കൊച്ചി: പത്ത് വർഷത്തിനിടെ ഉപഭോഗ രീതികളിൽ വിപ്ളവകരമായ മാറ്റം വന്നതിലൂടെ ഇന്ത്യയിലെ . ഗ്രാമങ്ങളിലും നഗരങ്ങളിലും പുതിയ ഉപഭോഗ സംസ്കാരം രൂപപ്പെടുകയാണെന്ന് കേന്ദ്ര സർക്കാരിന്റെ പുതിയ സർവേ വ്യക്തമാക്കുന്നു. അരി, ഗോതമ്പ്, പയർ വർഗങ്ങൾ എന്നിവ വാങ്ങുന്നതിൽ കുറവുണ്ടായപ്പോൾ പാനീയങ്ങൾ, റിഫ്രഷ്മെന്റുകൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, കൺസ്യൂമർ ഉത്പന്നങ്ങൾ എന്നിവയ്ക്കായി പണം ചെലവഴിക്കുന്ന രീതിയിലേക്ക് ഇന്ത്യക്കാരുടെ ശീലം മാറിയെന്ന് കേന്ദ്ര സർക്കാരിന്റെ ഉപഭോഗ സർവേ വ്യക്തമാക്കുന്നു. നഗര പ്രദേശങ്ങളേക്കാൾ ഉയർന്ന ഉപഭോഗ വളർച്ചയാണ് നഗര മേഖലകളിലുള്ളതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഗ്രാമീണ മേഖലകളിൽ 2011-12 വർഷം ഭക്ഷ്യ ഉത്പന്നങ്ങൾക്ക് വേണ്ടി 53 ശതമാനം പണം ചെലവഴിച്ചിരുന്നത് കഴിഞ്ഞ വർഷം 46 ശതമാനം താഴ്ന്നു. നഗര പ്രദേശങ്ങളിലെ പ്രതിമാസ ശരാശരി ഭക്ഷ്യ ഉപഭോഗം 43 ശതമാനത്തിൽ നിന്ന് 39 ശതമാനമായി താഴ്ന്നു. ഭക്ഷ്യേതര ആവശ്യങ്ങൾക്കായുള്ള ചെലവ് ഗ്രാമങ്ങളിൽ 53.6 ശതമാനവും നഗരങ്ങളിൽ 60.8 ശതമാനവുമായി ഉയർന്നു. ഗോതമ്പ്, അരി, പയർവർഗങ്ങൾ എന്നിവയുടെ ഉപഭോഗം കുത്തനെ താഴുകയാണ്. അതേസമയം ടെലിവിഷൻ, ഫ്രിഡ്ജ്, എസി എന്നിവയ്ക്കൊപ്പം ജീവിതം ലളിതമാക്കുന്ന ഉത്പന്നങ്ങൾ വാങ്ങുന്നതിന് കൂടുതൽ പണം ചെലവഴിക്കാൻ ഇന്ത്യയിലുള്ളവർ കൂടുതൽ പണം മുടക്കുന്നുവെന്നും സർവേ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം ജൂലായ് വരെയുള്ള പന്ത്രണ്ട് മാസക്കാലയളവിൽ ഒരാളുടെ ശരാശരി ഗ്രാമീണ ഉപഭോഗം 3773 രൂപയാണ്. നഗര ഉപഭോഗം ഇക്കാലയളവിൽ 6,469 രൂപയാണെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിംഗ് രീതി മാറും
2011-12 വർഷത്തിലാണ് ഇതിന് മുമ്പ് ഉപഭോഗ ശീലം വ്യക്തമാക്കുന്ന സർവേ അവസാനമായി സർക്കാർ പുറത്തുവിട്ടത്. 2017-18 വർഷത്തിൽ തയ്യാറാക്കിയെങ്കിലും ഡാറ്റ കൃത്യമല്ലെന്ന പേരിൽ സർവേ ഫലം പ്രസിദ്ധീകരിച്ചില്ല. ഇത്തവണത്തെ സർവേ ഡാറ്റകൾക്ക് അനുസരിച്ച് ഉപഭോക്തൃ വില സൂചിക കണക്കാക്കുന്നതിൽ മാറ്റം വരുമെന്ന് വിദഗ്ദ്ധർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |