തിരുവനന്തപുരം: മതേതരത്വത്തിന് വിരുദ്ധമായ യാതൊന്നും വിദ്യാലയങ്ങളിൽ അനുവദിക്കില്ലെന്നും ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വി.ശിവൻകുട്ടി. കോഴിക്കോട്ടെ സ്കൂളിൽ പൂജ നടത്തിയസംഭവത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇപ്പോൾ കേരളം ശാന്തമായി മുന്നോട്ടുപോവുകയാണ്. ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് നീങ്ങരുത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മതേതര്വത്തെ മുറകെപിടിക്കും വിധമാണ് പ്രവർത്തിക്കേണ്ടത്.അയോദ്ധ്യാ പ്രതിഷ്ഠാദിനത്തിൽ കാസർകോട് ജില്ലയിലെ സ്കൂളിലുണ്ടായ സംഭവത്തിൽ റിപ്പോർട്ട് തേടിയിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നതാണ് സർക്കാർ നിലപാട്. യാന്ത്രികമായി നടപടി പ്രഖ്യാപിക്കുന്നതിനെക്കാൾ അവരെക്കൂടി ബോദ്ധ്യപ്പെടുത്തിയാകും നടപടിയെന്നും മന്ത്രി പറഞ്ഞു.
എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്ന, മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ആവശ്യം കോടതി തള്ളിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് കോടതി പറഞ്ഞത് നടക്കട്ടെ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ
സ്ഥാനാർത്ഥി നിർണയത്തെക്കുറിച്ചുള്ള ,ചോദ്യത്തിന് കഴിഞ്ഞ പ്രാവശ്യം പരാജയപ്പെട്ട മണ്ഡലമാണ് ആറ്റിങ്ങൽ. ഇക്കുറി വിജയിക്കുമെന്നായിരുന്നു പ്രതികരണം.
കാർഷിക വി.സി നിയമനം --
പ്രതിനിധിയെ നൽകാത്തത്
ഹൈക്കോടതിയെ അറിയിക്കും
തിരുവനന്തപുരം: വി.സി നിയമന സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകാനുള്ള നിർദ്ദേശം കാർഷിക സർവകലാശാലാ ജനറൽ കൗൺസിൽ യോഗം തള്ളിയ വിവരം ഗവർണർ ഹൈക്കോടതിയെ അറിയിക്കും. കോടതി നിർദ്ദേശപ്രകാരമാണ് വി.സി നിയമനത്തിന് ഗവർണർ നടപടി തുടങ്ങിയത്. എന്നാൽ യൂണിവേഴ്സിറ്റി ഭേദഗതി നിയമം ഗവർണർ ഒപ്പുവയ്ക്കാത്തത് ചൂണ്ടിക്കാട്ടിയാണ് എതിർ നീക്കം.
സെർച്ച് കമ്മിറ്റി പ്രതിനിധിയായി മുൻ വി.സി ഡോ.പി. രാജേന്ദ്രന്റെ പേര് താത്കാലിക വി.സി ഡോ. ബി.അശോക് നിർദ്ദേശിച്ചപ്പോൾ 4 കോൺഗ്രസ് പ്രതിനിധികൾ അനുകൂലിച്ചിരുന്നു. പ്രോ ചാൻസലറായ കൃഷി മന്ത്രി പി. പ്രസാദും ഔദ്യോഗിക, എൽ.ഡി.എഫ് അംഗങ്ങളുമടക്കം 18 പേർ എതിർത്തു. ഇതോടെ പ്രമേയം ജനറൽ കൗൺസിൽ തള്ളി. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ച് തുടർനടപടി എന്താവണമെന്ന് ഗവർണർ അഭിപ്രായം തേടും. സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്ര് പ്രതിനിധിയെ നൽകണമെന്നും ഇല്ലെങ്കിൽ ഗവർണർക്ക് സ്വന്തം നിലയിൽ മുന്നോട്ടുപോവാമെന്നുമാണ് കേരള വാഴ്സിറ്റിയിലെ കേസിൽ ഹൈക്കോടതി ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |