
പത്തനംതിട്ട : സർബത്തിൽ നാട്ടുമരുന്നായ നറുനീണ്ടി ലയിച്ചപ്പോൾ അരവിന്ദ് നേടിയത് പുതിയ ജീവിതമാർഗവും വലിയ സുഹൃത്ത് വലയവും. തൃശൂർ റബർ പ്ലാന്റേഷനിലെ മാനേജർ ജോലി രാജിവച്ച് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ സർബത്ത് കട തുടങ്ങിയത് അറിഞ്ഞ് പരിഹസിച്ചവരായിരുന്നു ഏറെയും. എം.കോംകാരന്റെ സർബത്ത് കടയോ ?....എന്ന ചോദ്യം ഉന്നയിച്ച് ഹീറ്റാകുന്നവരെ ഒറ്റ ഗ്ളാസ് നറുനീണ്ടി സർബത്തിൽ കൂളാക്കും അരവിന്ദ്.
എം.കോം പഠനത്തിന് ശേഷം റബർ പ്ലാന്റേഷനിൽ ആറുവർഷം ജോലിചെയ്തു. വർഷങ്ങൾക്ക് മുമ്പ് തൃശൂരിലെ ഒരുകടയിൽ നിന്ന് നറുനീണ്ടി സർബത്ത് കുടിച്ചത് വഴിത്തിരിവായി. അന്ന് തുടങ്ങിയതാണ് നറുനീണ്ടിയോടുള്ള ഭ്രമം. പതിവുകാരനായതോടെ അവിടെ നിന്നുതന്നെ സർബത്തിന്റെ രുചിക്കൂട്ടും മനസിലാക്കി. ജന്മനാട്ടിൽ നറുനീണ്ടിക്ക് ഒരുഇടം ഒരുക്കുക എന്നത് വലിയ സ്വപ്നമായിരുന്നു. സ്വപ്നം സാക്ഷാത്കരിച്ചപ്പോൾ നിരവധിപേർ അരവിന്ദിന്റെ അതിഥികളായെത്തി. സർബത്ത് തയ്യാറാക്കാനുള്ള നറുനീണ്ടി സിറപ്പും വിൽപ്പന നടത്തുന്നുണ്ട്. പത്തനംതിട്ട കുമ്പഴ നന്ദനംവീട്ടിൽ പരേതനായ അച്ചുതമേനോന്റേയും സുധയുടേയും മകനാണ് ഇൗ മുപ്പതുകാരൻ. ഭാര്യ : മൗന. മകൾ : ആറുമാസം പ്രായമായ ആദിത്യ.
മാസവരുമാനം 1.25 ലക്ഷം
അരവിന്ദിന്റെ കടയിൽ ദിവസവും 100 ഗ്ളാസിൽ അധികം സർബത്തിന്റെ വിൽപ്പന നടക്കുന്നുണ്ട്. നറുനീണ്ടി സിറപ്പിനും ആവശ്യക്കാരുണ്ട്. മാസം 1.25 ലക്ഷം രൂപയിലധികം വരുമാനം ലഭിക്കുന്നു. രാവിലെ 11ന് തുറക്കുന്ന കട അർദ്ധരാത്രിയിലാണ് അടയ്ക്കുന്നത്.
തയ്യാറാക്കും വിധം
24 മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്ത നറുനീണ്ടി ചൂടാക്കി കുറുക്കിയെടുക്കും. ശേഷം ഇരട്ടിമധുരം, ഉണക്ക മുന്തിരി, ശർക്കര, പഞ്ചസാര എന്നിവ ചേർത്ത് സിറപ്പ് ഉണ്ടാക്കും. ഈ സിറപ്പ് ഉപയോഗിച്ചാണ് സർബത്ത് നിർമ്മിക്കുന്നത്.
ഒരു ലിറ്റർ സിറപ്പിന്റെ വില : 300 രൂപ
ഒരു ഗ്ലാസ് സർബത്തിന്റെ വില : 40 രൂപ
ശരീരപുഷ്ടിക്കും രക്തശുദ്ധിക്കും ശരീരത്തിൽ നിന്ന് മൂത്രവും വിയർപ്പും കൂടുതലായി പുറത്തുകളയുന്നതിനും നറുനീണ്ടി ഉത്തമമാണ്. വാതം, മൂത്രാശയരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ മുതലായവയ്ക്ക് നല്ലതാണ്. ശരീരത്തിന് നല്ല തണുപ്പ് ലഭിക്കും.
അരവിന്ദ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |