തിരുവനന്തപുരം: യു.ഡി.എഫ് ഉഭയകക്ഷി ചർച്ച പൂർത്തിയായെന്നും കോൺഗ്രസ് 16 സീറ്റിൽ മത്സപരിക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. മലപ്പുറത്തും പൊന്നാനിയിലും മുസ്ലിംലീഗും കൊല്ലത്ത് ആർ.എസ്.പിയും കോട്ടയത്ത് കേരള കോൺഗ്രസും മത്സരിക്കും. ലീഗിന് മൂന്നാം സീറ്റിനുള്ള അർഹതയുണ്ട്. എന്നാൽ പ്രത്യേക സാഹചര്യത്തിൽ സീറ്റ് നൽകുന്നതിലുള്ള പ്രയാസം അവരെ ബോധ്യപ്പെടുത്തി. അടുത്തതായി ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് ലീഗിന് നൽകും. അതിനു ശേഷം വരുന്ന സീറ്റ് കോൺഗ്രസ് എടുക്കും. യു.ഡി.എഫ് ഭരണത്തിൽ എത്തുമ്പോൾ ലീഗിന് രണ്ട് സീറ്റെന്ന കീഴ്‌വഴക്കം ഉറപ്പാക്കും. 20 സീറ്റുകളും നേടാനുള്ള പ്രവർത്തനവുമായി മുന്നോട്ട് പോകും.
ഇത്തവണത്തേത് ഒഴികെയുള്ള എല്ലാ തദ്ദേശ തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫാണ് ലീഡ് ചെയ്തത്. ഏഴ് തിരഞ്ഞെടുപ്പുകളിൽ 32 സീറ്റുകൾ സി.പി.എമ്മിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തെന്നും അദ്ദേഹം പറഞ്ഞു.
ടി.പി കേസിലെ സി.പി.എം പങ്ക് വ്യക്തമായി
ടി.പി. ചന്ദ്രശേഖരൻ വധത്തിലും ഗൂഢാലോചനയിലും സി.പി.എമ്മിന് പങ്കുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്നതാണ് ഹൈക്കോടതി വിധിയെന്ന് വി.ഡി. സതീശൻ പറഞ്ഞു. ജയിലിൽ കിടക്കുന്ന കൊലയാളികളുടെ കുടുംബത്തെ സി.പി.എം എല്ലാ മാസവും സഹായിക്കുന്നുണ്ടെന്ന് പ്രൊബേഷൻ ഓഫീസർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം എസ്.ഐയുടെ കർണപടം എസ്.എഫ്.ഐ നേതാക്കൾ അടിച്ചുപൊട്ടിച്ചു. പൂക്കോട് വെറ്റനറി സർവകലാശാലയിലെ രണ്ടാം വർഷം വിദ്യാർത്ഥിയായ സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചു കൊന്നു. സംഭവം ഡീൻ ഉൾപ്പെടെയുള്ള അദ്ധ്യാപകർ അക്രമം മറച്ചുവച്ചത് ഞെട്ടിക്കുന്നതാണ്. അദ്ധ്യാപക സംഘടനാ നേതാക്കളുടെ പിൻബലമുള്ള പ്രതികളെ അടിയന്തരമായി നിയമത്തിന് മുന്നിൽ കൊണ്ടു വന്നില്ലെങ്കിൽ ശക്തമായ സമരമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ടി.പി കേസ്: നീതി കിട്ടും വരെ പോരാടുമെന്ന് സുധാകരൻ
ടി.പി. ചന്ദ്രശേഖരൻ വധത്തിലെ ഗൂഢാലോചനക്കേസിൽ നീതി കിട്ടും വരെ കോൺഗ്രസ് പോരാടുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. കൊലപാതകത്തിൽ പങ്കുള്ളവർ ശിക്ഷിക്കപ്പെട്ടെങ്കിലും ഗൂഢാലോചന നടത്തിയവർ നിയമത്തിന് പുറത്താണ്. സി.പി.എം കൊലയാളിപ്പാർട്ടിയാണെന്ന് ഹൈക്കോടതി വിധി വ്യക്തമാക്കുന്നു. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയമായിരിക്കും തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളിലൊന്ന്. നേതാക്കളെ ശിക്ഷിച്ചതോടെ സി.പി.എമ്മിന് കൊലപാതകവുമായുള്ള ബന്ധവും കൊലയാളികൾക്ക് പാർട്ടി നൽകുന്ന സംരക്ഷണവും സാമ്പത്തിക സഹായവും വ്യക്തമായി. അക്രമ രാഷ്ട്രീയത്തെ അതിജീവിച്ച് ജനാധിപത്യ ശബ്ദത്തിനായി പോരാടിയ ശേഷമാണ് താൻ കെ.പി.സി.സി അദ്ധ്യക്ഷ പദവിയിലിരിക്കുന്നത്. ജനാധിപത്യത്തിന്റെ വെളിച്ചം കടക്കാത്ത പാർട്ടി ഗ്രാമമായി കേരളത്തെ മാറ്റാനാണ് പിണറായിയുടെ ശ്രമം. ഉന്മൂലന സിദ്ധാന്തത്തിൽ ഉരിത്തിരിഞ്ഞതാണ് മുഖ്യമന്ത്രിയുടെ രാഷ്ട്രീയം. മോദി-പിണറായി സർക്കാരുകൾക്കെതിരായ ജനരോഷം കേരളത്തിൽ യു.ഡി.എഫ് തരംഗമാകുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |