തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മാർച്ച് 31നകം തീർപ്പാക്കാൻ മന്ത്റി വി. ശിവൻകുട്ടിയുടെ നിർദ്ദേശം. ഡയറക്ടറേറ്റിന്റെ പ്രവർത്തനം വിലയിരുത്താൻ വിളിച്ചുചേർത്ത യോഗത്തിലാണ് ഉദ്യോഗസ്ഥർക്ക് കർശനനിർദ്ദേശം നൽകിയത്.
ഡയറക്ടറേറ്റിലെ 38 സെക്ഷനുകളിലായി ആകെ 16,514 ഫയലുകൾ ശേഷിക്കുന്നുണ്ട്. ആറു മാസത്തിനും ഒരു വർഷത്തിനുമിടയിലുള്ള 10,734 ഫയലുകളും ഒരു വർഷത്തിന് മുകളിലുള്ള 3,371 ഫയലുകളും രണ്ട് വർഷത്തിന് മുകളിലുള്ള 1,605 ഫയലുകളും മൂന്ന് വർഷത്തിന് മുകളിലുള്ള 804 ഫയലുകളും പൊതുവിദ്യാഭ്യാസ കാര്യാലയത്തിൽ തീർപ്പാക്കാനുണ്ട്.
ഓഡിറ്റ് സംബന്ധമായ ഫയലുകളും നിയമന അംഗീകാരം സംബന്ധിച്ച ഫയലുകളും പെൻഷൻ, വിജിലൻസ്, കോടതി കേസുകൾ സംബന്ധിച്ച ഫയലുകളും തീർപ്പാക്കുന്നതിന് ഡയറക്ടറേറ്റിൽ ഒരു അദാലത്ത് സംഘടിപ്പിക്കുകയും ആയതിന്റെ വിവരം ഡയറക്ടർ റിപ്പോർട്ടാക്കി നൽകുകയും വേണം.
ഡയറക്ടറേറ്റിന്റെ കോമ്പൗണ്ടിൽ പഴയ വാഹനങ്ങൾ തുരുമ്പെടുത്ത് കിടക്കുന്നത് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. ഈ പ്രവർത്തനങ്ങൾക്ക് ഒരു അഡിഷണൽ ഡയറക്ടർക്ക് ചുമതല നൽകണം. ഇതു സംബന്ധിച്ച് വ്യക്തമായ റിപ്പോർട്ട് 10 ദിവസത്തിനകം സർക്കാരിന് കൈമാറണം. വിവിധ പരിപാടികൾക്കായി അഡ്വാൻസായി പണം വാങ്ങിയവരുടെ സെറ്റിൽമെന്റിന് ഉടൻ നടപടിയെടുക്കണമെന്നും മന്ത്റി നിർദ്ദേശിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |