തിരുവനന്തപുരം: കാലാവധി കഴിഞ്ഞ കാർട്ടോസാറ്റ് -2 ഉപഗ്രഹത്തെ ബഹിരാകാശത്ത് നിന്ന് കൃത്യതയോടെ ഐ.എസ്.ആർ.ഒ ഭൂമിയിൽ തിരിച്ചിറക്കി. ബുധനാഴ്ച വൈകിട്ട് 3.48നാണ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചത് . ഇന്ത്യൻ മഹാസമുദ്രത്തിന്റെ ദ്വീപുകളും ആളുമില്ലാത്ത തെക്കൻ പ്രദേശത്തിന് മുകളിലെത്തിയ ഉപഗ്രഹം അന്തരീക്ഷ ഘർഷണത്തിൽ തീപിടിച്ച് സമുദ്രത്തിൽ പതിച്ചു. 680കിലോഗ്രാം ഭാരമുണ്ടായിരുന്നു. ഉപഗ്രഹത്തെ കൃത്യമായി തിരിച്ചുകൊണ്ടുവന്ന് നശിപ്പിക്കുന്നത് ബഹിരാകാശചരിത്രത്തിലെ അപൂർവ്വതയാണ്.
നാസയും ആഗോള സ്പെയ്സ് സേഫ് ആൻഡ് സസ്റ്റയനിബിലിറ്റി സംഘടനകളും ഐ.എസ്.ആർ.ഒയെ അഭിനന്ദിച്ചു.
2007 ജനുവരി 10ന് വിക്ഷേപിച്ച കാർട്ടോസാറ്റ് രണ്ടാംതലമുറ ഉപഗ്രഹമാണ്. ഭൂമിയിലെ വസ്തുക്കളെ ഒരുമീറ്റർ വരെ കൃത്യതയോടെ നിരീക്ഷിക്കാൻ കഴിവുണ്ട്. സൈനികാവശ്യങ്ങൾക്കാണ് ഉപയോഗിച്ചിരുന്നത്.2019ൽ കാലാവധി പൂർത്തിയായി. 2020ൽശേഷിച്ച ഇന്ധനം ഉപയോഗിച്ച് 635കിലോമീറ്റർ ഉയരത്തിൽ നിന്ന് 380കിലോമീറ്റർ ഉയരത്തിലേക്ക് വേഗം കുറച്ച്താഴ്ത്തിയിരുന്നു.പിന്നീട് പതുക്കെ ഭൂമിയിൽ നിന്ന് 130കിലോമീറ്റർ ഉയരത്തിലേക്ക് താഴ്ത്തി. അവിടെ നിന്നാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷിതമായ ഭാഗത്തേക്ക് നീക്കിഭൗമാന്തരീക്ഷത്തിലേക്ക് കടത്തിയത്. ബാംഗ്ളൂരിലെ ഐ.എസ്.ആർ.ഒ.യുടെ ടെലിമെട്രിക് കേന്ദ്രവും അതിലെ തന്നെ സേഫ് ആൻഡ് സസ്റ്റയനബിൾ സ്പെയ്സ് ഓപ്പറേഷൻ ടീമുമാണ് സങ്കീർണ്ണമായ ദൗത്യം പൂർത്തിയാക്കിയത്.
ഒഴിവായത് ഭാവിയിലെ ദുരന്തം
1. കാർട്ടോസാറ്റ് ബഹിരാകാശത്ത് തുടർന്നാൽ, അടുത്ത മുപ്പത് വർഷം മറ്റ് ഉപഗ്രഹങ്ങളുമായി കൂട്ടിയിടിക്കാനും നിയന്ത്രണം വിട്ട് ഭൂമിയിൽ പതിച്ച് വൻ ദുരന്തത്തിനും സാദ്ധ്യതയുണ്ടായിരുന്നു.
2.ചെെനയുടെ ലോംഗ് മാർച്ച് 5ബി 2022 നവംബറിൽ മദ്ധ്യ പെസഫിക്കിലും 2021മേയിൽ ചെെനയുടെ 25 ടൺഭാരമുള്ള ഉപഗ്രഹഭാഗങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിൽ മാലദ്വീപിനടുത്തും വീണ് ദുരന്തമുണ്ടായിരുന്നു. അമേരിക്കയുടെ സ്കൈലാബും സമാനമായ ഭീഷണി ഭൂമിയിലുണ്ടാക്കിയിരുന്നു.
3. ബഹിരാകാശത്ത് മനുഷ്യനിർമ്മിതമായ ഉപഗ്രഹഹങ്ങളുടെയും റോക്കറ്റുകളുടേയും അവശിഷ്ടങ്ങൾ അഞ്ചു ലക്ഷത്തോളം വരും. വലിയവസ്തുക്കൾ മാത്രം 25000 ഉണ്ട്. എല്ലാം കൂടി 9000 ടൺ ഭാരമുണ്ട്. ഉപഗ്രഹങ്ങളെ ഉപയോഗം കഴിഞ്ഞാൽ ഇല്ലാതാക്കാനുള്ള സാങ്കേതിക ജ്ഞാനം പല രാജ്യങ്ങൾക്കുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |