പോത്തൻകോട്/കഴക്കൂട്ടം : കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിലെ വാട്ടർ അതോറിട്ടിയുടെ ഉപയോഗശൂന്യമായ വാട്ടർ ടാങ്കിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ഒരു വർഷത്തിലേറെ പഴക്കം വരുമെന്നാണ് സൂചന. കാമ്പസിലെ ബോട്ടണി ഡിപ്പാർട്ട്മെന്റിനോടു ചേർന്ന ടാങ്കിനുള്ളിലാണ് കണ്ടെത്തിയത്. ചുറ്റുമതിലും സെക്യൂരിറ്റി ജീവനക്കാരുടെ കാവലുമുള്ള ഈ ഭാഗത്ത് കടക്കണമെങ്കിൽ ഏറെ ബുദ്ധിമുട്ടാണ്. ടാങ്കിനുള്ളിൽ ആത്മഹത്യ ചെയ്തതാണെങ്കിൽ പഴയ പമ്പ് ഹൗസിനെക്കുറിച്ച് പരിചയമുള്ളവരായിരിക്കണമെന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകം ആകാനുള്ള സാദ്ധ്യതയും പൊലീസ് തള്ളികളയുന്നില്ല. പുറത്തെടുത്ത് പരിശോധന നടത്തിയാലേ പുരുഷന്റേതാണോ സ്ത്രീയുടെയാണോ എന്ന് കണ്ടെത്താൻ സാധിക്കൂ.
കാമ്പസിലെ ജീവനക്കാരനാണ് അസ്ഥികൂടം കണ്ടത്. തുടർന്ന് കഴക്കൂട്ടം പൊലീസ് പരിശോധന നടത്തി. വാട്ടർ ടാങ്കിന്റെ15 അടി താഴ്ചയിലാണ് അസ്ഥികൂടം കിടന്നിരുന്നത്. വർഷങ്ങൾക്ക് മുൻപ് വാട്ടർ അതോറിറ്റി ഉപയോഗിച്ചിരുന്ന ടാങ്കിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പ്രദേശം മുഴുവനും കാടുപിടിച്ചു കിടക്കുന്നതിനാൽ ഇവിടെ ആരും പോകാറില്ല. ടാങ്കിനുള്ളിൽ ഇറങ്ങാൻ മതിയായ സുരക്ഷയില്ലാത്തതിനാൽ ഫയർഫോഴ്സ് തിരികെ മടങ്ങി. ഇന്ന് രാവിലെ ഫോറൻസിക് ഉദ്യോഗസ്ഥർ എത്തിയശേഷം ഫയർഫോഴ്സിന്റെ സഹായത്തോടെ അസ്ഥികൂടം പുറത്തെടുക്കുമെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു.
ടാങ്കിന്റെ മുകളിൽ നിന്ന് ഒരാൾക്ക് ഇറങ്ങാവുന്ന മാൻഹോൾ ഉണ്ട്. മാൻഹോളിനോടു ചേർന്ന് നിർമ്മിച്ചിട്ടുള്ള ഇരുമ്പ് ഗോവണിപ്പടിയുടെയുള്ളിൽ പ്ലാസ്റ്റിക്ക് കയർ കെട്ടിയ നിലയിലാണ്. കഴുത്തിൽ കുരുക്കിട്ട നിലയിലായിരുന്നു അസ്ഥികൂടം. ഇന്നലെ ഉച്ചതിരിഞ്ഞ് ഇവിടെത്തെ പമ്പ് ഓപ്പറേറ്റർ ഈ ഭാഗം പരിശോധിക്കുമ്പോഴാണ് പഴകി ദ്രവിച്ച കറുത്ത കുട ടാങ്കിന് മുകളിലിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ടോർച്ച് തെളിച്ച് നോക്കുമ്പോൾ ടാങ്കിനടിയിൽ അസ്ഥികൂട അവശിഷ്ടങ്ങൾ കാണുകയായിരുന്നു.
ക്യാപ്ഷൻ : വാട്ടർ ടാങ്ക് പരിസരത്ത് പൊലീസ് പരിശോധന നടത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |