തിരുവനന്തപുരം: ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് അശ്ലീലചിത്രങ്ങൾ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ മനഃശാസ്ത്രജ്ഞയുടെ നിയമപോരാട്ടം ഫലം കണ്ടു. കോടതി നിർദ്ദേശത്തെത്തുടർന്ന് ഹാക്കറുടെ വ്യക്തിഗത വിവരങ്ങൾ ഫേസ്ബുക്ക് അധികൃതർ അന്വേഷണ സംഘത്തിനു കൈമാറി. ഐ.പി അഡ്രസ് അടക്കമുള്ള വിവരങ്ങൾ ലഭിച്ചതിനാൽ പ്രതിയെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
രാജ്യത്ത് ആദ്യമായാണ് ഫേസ്ബുക്ക് വ്യക്തിഗത വിവരങ്ങൾ കൈമാറുന്നത്. സൈബർ സെല്ലിനു ഇ- മെയിലിലൂടെ കൈമാറിയ വിവരങ്ങൾ പൊലീസ് കോടതിയിൽ സമർപ്പിച്ചു. അടുത്തയാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോൾ പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് കോടതിയെ അറിയിക്കും.
മനഃശാസ്ത്രജ്ഞയായ കലാ മോഹനാണ് സൈബർ ആക്രമണത്തിനിരയായത്. പ്രതിയാരെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് കലാമോഹൻ. സൈബർ സെൽ രജിസ്റ്റർ ചെയ്ത കേസ് തിരുവനന്തപുരം സി.ജെ.എം കോടതി പരിഗണിച്ചപ്പോഴാണ് ഫേസ്ബുക്കിനോട് രേഖകൾ നൽകാൻ ആവശ്യപ്പെട്ടത്. ആദ്യഘട്ടത്തിൽ പൊലീസ് വിവരങ്ങൾ ആവശ്യപ്പെട്ടെങ്കിലും ഫേസ്ബുക്ക് നൽകിയിരുന്നില്ല. രേഖകൾ നൽകില്ലെന്നു പറയാൻ ഫേസ്ബുക്കിനു അധികാരമില്ലെന്ന് എ.പി.പി പ്രവീൺ കുമാർ വാദിച്ചു.
പ്രോസിക്യൂഷൻ വാദം കോടതി പരിഗണിക്കാനിരിക്കെയാണ് അതിവേഗത്തിൽ വിവരങ്ങൾ കൈമാറിയത്. അതേസമയം, കിളിമാനൂരിൽ വീട്ടമ്മയെ വാട്‌സാപ്പിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ ഫേസ്ബുക്കിന്റെ സഹോദര സ്ഥാപനമായ വാട്സാപ്പിനെതിരായ കോടതി നടപടികൾ ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു. ഇരു കേസുകളും ഒരേ കോടതിയാണ് പരിഗണിക്കുന്നത്.
''സൈബർ ആക്രമണങ്ങൾക്കെതിരെ എല്ലാവരും പ്രതികരിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്-'' മനഃശാസ്ത്രജ്ഞ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |