ന്യൂഡൽഹി: പാഠപുസ്തകം നോക്കി പരീക്ഷയെഴുതാവുന്ന 'ഓപ്പൺ ബുക്ക്" രീതി 9 മുതൽ 12 വരെയുള്ള ക്ളാസുകളിൽ പരീക്ഷിക്കാൻ സി.ബി.എസ്.ഇ. നവംബർ, ഡിസംബർ മാസങ്ങളിൽ തിരഞ്ഞെടുത്ത സ്കൂളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തി ഫലപ്രാപ്തി വിലയിരുത്തും.
9, 10 ക്ലാസുകളിലെ ഇംഗ്ലീഷ്, ഗണിതം, സയൻസ്, 11, 12 ക്ലാസുകളിലെ ഇംഗ്ലീഷ്, ഗണിതം, ജീവശാസ്ത്രം വിഷയങ്ങളിലാണ് പരീക്ഷ. പരീക്ഷ പൂർത്തിയാക്കാനെടുക്കുന്ന സമയം, വിദ്യാർത്ഥികളുടെ പ്രതികരണം എന്നിവയടക്കം പരിശോധിക്കും.
പാഠപുസ്തകത്തിൽ നോക്കി അതേപടി ഉത്തരക്കടലാസിലേക്ക് പകർത്തുന്ന രീതിയല്ല ഓപ്പൺ ബുക്ക് പരീക്ഷ. ആശയങ്ങൾ വിദ്യാർത്ഥി എത്രമാത്രം ഗ്രഹിച്ചു, അവ വിശകലനം ചെയ്യാനുള്ള കഴിവ് എന്നിവയാകും പരിശോധിക്കുക. ഉയർന്ന ചിന്താശേഷി, വിമർശനാത്മക വിശകലനം, പ്രശ്നപരിഹാര കഴിവുകൾ എന്നിവയും വിലയിരുത്തും. ഇതിനനുസൃതമായ ചോദ്യങ്ങളാവും നൽകുക.
പുതിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ഭാഗമാണ് ഇതും. കൊവിഡ് കാലത്ത് ഇത് പരീക്ഷിച്ച ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് സി.ബി.എസ്.ഇ മാർഗനിർദ്ദേശം തേടിയിട്ടുണ്ട്.
പരീക്ഷ പേടിയകറ്റാൻ വി ഹെൽപ്പ് ടോൾ ഫ്രീ
തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകളുമായി ബന്ധപ്പെട്ട് കുട്ടികളുടെ സമ്മർദ്ദങ്ങൾ ലഘൂകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർ സെക്കൻഡറി, വി ഹെൽപ്പ് എന്ന ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രം ആരംഭിച്ചതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇന്നലെ മുതൽ സേവനം ലഭ്യമായിത്തുടങ്ങി.
വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ ഫോണിൽ കൗൺസലിംഗ് ലഭിക്കും.
നിംഹാൻസ് ബംഗളൂരുവിൽ നിന്ന് പരിശീലനം ലഭിച്ച സൗഹൃദ കോ-ഓർഡിനേറ്റർമാരാണ് നേതൃത്വം നൽകുന്നത്.
1800 425 2844 നമ്പരിൽ വിളിക്കാം. ടോൾഫ്രീ സേവനം പരീക്ഷ അവസാനിക്കുന്നതുവരെ ലഭിക്കും. എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലും കൗൺസലിംഗ് ഒരുക്കിയിട്ടുണ്ട്. സ്കൂൾ വിദ്യാർത്ഥികൾക്കും സേവനം പ്രയോജനപ്പെടുത്താം.
ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിംഗ് സെല്ലിന്റെ നേതൃത്വത്തിലാണ് വീ ഹെൽപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
ഐ.ടി.ഐകളുടെ നിർമ്മാണത്തിന് 12.49 കോടി
തിരുവനന്തപുരം: ഐ.ടി.ഐകളുടെ നിർമ്മാണത്തിന് 12.49 കോടിയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ചെന്നേർക്കര ഐ.ടി.ഐയിൽ ക്ലാസ് റൂം, പ്ലംബിംഗ് വർക്ക്ഷോപ്പ് എന്നിവ നിർമ്മിക്കുന്നതിന് 1.97 കോടി ,വയലാർ ഐ.ടി.ഐയിൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കുന്നതിന് 1.64 കോടി, കളമശേരി ഐ.ടി.ഐക്ക് പുതിയ വർക്ക് ഷോപ്പിന്റെ നിർമ്മാണത്തിനായി 1.18 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്. പെരിങ്ങോം ഐ.ടി.ഐയിൽ ഒന്നാം നില പൂർത്തിയാക്കുന്നതിന് രണ്ടു കോടിയും മരട് ഐ.ടി.ഐയിൽ മൂന്നാംഘട്ട കെട്ടിട നിർമ്മാണത്തിനും സംരക്ഷണഭിത്തിക്കുമായി 3.92 കോടിയും അനുവദിച്ചു. സംരക്ഷണ ഭിത്തി നിർമ്മാണത്തിനായി തിരുവമ്പാടി ഐ.ടി.ഐക്ക് 48 ലക്ഷവും കൽപ്പറ്റ ഐ.ടി.ഐക്ക് 96 ലക്ഷവും അനുവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |