മുംബയ് : പിൻവലിച്ച 2000 രൂപ നോട്ടുകളിൽ 97.62 ശതമാനവും തിരിച്ചുകിട്ടിയതായി റിസർവ് ബാങ്ക് വ്യക്തമാക്കി. ഇതിൽ 8470 കോടി രൂപയുടെ നോട്ടുകൾ ഇപ്പോഴും പൊതുജനങ്ങളുടെ പക്കലുണ്ടെന്നും ആർ.ബി.ഐ അറിയിച്ചു.
2023 മേയ് 19നാണ് ആർ.ബി.ഐ 200 രൂപ നോട്ട് പിൻവലിച്ചത്. അന്ന് പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുടെ ആകെ മൂല്യം 3.56 ലക്ഷം കോടിയായിരുന്നു. 2024 ഫെബ്രുവരി 29ന് ലഭിക്കാനുള്ളത് 8470 കോടിയുടെ 2000 രൂപ നോട്ടുകളാണെന്ന് ആർ.ബി.ഐ പ്രസ്താവനയിൽ വ്യക്തമാക്കി. 2000 രൂപ നോട്ടുകൾ നിയമാനുസൃതമായി തുടരുമെന്നും രാജ്യത്ത 19 ആർ.ബി.ഐ ഓഫീസുകൾ വഴി 2000 രൂപ നോട്ടുകൾ ജനങ്ങൾക്ക് ഡെപ്പോസിറ്റ് ചെയ്യാനും മാറ്റിവാങ്ങാനും കഴിയുമെന്നും ആർ.ബി.ഐ വ്യക്തമാക്കി. ഇന്ത്യ പോസ്റ്റ് വഴി ഏത് പോസ്റ്റ് ഓഫീസിൽ നിന്നും 2000 രൂപ നോട്ടുകൾ ആർ.ബി.ഐ ഓഫീസിലേക്ക് അയച്ച് തങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാൻ കഴിയുമെന്നും അറിയിപ്പുണ്ട്.
2023 സെപ്തംബർ 30നകം 2000 രൂപ നോട്ടുകൾ കൈമാറ്റം ചെയ്യാനോ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാനോ ആണ് ആദ്യം റിസർവ് ബാങ്ക് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ സമയപരിധി പിന്നീട് 2023 ഒക്ടോബർ ഏഴ് വരെ നീട്ടി. അതേസമയം ബാങ്ക് ശാഖകളിലെ 2000 രൂപ നിക്ഷേപവും വിനിമയവും 2023 ഒക്ടോബർ ഏഴോടെ നിറുത്തലാക്കി, 2023 ഒക്ടോബർ എട്ടുമുതൽ ആർ.ബി.ഐയുടെ 19 ഓഫീസുകളിൽ കറൻസി കൈമാറ്റം ചെയ്യാനും തത്തുല്യമായ തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാനുമുള്ള സൗകര്യം വ്യക്തികൾക്ക് നൽകിയിട്ടുണ്ട്. 1000, 500 നോട്ടുകൾ നിരോധിച്ചതിന് പിന്നാലെ 2016 നവംബറിലാണ് 2000 രൂപ നോട്ട് പുറത്തിറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |