായി വരും. ഇതും അമിതമായി വിലകൂടുന്നതിന് കാരണമാണ്.
അമിതമായ വാടക
എയർപ്പോർട്ടിനുള്ളിൽ സ്റ്റോർ നടത്തുന്നത് വളരെ ചെലവേറിയ കാര്യമാണ്. വാടകയായി മത്രം വലിയ തുക നൽകേണ്ടി വരും. ഇത് സാധാരണ സ്റ്റോറുകളുടെ വാടകയേക്കാൾ നാലിരട്ടി വരും. ഈ ചെലവ് വഹിക്കുന്നതിനും അവർ നടത്തുന്ന കച്ചവടത്തിൽ നിന്ന് ലാഭം നേടുന്നതിനും വേണ്ടിയും വിൽക്കുന്ന സാധനങ്ങളുടെ വില കൂട്ടുന്നു.
കച്ചവടക്കാർക്കുള്ള അമിത ചെലവ്
ഭൂരിഭാഗം വിമാനത്താവളങ്ങളും നഗരത്തിൽ നിന്ന് കുറച്ച് അകലെയാണ്. അതിനാൽ, ജീവനക്കാരെ വിമാനത്താവളത്തിലേക്ക് ദിവസവും എത്തിക്കുന്നതിന് വേണ്ടിയുള്ള ചെലവും സ്റ്റോർ ഉടമകൾ തന്നെ വഹിക്കേണ്ടി വരും. മറ്റ് സ്റ്റോറുകളെ അപേക്ഷിച്ച് ഇവർക്ക് ശമ്പളവും കൂടുതൽ നൽകണം. സ്റ്റോറിലെത്തുന്ന പല ഭാഷക്കാരായ ആളുകളുടെ ആവശ്യങ്ങൾ മനസിലാക്കുന്നതിന് തൊഴിലാളികൾക്ക് പ്രത്യേക പരിശീലനം നൽകേണ്ടതുണ്ട്. ഇതിന്റെയെല്ലാം ചെലവ് സ്റ്റോറിൽ ലഭിക്കുന്ന ഉൽപ്പന്നങ്ങളുടെ വില വർദ്ധിക്കുന്നതിന് കാരണമാകുന്നു.
അതീവ സുരക്ഷാ മേഖലയായതിനാൽ, സ്റ്റോറുകളിലേക്ക് സാധനങ്ങൾ എത്തിക്കുന്നതും ബുദ്ധിമുട്ടാണ്. സുരക്ഷാ പരിശോധന ഉൾപ്പെടെ സങ്കീർണമായ പ്രക്രിയകളിലൂടെയാണ് ഇവ സ്റ്റോറുകളിലേക്ക് എത്തിക്കുന്നത്. ഇതും ഉൽപ്പന്നങ്ങളുടെ വില വർദ്ധിക്കുന്നതിന് മറ്റൊരു കാരണമാണ്.
മത്സരമില്ലാത്ത കച്ചവടം
വിമാനത്താവളത്തിനുള്ളിൽ സ്ഥലപരിമിധിയുള്ളതിനാൽ വളരെ കുറച്ച് സ്റ്റോറുകൾ മാത്രമേയുള്ളു. അതിനാൽ തന്നെ വ്യാപാരികൾ തമ്മിലുള്ള കച്ചവട മത്സരം അവിടെയില്ല. മറ്റ് മാർഗങ്ങളൊന്നും ഇല്ലാത്തതിനാൽ അമിത വില ഈടാക്കിയാലും യാത്രക്കാരും ജീവനക്കാരും പണം നൽകി സാധനം വാങ്ങും. എത്ര വിലയായാലും വാങ്ങാൻ ആളുള്ളതും അമിത വിലയ്‌ക്കൊരു കാരണമാണ്.
വൈറലായ ഫേസ്‌ബുക്ക് പോസ്റ്റ്
വർഷങ്ങൾക്ക് മുമ്പ് മലയാളികളുടെ പ്രിയ താരം അനുശ്രീ പങ്കുവച്ച ഒരു ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധനേടിയിരുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഭക്ഷണം കഴിച്ചതിന്റെ ബില്ല് ഉൾപ്പെടെയായിരുന്നു അനുശ്രീയുടെ പോസ്റ്റ്. രണ്ട് ചിക്കൻ പഫ്‌സിനും ഒരു കട്ടൻ കാപ്പിക്കും കൂടി 680 രൂപയാണ് അന്ന് അനുശ്രീയിൽ നിന്ന് ഈടാക്കിയത്. എന്നാലും എന്റെ അന്താരാഷ്ട്ര വിമാനത്താവളമേ ഇങ്ങനെ അന്തം വിടീക്കല്ലേ എന്ന പറഞ്ഞ് അമിതവിലയെ പരിഹസിച്ച താരം പ്രശ്നത്തില്‍ അധികാരപെട്ടവര്‍ ഇടപെടണമെന്നും ജനങ്ങള്‍ക്ക് വേണ്ടി നടപടി എടുക്കണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു. അനുശ്രീയുടെ പോസ്റ്റിന് പിന്നാലെ താരത്തിന്റെ അനുഭവം തങ്ങള്‍ക്കും ഉണ്ടായിട്ടുണ്ടെന്ന് വിവരിച്ച് നിരവധിപേർ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |