തിരുവനന്തപുരം: ദേശീയ ശ്രദ്ധ ആകർഷിക്കുന്ന തിരുവനന്തപുരം മണ്ഡലത്തിൽ കോൺഗ്രസിലെ ഡോ.ശശി തരൂരിനെ എതിരിടാൻ സി.പി.ഐ പൊതുസ്വതന്ത്രനെ പരിഗണിക്കുന്നതായി സൂചന. സി.പി.എമ്മിനുകൂടി താത്പര്യമുള്ള ഇടത് ചിന്താഗതിയുള്ള സാമൂഹ്യ, സാഹിത്യ രംഗങ്ങളിൽ ശ്രദ്ധേയരായ വ്യക്തികളെയാണ് പരിഗണിക്കുന്നത്. പന്ന്യൻ രവീന്ദ്രൻ, മന്ത്രി ജി.ആർ.അനിൽ എന്നിവരുടെ പേരുകൾ പരിഗണിക്കുന്നുണ്ടെങ്കിലും ഇരുവരും മത്സരിക്കാൻ താത്പര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ കൂടിയാണ് പൊതുസ്വതന്ത്രനെ തേടുന്നത്.
മാവേലിക്കരയിൽ ചെങ്ങറ സുരേന്ദ്രൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവരുടെ പേരുകൾ ഉയരുന്നുണ്ടെങ്കിലും എ.ഐ.വൈ.എഫ് നേതാവും കൃഷിമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗവുമായ സി.എ.അരുൺകുമാറിന്റെ പേരാണ് സജീവമായി പരിഗണിക്കുന്നത്. കൊടിക്കുന്നിൽ സുരേഷിനെതിരെ യുവനേതാവിനെ രംഗത്തിറക്കി മണ്ഡലം തിരിച്ചുപിടിക്കാനാണ് ശ്രമം. അഖിലേന്ത്യ ദളിത് റൈറ്റ്‌സ് മൂവ്‌മെന്റ് ഭാരവാഹി കൂടിയായ അരുൺ മണ്ഡലത്തിൽ നടത്തിയ കർഷക ജാഥ ശ്രദ്ധനേടിയിരുന്നു.
തൃശ്ശൂരിൽ മുൻമന്ത്രി വി.എസ്.സുനിൽകുമാർ സ്ഥാനാർത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായി. ത്രികോണ മത്സരം ഉറപ്പായ ഇവിടെ സുനിൽകുമാറിന് ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ. വയനാട്ടിൽ രാഹുൽഗാന്ധി വീണ്ടും മത്സരിച്ചാൽ
ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ ആനി രാജയെ അവിടെ രംഗത്തിറക്കി പോരാട്ടം കടുപ്പിക്കാനാണ് ആലോചിക്കുന്നത്. സത്യൻ മൊകേരി, പി.പി.സുനീർ എന്നിവരുടെ പേരുകളും ചർച്ചകളിലുണ്ട്.
നാളെ ചേരുന്ന പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം നാല് മണ്ഡലങ്ങളിലേയും സ്ഥാനാർത്ഥികളുടെ സാദ്ധ്യതാ പട്ടിക സമർപ്പിക്കാൻ അതത് ജില്ലാ കമ്മിറ്റികൾക്ക് നിർദ്ദേശം നൽകും. മൂന്ന് പേരുകളടങ്ങുന്ന പട്ടിക നൽകാനാകും ആവശ്യപ്പെടുക. ഇത് പരിശോധിച്ച് 26ന് വീണ്ടും ചേരുന്ന എക്‌സിക്യൂട്ടീവ് യോഗത്തിൽ അന്തിമ ധാരണയിൽ എത്തിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |