തിരുവനന്തപുരം: സ്വാതന്ത്ര്യം നേടിയ ശേഷമുള്ള 75 വർഷക്കാലത്തെ അനവധി ഇലക്ഷനുകളിൽ സ്ഥാനാർത്ഥിയായും
പ്രചാരകനായും പങ്കെടുത്ത മുതിർന്ന ബി.ജെ.പി നേതാവ് കെ. രാമൻപിള്ളയ്ക്ക് ഇന്നത്തെ മാറ്റത്തിൽ വിസ്മയം. ജനസംഘത്തിന്റേയും പിന്നീട് ബി.ജെ.പിയുടേയും കേരളത്തിലെ സ്ഥാപക നേതാക്കളിലൊരാളായ കെ. രാമൻപിള്ള. എൻ.ഡി.എയുടെ. കേരളത്തിലെ ആദ്യ ചെയർമാനുമാണ്. 90 വയസായ
അദ്ദേഹം ബി.ജെ.പി നാഷണൽ കൗൺസിൽ അംഗവും അരബിന്ദോ കൾച്ചറൽ സൊസൈറ്റി അദ്ധ്യക്ഷനുമാണ്. വെഞ്ഞാറമൂടിലെ ത്രിവേണി ജംഗ്ഷനിലെ കൃഷ്ണകൃപയിൽ നിന്ന് ദിവസവും സ്റ്റാച്യുവിലെ ബി.ജെ.പി ജില്ലാകമ്മിറ്റി ഓഫീസിലും അതിനോട് ചേർന്നുള്ള അരബിന്ദോ സൊസൈറ്റി ഓഫീസിലുമെത്തും.
തിരഞ്ഞെടുപ്പ് ഓർമ്മകൾ:
പാർട്ടികളും വോട്ടർമാരും മാറി. മാറാത്തത് കേരളം.1950ൽ, 15-ാമത്തെ വയസിൽ മന്നവും ആർ. ശങ്കറും നേതൃത്വം കൊടുത്ത ഡെമോക്രാറ്റിക് കോൺഗ്രസിനായി നെടുമങ്ങാട് പ്രവർത്തിച്ചുകൊണ്ടാണ് തുടക്കം. വോട്ടില്ലെങ്കിലും അന്ന് ആവേശത്തിന് പ്രായത്തെക്കാൾ ഉയരമുണ്ടായിരുന്നു. വോട്ടവകാശം കിട്ടിയതിന് ശേഷം പ്രവർത്തിച്ചത് 1957ൽ കെ. ബാലകൃഷ്ണന് വേണ്ടിയായിരുന്നു. 60ൽ ജനസംഘത്തിനായി പട്ടാമ്പിയിലെ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഒരു തിരഞ്ഞെടുപ്പിലും ജയിച്ചില്ലെന്ന വിഷമമുണ്ട്. മത്സരിച്ചപ്പോഴും വോട്ട് ചെയ്തപ്പോഴും നയിച്ചപ്പോഴും എല്ലാമതേ.
ആദ്യമായി സ്ഥാനാർത്ഥിയായത്?
1991ൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരിക്കെ തിരുവനന്തപുരം ഈസ്റ്റിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചതാണ് ആദ്യ സ്ഥാനാർത്ഥിത്വം. അന്നാണ് 'കോലിബി" സഖ്യമെന്ന ആരോപണമുണ്ടായത്. 96ൽ തിരുവനന്തപുരത്തു നിന്ന് ലോക്സഭയിലേക്കും മത്സരിച്ചു. ജനസംഘവും ബി.ജെ.പി.യും രാഷ്ട്രീയ സത്യസന്ധത പുലർത്തിയ പ്രസ്ഥാനങ്ങളാണ്. എന്നിട്ടും കോൺഗ്രസുമായും ലീഗുമായും രഹസ്യധാരണയെന്ന ആരോപണമുയർന്നു. ചതിയിൽപ്പെടുത്തി ജനസംഘത്തേയും ബി.ജെ.പിയേയും പരാജയപ്പെടുത്താനുള്ള ശ്രമം കേരളത്തിൽ എന്നുമുണ്ടായിരുന്നു.
അന്നത്തെയും ഇന്നത്തെയും
തിരഞ്ഞെടുപ്പകൾ:
പണ്ട് വാക്കിനായിരുന്നു വില. ഇന്ന് പണത്തിനും. ജനങ്ങൾക്ക് ചോയ്സില്ല. നിറുത്തുന്ന സ്ഥാനാർത്ഥികൾ പരിമിതം.
ഇന്ന് എല്ലാ പാർട്ടികളും റോഡ് ഷോയിലാണ് വിശ്വസിക്കുന്നത്. വോട്ടർമാരിലല്ല. വോട്ടർമാരെ നേതാക്കൾ കാണുന്നില്ല. അവരെ അറിയുന്നില്ല. പിന്നെന്ത് തിരഞ്ഞെടുപ്പാണ്? . ആദ്യകാലങ്ങളിൽ ജനസംഘം സ്ഥാനാർത്ഥികൾക്ക് കൈയിൽ പൈസയുണ്ടായിരുന്നില്ല. പിരിവെടുത്താലും ആരും തരില്ല. ഇടതുപക്ഷത്തിന്റെ അക്രമങ്ങളിൽ പ്രതികരിക്കാൻ വെമ്പുന്ന അണികൾക്ക് രാഷ്ട്രീയ ബോധം നൽകാൻ അന്ന് പ്രയാസപ്പെട്ടിരുന്നു. ഇന്ന് ആ സ്ഥിതി മാറി. പക്ഷെ ബോധവും ചിന്താശേഷിയുമുള്ള വോട്ടർമാർ ഇന്നും നെഗറ്റീവ് വോട്ട് ചെയ്യുന്നത് കാണുമ്പോൾ വിഷമമാണ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |