പോളിന്റെ കുടുംബത്തിന് വീട് പുനർനിർമ്മിക്കും
പടമല (വയനാട്): രാഹുൽ ഗാന്ധി ഇന്നലെ രാവിലെ ആദ്യം എത്തിയത് കർണാടക വനത്തിൽ നിന്നുവന്ന കാട്ടാന കൊലപ്പെടുത്തിയ പടമല പനച്ചിയിൽ അജീഷിന്റെ കുടുംബാംഗങ്ങളെ കാണാൻ. വൈകുന്നേരമായപ്പോൾ, കർണാടക സർക്കാരിന്റെ പ്രഖ്യാപനം വന്നു. അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ ധനസഹായം. രാവിലെ ഏഴരയോടെ അജീഷിന്റെ വീട്ടിലെത്തിയ രാഹുൽ
ഭാര്യ ഷീബ, മക്കളായ അൽന, അലൻ എന്നിവരെയും കുടുംബത്തിലെ മറ്റംഗങ്ങളെയും ആശ്വസിപ്പിച്ചു. വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ ഇടപെടണമെന്ന് അവർ അഭ്യർത്ഥിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ സമ്മർദം ചെലുത്തുമെന്നും എപ്പോഴും കൂടെയുണ്ടാകുമെന്നും രാഹുൽ ഉറപ്പുനൽകി. അജിയുടെ മക്കൾ ധൈര്യശാലികളാണ്. അതിജീവിക്കാനുള്ള കരുത്ത് അവർക്കുണ്ടാകുമെന്നും രാഹുൽ പറഞ്ഞു. ആനയെ പിടികൂടുന്നതു സംബന്ധിച്ച് കർണാടക സർക്കാരുമായി ബന്ധപ്പെട്ടിരുന്നു. കഴിഞ്ഞ പത്താംതീയതിയാണ് പയ്യമ്പള്ളി ചാലിഗദ്ദയിൽ കാട്ടാന ആക്രമണത്തിൽ കർഷകനും സാമൂഹ്യ പ്രവർത്തകനുമായ പനച്ചിയിൽ അജീഷ് കൊല്ലപ്പെട്ടത്.
മറ്റൊരു കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കുറുവാ ദ്വീപിലെ താൽക്കാലിക വാച്ചറായ പാക്കം വെള്ളച്ചാലിൽ പോളിന്റെ വീട്ടിലാണ് പിന്നീടെത്തിയത്. ഭാര്യ സീനയും മകൾ സോനയും രാഹുലിന് മുന്നിൽ വിതുമ്പി. പിതാവിനു വിദഗ്ധ ചികിത്സ ലഭിക്കാൻ വൈകിയെന്ന പരാതി സോന ആവർത്തിച്ചു. വീട് പുനർനിർമ്മിച്ചു നൽകുമെന്ന് രാഹുൽഗാന്ധി വാക്കുനൽകി. പഠിച്ച് ഉയരങ്ങളിലെത്തണമെന്ന് സോനയെ ഉപദേശിച്ചു. സോനയുടെ വിദ്യാഭ്യാസച്ചെലവ് സർക്കാർ ഏറ്റെടുത്തെങ്കിലും പോരായ്മ ഉണ്ടായാൽ ഇടപെടുമെന്ന് ഉറപ്പുനൽകി.
ഡിസംബർ ഒമ്പതിന് വാകേരി മൂടക്കൊല്ലിയിൽ പുല്ലരിയാൻ പോയപ്പോൾ കടുവ കൊലപ്പെടുത്തിയ കർഷകൻ പ്രജീഷിന്റെ വീട്ടിൽ രാഹുലെത്തിയത് ഒമ്പതരയോടെയാണ്. തങ്ങളുടെ സങ്കടങ്ങളെക്കാൾ മൂടക്കൊല്ലി പ്രദേശത്തിന്റെയാകെ പ്രശ്നങ്ങളെക്കുറിച്ചാണ് അമ്മ ശാരദയും സഹോദരൻ മജീഷും സംസാരിച്ചത്. കുടുംബാംഗങ്ങളെ ചേർത്തുപിടിച്ചാണ് രാഹുൽ ആശ്വാസവാക്കുകൾ ചൊരിഞ്ഞത്.
കെ.സി. വേണുഗോപാൽ എംപി, എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണൻ, ടി. സിദ്ദീഖ്, മുൻ മന്ത്രി പി.കെ.ജയലക്ഷ്മി, ഡി.സി.സി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ എന്നിവർ മൂന്നിടത്തും രാഹുലിനെ അനുഗമിച്ചു.
കൽപ്പറ്റയിൽ അവലോകന യോഗത്തിലും രാഹുൽ പങ്കെടുത്തു. എസ്.കെ.എം.ജെ. ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്ന് ഹെലികോപ്ടറിൽ കണ്ണൂർ എയർ പോർട്ടിലേക്ക് പോയി.ഭാരത് ജോഡോ ന്യായ് യാത്ര നിർത്തിവച്ചാണ് വയനാട്ടിലെത്തിയത്.
വയനാട് നേരിടുന്നത് വലിയ ദുരന്തം. നഷ്ടപരിഹാരത്തിന് കാലതാമസമുണ്ടാകരുത്.
- രാഹുൽ ഗാന്ധി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |