പന്ന്യൻ രവീന്ദ്രൻ - തിരുവനന്തപുരം
കണ്ണൂർ ജില്ലയിലെ കക്കാട്ട് ജനനം. 1964 ജനുവരിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗം. 1979 മുതൽ 82 വരെ എ.ഐ.വൈ.എഫിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. 1982 മുതൽ 86 വരെ സി.പി.ഐ അവിഭക്ത കണ്ണൂർ ജില്ലാ സെക്രട്ടറി. 1982ൽ പാർട്ടി സംസ്ഥാന കൗൺസിൽ അംഗം. 1996 മുതൽ ഒമ്പതു വർഷം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി. 2005ൽ തിരുവനന്തപുരത്ത് നിന്ന് ലോക്സഭാംഗം. 2005ൽ ദേശീയ എക്സിക്യൂട്ടിൽ. 2012 മുതൽ 2015 വരെ സിപിഐ സംസ്ഥാന സെക്രട്ടറിയായി. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാനുമായിരുന്നു. ഭാര്യ: രത്നവല്ലി. മക്കൾ: രാകേഷ്, രൂപേഷ്, രതീഷ്.
വി. ജോയി (55)- ആറ്റിങ്ങൽ
ചിറയിൻകീഴിലെ അഴൂരിൽ ജനനം. കേരള യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, യൂണിയൻ എക്സിക്യൂട്ടീവ് അംഗം, സെനറ്റ് അംഗം, എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചു. അഴൂർ പഞ്ചായത്ത് പ്രസിഡന്റായും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു. ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെ വർക്കലയിൽ നിന്ന് 2016ൽ നിയമസഭാംഗമായി. 2023 ജനുവരിയിൽ ജില്ലാ സെക്രട്ടറിയായി. തുടർന്ന് സംസ്ഥാന കമ്മറ്റിയംഗം. അഴൂർ പെരുങ്ങുഴി സൗഹൃദത്തിൽ പരേതരായ വിജയന്റെയും ഇന്ദിരയുടെയും മകനാണ്. ഭാര്യ: സുനിത. മക്കൾ: ആര്യ, ആർഷ.
എം. മുകേഷ് - കൊല്ലം
നിലവിൽ കൊല്ലം എം.എൽ.എയാണ് സിനിമാതാരം കൂടിയായ എം. മുകേഷ്. രണ്ടാം തവണയാണ് കൊല്ലത്ത് നിന്നും നിയമസഭാംഗമായത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി 2016ൽ 17611, 2021ൽ 2072 എന്നിങ്ങനെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. നാടകാചര്യൻ ഒ. മാധവന്റെയും പ്രസിദ്ധ നാടക നടി വിജയകുമാരിയുടെയും മകനാണ്. സംഗീത നാടക അക്കാദമി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മുകേഷ് കഥകൾ എന്ന ഓർമ്മക്കുറിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു. കൊല്ലം പട്ടത്താനം കിഴക്കേവീട്ടിലാണ് താമസം. ഇതുവരെ 303 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
സി.എ. അരുൺ കുമാർ - മാവേലിക്കര,
കന്നി മത്സരം. കായംകുളം കൃഷ്ണപുരം ചൂളപറമ്പിൽ വീട്ടിൽ പരേതനായ കെ. അയ്യപ്പന്റെയും കെ. ഓമനയുടെയും മകൻ. 41 വയസ്. എ.ഐ.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവേശം. കായംകുളം, മാവേലിക്കര, ആലപ്പുഴ കോടതികളിൽ അഭിഭാഷകവൃത്തി. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം, സി.പി.ഐ ആലപ്പുഴ ജില്ലാ എക്സിക്യൂട്ടീവ് അംഗം, കൃഷി വകുപ്പ് മന്ത്രി പി.പ്രസാദിന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിക്കുന്നു. ഭാര്യ: ജയശ്രീ, മകൾ : ആത്മിക.
എ.എം.ആരിഫ് - ആലപ്പുഴ
സിറ്റിംഗ് എംപി. ലോക്സഭയിലേക്ക് രണ്ടാം മത്സരം. മൂന്നു ടേം നിയമസഭാംഗം. 1991ൽ ജില്ലാ കൗൺസിലംഗം. ആലപ്പുഴ സഖറിയബസാറിൽ പരേതരായ അബ്ദുൾ മജീദിന്റെയും നബീസയുടെയും മകൻ. 60 വയസ്. 1992 മുതൽ ചേർത്തല കോടതിയിലെ അഭിഭാഷകൻ. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം, സി.പി.എം ചേർത്തല ഏരിയ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: ഷഹനാസ് ബീഗം (ഹോമിയോപ്പതി ഡോക്ടർ). മക്കൾ: സൽമാൻ ആരിഫ് (എം.ബി.എ ബിരുദധാരി), റിസ്വാന ആരിഫ് (അവസാനവർഷ ബി.എച്ച്.എം.എസ് വിദ്യാർത്ഥി).
ഡോ. ടി.എം. തോമസ് ഐസക് - പത്തനംതിട്ട
പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആദ്യ പോരാട്ടം. 1952 സെപ്തംബർ 26ന് കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് ജനിച്ചു. 72 വയസ്. സി.പി.എം കേന്ദ്രകമ്മറ്റിയംഗം. ജനകീയാസൂത്രണത്തിന്റെ ശിൽപ്പികളിൽ പ്രമുഖൻ. 2001ലും 2006ലും മാരാരിക്കുളം മണ്ഡലത്തെയും 2011ലും 2016ലും ആലപ്പുഴ മണ്ഡലത്തെയും നിയമസഭയിൽ പ്രതിനിധീകരിച്ചു. 2006ൽ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിലും 2016ൽ ഒന്നാം പിണറായി സർക്കാരിലും ധനകാര്യ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചു.
തോമസ് ചാഴികാടൻ- കോട്ടയം
വെളിയന്നൂരിൽ സിറിയക് ഏലിയാമ്മ ദമ്പതികളുടെ മകൻ. 72 വയസ്. സി.എക്കാരനാണ്. പഞ്ചാബ് നാഷണൽ ബാങ്കിലെ മുൻ ഉദ്യോഗസ്ഥൻ. 1991ൽ ഏറ്റുമാനൂരിൽ സ്ഥാനാർത്ഥിയായിരുന്ന സഹോദരൻ ബാബു ചാഴികാടന്റെ മരണത്തെ തുടർന്ന് പകരക്കാരനായി. ഏറ്റുമാനൂരിൽ നിന്ന് നാല് തവണ നിയമസഭാംഗം. 2019ൽ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജയിച്ചു. അഡിഷണൽ ചീഫ് ടൗൺ പ്ലാനറായി വിരമിച്ച ആൻ ജേക്കബാണ് ഭാര്യ.
ജോയ്സ് ജോർജ് -ഇടുക്കി
ഇടുക്കി വാഴത്തോപ്പ് പാലിയത്ത് ജോർജ്ജിന്റെയും മേരിയുടെയും മകൻ. വയസ് 53. 25 വർഷമായി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകൻ. ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നത് മൂന്നാം തവണ. 2014ൽ ജയിച്ചു. 2019ൽ തോറ്റു. ഭാര്യ: അനൂപ ജോയ്സ് (വാഴത്തോപ്പ് സെന്റ് ജോർജ്ജ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക). മകൻ: ജോർജ്ജിൻ ജോർജ്ജ് (നിയമ വിദ്യാർത്ഥി).
കെ.ജെ. ഷൈൻ - എറണാകുളം
കെ.എസ്.കെ.ടി.എ സംസ്ഥാന കമ്മിറ്റി അംഗം. പറവൂർ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണാണ് ഷൈൻ.
സി.പി.എം പറവൂർ ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായ 53കാരി ഇപ്പോൾ ഡെപ്യൂട്ടേഷനിൽ സമഗ്ര ശിക്ഷ കേരളയിൽ ട്രെയിനറാണ്.
ഭർത്താവ് റിട്ട. പഞ്ചായത്ത് സീനിയർ സൂപ്രണ്ട് ഡൈന്യൂസ് തോമസ്. മക്കൾ: ആരോമൽ, അലൻ, ആമി.
സി. രവീന്ദ്ര നാഥ് - ചാലക്കുടി
2006 മുതൽ 2021 വരെ നിയമസഭാംഗം. 2016ൽ പിണറായി വിജയൻ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രി. സി.പി.എം തൃശൂർ ജില്ലാകമ്മിറ്റിയംഗവും തൃശൂർ സെന്റ് തോമസ് കോളേജ് റിട്ട. രസതന്ത്രം അദ്ധ്യാപകനുമാണ്. ഭാര്യ: കേരളവർമ കോളേജ് റിട്ട. അദ്ധ്യാപിക പ്രൊഫ. വിജയ. മക്കൾ: ജയകൃഷ്ണൻ (ആലുവ), ഡോ. ലക്ഷ്മി ദേവി (ആയുർവേദ ഡോക്ടർ അമേരിക്ക). മരുമക്കൾ: രേഷ്മ (ഫെഡറൽ ബാങ്ക്, തൃശൂർ), നന്ദകുമാർ (എൻജിനിയർ, അമേരിക്ക).
വി.എസ്. സുനിൽകുമാർ - തൃശൂർ
2006 മുതൽ 2021 വരെ നിയമസഭാംഗം. 2016ലെ പിണറായി മന്ത്രിസഭയിൽ കൃഷിമന്ത്രി. 1992 മുതൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം. എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് മുതൽ ദേശീയ സെക്രട്ടറി വരെയെത്തി. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി മുതൽ ദേശീയ സെക്രട്ടറി വരെയായി. തൃശൂർ ഉപഭോക്തൃഫോറം അംഗമായിരുന്ന അഡ്വ. രേഖ സുനിൽകുമാറാണ് ഭാര്യ. മകൻ: നിരഞ്ജൻ കൃഷ്ണ (മദ്രാസ് ക്രിസ്ത്യൻ കോളേജിൽ എം.എ ഇക്കണോമിക്സ്).
എ. വിജയരാഘവൻ - പാലക്കാട്
സി.പി.എം പി.ബി അംഗം. മുൻ സംസ്ഥാന സെക്രട്ടറി. 1956 മാർച്ച് 23ന് ആപമ്പാടൻ പരങ്ങോടന്റെയും മാളുക്കുട്ടിയമ്മയുടേയും മകനായി മലപ്പുറത്ത് ജനനം. ബി.എ, എൽ.എൽ.ബി ബിരുദധാരി.
വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ വിജയരാഘവൻ 1986ൽ എസ്.എഫ്.ഐ ദേശീയ അദ്ധ്യക്ഷനായി.1989ൽ പാലക്കാട് നിന്നു ലോക്സഭയിലെത്തി. 1998ൽ രാജ്യസഭാംഗവുമായി. മന്ത്രി ആർ.ബിന്ദുവാണ് ഭാര്യ. മകൻ: ഹരികൃഷ്ണൻ.
കെ. രാധാകൃഷ്ണൻ - ആലത്തൂർ
ദേവസ്വം വകുപ്പ് മന്ത്രി. ചേലക്കര എം.എൽ.എ. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം, മുൻ സ്പീക്കർ. 1964 മാർച്ച് 24ന് ഇടുക്കിയിലെ പുള്ളിക്കാനത്ത് എം.സി.കൊച്ചുണ്ണി - ചിന്നമ്മയുടെ മകനായി ജനനം. 1996ൽ നിയമസഭയിലെത്തി. കന്നിയങ്കത്തിൽ ഇ.കെ. നായനാർ മന്ത്രിസഭയിൽ പട്ടിക ജാതി പട്ടിക വർഗ ക്ഷേമം, യുവജനകാര്യം വകുപ്പ് മന്ത്രിയായി. 2011വരെ തുടർച്ചയായി നിയമസഭയിലെത്തി. പിന്നീട് 2021മത്സരിച്ച് രണ്ടാമതും മന്ത്രിയായി.
വി.വസീഫ് - മലപ്പുറം
ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കോഴിക്കോട് കൊടിയത്തൂർ സ്വദേശി. എം.കോം, എം.എഡ് ബിരുദധാരി. 40കാരനായ വസീഫ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഇതാദ്യം. കോഴിക്കോട് കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ അദ്ധ്യാപകനായിരുന്നു. ഹയർ സെക്കൻഡറി വിഭാഗത്തിൽ അക്കൗണ്ട്സ് ഓഫീസറായിരുന്ന വളപ്പിൽ ബീരാൻകുട്ടിയുടെയും വഹീദയുടെയും മകനാണ്. ഡോ.അർഷിദയാണ് ഭാര്യ. ഐൻ, അലൈൻ, അഥീൻ എന്നിവർ മക്കളാണ്.
കെ.എസ്. ഹംസ - പൊന്നാനി
മുസ്ലിം ലീഗ് മുൻ സംസ്ഥാന സെക്രട്ടറി. 57 വയസ്. തൃശൂരിലെ പാഞ്ഞാൾ സ്വദേശിയാണ്. ബി.എ.ഇക്കണോമിക്ക്സ് ബിരുദധാരി. നേരത്തെ പാഞ്ഞാൾ പഞ്ചായത്ത് മെമ്പറായും പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. തൃശൂരിലെ മലബാർ എൻജിനീയറിംഗ് കോളേജിന്റെയും ഇഖ്രാ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും ചെയർമാനാണ്. ഭാര്യ നസീമ. ഡോ.ലുലു തസ്ലിം, അഫ്താബ്, മെതാബ്, ബതൂൽ എന്നിവരാണ് മക്കൾ.
എളമരം കരീം - കോഴിക്കോട്
സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി. രാജ്യസഭയിൽ സി.പി.എം കക്ഷി നേതാവ്. മലപ്പുറം ജില്ലയിൽ എളമരത്ത് ജനനം. 1970 ൽ സി.പി.എം അംഗം. 1973ൽ മാവൂർ ഗ്വാളിയോർ റയോൺസ് കരാർ തൊഴിലാളി യൂണിയൻ അംഗം. 2005ൽ സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം. 2012ൽ സംസ്ഥാന സ്രെകട്ടേറിയറ്റ് അംഗം. 2018ൽ ക്രേന്ദകമ്മിറ്റി അംഗം. 1996-ൽ കോഴിക്കോട് നിന്നും 2006ൽ ബേപ്പൂരിൽ നിന്നും നിയമസഭയിൽ. 2006ൽ വ്യവസായ മന്ത്രി.
കെ.കെ. ശൈലജ- വടകര
പാർലമെന്റിലേക്ക് കന്നിപോരാട്ടം.1996ൽ കൂത്തുപറമ്പ്, 2006ൽ പേരാവൂർ ,2016ൽ കൂത്തുപറമ്പ് എന്നിവിടങ്ങളിൽ നിന്ന് നിയമസഭയിലെത്തി.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മട്ടന്നൂർ മണ്ഡലത്തിൽ റെക്കോഡ് ഭൂരിപക്ഷം.ഒന്നാം പിണറായി സർക്കാരിൽആരോഗ്യ മന്ത്രി . സി.പി.എം.കേന്ദ്ര കമ്മിറ്റി അംഗം. അദ്ധ്യാപികയായിരുന്നു.മട്ടന്നൂർ നഗരസഭാ മുൻ ചെയർമാനും സി.പി.എം ഏരിയാ കമ്മിറ്റി അംഗവുമായ കെ. ഭാസ്കരനാണ് ഭർത്താവ്. എൻജിനിയർമാരായ ശോഭിത്, ലസിത് എന്നിവർ മക്കൾ.
ആനീ രാജ - വയനാട്
കണ്ണൂരിലെ ആറളം വട്ടപ്പറമ്പിൽ തോമസ് മറിയ ദമ്പതികളുടെ മകൾ. സി.പി.ഐ ദേശീയ സെക്രട്ടറിയറ്റ് അംഗവും ദേശീയ മഹിളാ ഫെഡറേഷൻ അഖിലേന്ത്യാ സെക്രട്ടറിയുമാണ്.ഇരുപത്തിരണ്ടാമത്തെ വയസിൽ സി.പി.ഐ കേരള സംസ്ഥാന കമ്മറ്റി അംഗമായി. മഹിളാസംഘം കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി,സംസ്ഥാന അസി.സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. സി.പി.ഐ അഖിലേന്ത്യാ സെക്രട്ടറിയായ ഡി. രാജയുടെ ഭാര്യ. മകൾ: എ.ഐ.എസ്.എഫ് നേതാവ് അപരാജിത രാജ.
എം.വി. ജയരാജൻ - കണ്ണൂർ
സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി.പാർലമെന്റിലേക്ക് ആദ്യ മത്സരം . എടക്കാട് മണ്ഡലത്തിൽ നിന്ന് രണ്ടു തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ചുമതലയും വഹിച്ചു.
നിയമ ബിരുദധാരി. കണ്ണൂർ പെരളശേരി സ്വദേശി. കേരള ബാങ്ക് ഡെപ്യൂട്ടി ജനറൽമാനേജരായ കെ.ലീന ഭാര്യ. എൻജിനിയർമാരായ എം.വി. സഞ്ജയ്, എം.വി. അജയ് എന്നിവർ മക്കൾ .
എം.വി ബാലകൃഷ്ണൻ - കാസർകോട്
സി.പി.എം ജില്ലാ സെക്രട്ടറി. ചെറുവത്തൂർ കൊവ്വൽ എ.യു.പി സ്കൂൾ പ്രധാനദ്ധ്യാപക ജോലി രാജിവെച്ചു പാർട്ടിയിൽ സജീവമായി. കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കണ്ണൂർ സർവകലശാലാ സിൻഡിക്കറ്റംഗം, ഖാദി ബോർഡ് വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: എം.കെ. പ്രേമവല്ലി (റിട്ട. ക്ലായിക്കോട് സഹകരണ ബാങ്ക് ജീവനക്കാരി). മക്കൾ: എം.കെ. പ്രതിഭ, എം.കെ. പ്രവീണ. മരുമക്കൾ: പി. വിജയകുമാർ മംഗലശ്ശേരി, പ്രസാദ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |